ചെന്നൈ: അവസരം കിട്ടിയാൽ ഷെയ്ൻ വാട്സൺ, ജാക്കിസ് കാലിസ് എന്നിവരെ പോലെയാകാൻ തനിക്കുമാകുമെന്ന് ഓൾറൗണ്ടർ വിജയ് ശങ്കർ. ഓൾ റൗണ്ടറായ താൻ അറിയപ്പെടുന്നത് ബാറ്റിങ് കൊണ്ടാണെന്നും വിജയ് ശങ്കർ പറഞ്ഞു.

2019 ഏകദിന ലോകകപ്പിന് മുമ്പ് ഏറെ വിവാദമായ സംഭവമായിരുന്നു വിജയ് ശങ്കറിനെ ടീമിലുൾപ്പെടുത്താനുള്ള തീരുമാനം. മികച്ച ഫോമിൽ കളിച്ചിരുന്ന അമ്പാട്ടി റായുഡുവിന് പകരമാണ് ശങ്കർ ടീമിലെത്തിയത്.

ശങ്കർ ഒരു ത്രിഡി പ്ലയറാണെന്നായിരുന്നു ഇക്കാര്യത്തിൽ സെലക്റ്ററായിരുന്ന എംഎസ്‌കെ പ്രസാദിന്റെ വിശദീകരണം. എന്നാൽ ലോകകപ്പിനിടെ പരിക്കേറ്റ ശങ്കറിന് നാട്ടിലേക്ക് തിരിക്കേണ്ടിവന്നു. പിന്നീടൊരുക്കലും താരത്തിന് ഇന്ത്യൻ ടീമിൽ ഇടം നേടാൻ സാധിച്ചിച്ചിട്ടില്ല.

പിന്നീട് നടന്ന ഐപിഎല്ലിലും ആഭ്യന്തര സീസണിലും മോശം പ്രകടനായിരുന്നു ശങ്കറിന്റേത്. എന്നാലിപ്പോൾ ഇന്ത്യൻ ടീമിൽ തിരിച്ചുകയറാനുള്ള ആത്മവിശ്വാസമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശങ്കർ. ''ടീം ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനായി ആഭ്യന്തര സീസണിൽ മറ്റൊരു ടീമിന് വേണ്ടി കളിക്കാൻ പോലും തയ്യാറായിരുന്നു. ബാറ്റിങ് പൊസിഷനിൽ മാറ്റം വരുത്തി കൂടുതൽ റൺസ് നേടിയെങ്കിൽ മാത്രമേ ഇന്ത്യൻ ടീമിൽ തിരിച്ചെത്താൻ സാധിക്കൂവെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നു. കാരണം ഞാൻ ആഗ്രഹിച്ച ബാറ്റിങ് പൊസിഷനല്ല എനിക്ക് തമിഴ്‌നാട് ടീമിൽ ലഭിച്ചിരുന്നത്.

തമിഴ്‌നാട് അസോസിയേഷനുമായോ മറ്റു ടീമുകളുമായോ ഞാൻ ഇക്കാര്യം സംസാരിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ എനിക്കൊന്നും പറയാനാകില്ല. അവസരം കിട്ടിയാൽ വാട്സൺ, കാലിസ് എന്നിവരെ പോലെയാകാൻ എനിക്കാകും. ഞാൻ ഓൾ റൗണ്ടറാണ്, എന്നാൽ ഞാൻ അറിയപ്പെടുന്നത് എന്റെ ബാറ്റിങ് കൊണ്ടാണ്. റൺസ് സ്‌കോർ ചെയ്യുന്നെങ്കിൽ മാത്രമേ ആളുകൾ എന്നെ ശ്രദ്ധിക്കാൻ തുടങ്ങുകയുള്ളൂ. മധ്യനിരയിൽ കൂടുതൽ സമയം ലഭിച്ചാൽ മാത്രമേ എനിക്ക് കൂടുതൽ റൺസ് നേടാൻ സാധിക്കൂ. കൂടുതൽ റൺസ് നേടാൻ ക്രീസിൽ കൂടുതൽ സമയം ചിലവഴിക്കണം, എന്നുവെച്ച് ഓപ്പൺ ചെയ്യണമെന്നല്ല പറയുന്നത്. നാലാമനായോ അഞ്ചാമനായോ അവസരം നൽകണം.'' ശങ്കർ പറഞ്ഞു.

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദാരാബാദിന്റെ താരമാണ് ശങ്കർ. പാതി വഴിയിൽ മുടങ്ങിയ ഈ സീസണിലും കാര്യമായ പ്രകടനമൊന്നും താരത്തിന്റെ ബാറ്റിൽ നിന്നുണ്ടായിരുന്നില്ല.