- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയെ ആക്രമിച്ച കേസിൽ നാലാം പ്രതി വിജീഷിനും ജാമ്യം; പുറത്തിറങ്ങുന്നത് പൾസർ സുനിക്കൊപ്പം നടിയെ ആക്രമിച്ച വാഹനത്തിൽ ഉണ്ടായിരുന്ന പ്രതി; വിചാരണ നീണ്ടു പോകുന്നത് ജാമ്യം ലഭിക്കാൻ കാരണമായി; ജയിലിൽ ഇനി ഉള്ളത് പൾസർ സുനി മാത്രം
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നാലാം പ്രതി വിജീഷിന് ജാമ്യം. നടിയെ ആക്രമിച്ച സമയത്ത് ഒന്നാം പ്രതി പൾസർ സുനിക്കൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന വ്യക്തിയാണ് വിജീഷ്. കേസിലെ വിചാരണ അനന്തമായി നീളുന്നതാണ് പ്രതികൾക്ക് ഗുണകരമായിത്. വിജീഷിന് കൂടി ജാമ്യം ലഭിച്ചതോടെ കേസിലെ പ്രതികളിൽ ഇനി പൾസർ സുനി മാത്രമാണ് ജയിലിൽ കഴിയുന്നത്.
വിചാരണ അനന്തമായി നീണ്ടുപോവുകയാണ് എന്നും കേസിൽ ജാമ്യം നൽകാതെ ജയിലിൽ പാർപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിജീഷ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ട മറ്റു പ്രതികൾക്ക് ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യം നൽകിയിട്ടുണ്ടെന്നും വിജേഷ് കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
നടിയെ ആക്രമിച്ച സംഘത്തിൽ പൾസർ സുനിയോടൊപ്പം തൃശ്ശൂർ അത്താണി മുതൽ വാഹനത്തിൽ വിജീഷും ഉണ്ടായിരുന്നു. കേസിൽ പൾസർ സുനി, വിജീഷ് എന്നിവർ ഒഴികെ മറ്റു പ്രതികൾ നേരത്തെ ജാമ്യത്തിൽ പുറത്തിറങ്ങിരുന്നു. അതിനിടെ, പൊലീസ് പീഡിപ്പിക്കുന്നു എന്നാരോപിച്ച് നടിയെ ആക്രമിച്ച കേസിലെ സാക്ഷിയും കാവ്യാ മാധവന്റെ ഉടമസ്ഥതയിട്ടുള്ള വസ്ത്ര വിൽപനശാലയായ ലക്ഷ്യയിലെ മുൻ ജീവനക്കാരനും ആയ സാഗർ വിൻസന്റ് നൽകിയ ഹർജി ഹൈക്കോടതി തള്ളി.
അതേസമയം ബാലചന്ദ്രകുമാറിന്റെ മൊഴി പ്രകാരം ദിലീപിന്റെ ഒരു കാർ കസ്റ്റഡിയിൽ എടുക്കാൻ അന്വേഷണ സംഘം ശ്രമിച്ചിരുന്നു. 2016 ഡിസംബർ 26ന് താൻ ദിലീപിനെ കാണാൻ പോയപ്പോൾ പൾസർ സുനി ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലുണ്ടായിരുന്നു. വീട്ടിൽ നിന്ന് ദിലീപിന്റെ കാറിൽ മടങ്ങുമ്പോൾ സുനിയെ ദിലീപ് തനിക്കൊപ്പം കാറിൽ കയറ്റിവിട്ടു, ദിലീപിന്റെ സഹോദരൻ അനൂപും കാറിലുണ്ടായിരുന്നുവെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി.
2007ൽ ദിലീപ് വാങ്ങിയതാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്ത ചുവന്ന മാരുതി സ്വിഫ്റ്റ് കാർ. നടിയെ ആക്രമിക്കപ്പെടുന്നതിന് മുമ്പ് തന്നെ മുഖ്യപ്രതി പൾസർ സുനിയുമായി ദിലീപിന് പരിചയം ഉണ്ടെന്നതിനുള്ള തെളിവായിട്ടാണ് കാറിനെ പൊലീസ് കാണുന്നത്. കസ്റ്റഡിയിൽ എടുത്തെങ്കിലും കാർ സ്റ്റേഷനിലേക്ക് മാറ്റാനായിട്ടില്ല. ബ്രേക്ക് ഡൗണായി കിടക്കുന്ന കാർ അടുത്ത ദിവസം കെട്ടിവലിച്ച് കൊണ്ടുപോകാനുള്ള നീക്കത്തിലാണ് പൊലീസ്.
അതിനിടെ, കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ജയിലിൽ നിന്ന് ദിലീപിന് അയച്ച കത്തിന്റെ ഒറിജിനൽ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. സഹതടവുകാരൻ കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടിൽ നിന്നാണ് കത്ത് കിട്ടിയത്. കത്തിന്റെ ആധികാരികത ഉറപ്പാക്കാൻ പൾസർ സുനിയുടെ കൈയക്ഷരത്തിന്റെ സാമ്പിൾ പൊലീസ് ശേഖരിച്ചു. ജയിലിൽ എത്തിയാണ് അന്വേഷണ സംഘം സാമ്പിൾ ശേഖരിച്ചത്. ഈ സാംപിളിന്റെ ഫോറൻസിക് പരിശോധന നടത്തുമെന്ന് അന്വേഷണം സംഘം അറിയിച്ചിട്ടുണ്ട്.