തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾ ഇടപ്പെട്ട് അനുനയിപ്പിച്ചതോടെ രാജിപ്രഖ്യാപനത്തിൽ നിന്നും കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ് പിന്മാറി. ഇന്ന് നടത്താനിരുന്ന വാർത്തസമ്മേളനം മാറ്റിവച്ചു. പാർട്ടിയുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർത്ത് കോൺഗ്രസിന്റെ വിജയത്തിനായി സംസ്ഥാനമൊട്ടാകെ യാത്ര ചെയ്യുമെന്നും പ്രവർത്തിക്കുമെന്നും വിജയൻ തോമസ് പ്രതികരിച്ചു.

പാർട്ടിയുടെ ഇപ്പോഴത്തെ പ്രവർത്തനത്തിലും ഗ്രൂപ്പ് കളിയിലും അതൃപ്തിയുള്ളതുകാരണമാണ് രാജിവെച്ചതെന്നായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നത്. എന്നാൽ നേമത്ത് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് വിജയൻ തോമസിന്റെ രാജിയെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചിരുന്നത്. മറ്റുപാർട്ടിയിലേക്ക് ചേക്കേറുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ അത്തരം പ്രചരണങ്ങളെ വിജയൻ തോമസ് തള്ളി. 'ബിജെപിയും സിപിഎമ്മും കോൺഗ്രസ്സിന്റെ മുഖ്യശത്രുക്കളാണ്. ഇരുപാർട്ടികളും ഒരേ തൂവൽപക്ഷികളാണ്. കോൺഗ്രസിന്റെ അഭ്യന്തര ജനാധിപത്യത്തിന്റൈ ഭാഗമാണ് തന്റെ രാജി. സിപിഎം സൈബർ പോരാളികൾ അത് ബിജെപി ലേക്കുള്ള യാത്രയായി പ്രചരിപ്പിച്ചു'. അത് ലജ്ജാവഹവും ജനാധിപത്യ മര്യാദയില്ലാത്തതുമാണെന്നും വിജയൻ തോമസ് കൂട്ടിച്ചേർത്തു.