ചെന്നൈ :പ്ലസ് ടുവിന് ഉയർന്ന മാർക്ക് നേടിയിട്ടും മെഡിക്കൽ പ്രവേശനം നിഷേധിക്കപ്പെട്ട് ആത്മഹത്യ ചെയ്ത തമിഴ്‌നാട് സ്വദേശിനിയായ വിദ്യാർത്ഥിനി അനിതയുടെ വീട് സന്ദർശിച്ച് ചലച്ചിത്രതാരം വിജയ്.

നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) നെതിരായ വിദ്യാർത്ഥി പ്രക്ഷോഭം കനക്കുന്നതിനിടെയാണ് വിജയ്യുടെ സന്ദർശനം. തമിഴ്‌നാട്ടിൽ എമ്പാടുമുള്ള നിരവധി സ്‌കൂൾ, കോളെജ് വിദ്യാർത്ഥികൾ 'നീറ്റി'നെതിരായി ക്ലാസുകൾ ഉപേക്ഷിച്ച് കഴിഞ്ഞ ദിവസങ്ങളിൽ തെരുവിലിറങ്ങിയിരുന്നു. തമിഴ്സിനിമാരംഗത്തുനിന്നും ഒട്ടേറെ പ്രമുഖർ വിഷയത്തിൽ മുൻപ് പ്രതികരിച്ചിരുന്നു.

അനിതയുടെ മരണത്തിലുള്ള ദുഃഖം പ്രകടിപ്പിച്ച് രജനീകാന്തും കമൽഹാസനും നേരത്തേ രംഗത്തെത്തിയിരുന്നു. നടനും സംഗീത സംവിധായകനുമായ ജി.വി.പ്രകാശ്, സംവിധായകൻ പാ.രഞ്ജിത്ത് എന്നിവർ അരിയലൂർ ജില്ലയിലെ കുഴുമൂർ ഗ്രാമത്തിലുള്ള അനിതയുടെ വീട്ടിൽ സംസ്‌കാരച്ചടങ്ങിന് എത്തിയിരുന്നു. നടൻ സൂര്യ പ്രമുഖ തമിഴ് പത്രത്തിൽ 'നീറ്റി'നെതിരേ ലേഖനമെഴുതിയിരുന്നു.

തമിഴ്‌നാട്ടിൽ പ്ലസ് ടു വരെ തമിഴ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷയിലെ ചോദ്യങ്ങൾ മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് കാട്ടി അനിത നേരത്തേ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മെഡിക്കൽ പ്രവേശനം പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ വേണമെന്നും ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ ഹർജി കോടതി തള്ളി. പ്ലട് ടുവിന് 98 ശതമാനം മാർക്ക് നേടിയിരുന്നു അനിത.

തമിഴ്‌നാട്ടിലെ കുഴുമുറൈ സ്വദേശി ഷൺമുഖത്തിന്റെ മകൾ അനിതയാണ് മരിച്ചത്. പ്ലസ്ടുവിന് 1200 ൽ 1700 ന് മേൽ മാർക്ക് അനിത നേടിയിരുന്നു. നീറ്റ് പരീക്ഷയ്‌ക്കെതിരെ അനിത സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സ്‌കൂളിൽ തന്നെ ഏറ്റവും അധികം മാർക്ക് ലഭിച്ചിട്ടും മെഡിക്കൽ പ്രവേശനം ലഭിക്കാത്തത്തിൽ മനം നൊന്താണ് അനിത ആത്മഹത്യ ചെയ്തതെന്ന് കരുതുന്നു. അരിയല്ലൂരിൽ ചുമട്ടു തൊഴിലാളിയായ ഷണ്മുഖന്റെ ഏകമകളാണ് അനിത.