മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ മലപ്പുറം കോഡൂർ വില്ലേജ് അസിസ്റ്റന്റിനെ കോഴിക്കോട് എൻക്വയറി കമ്മീഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് (വിജിലൻസ്) കോടതി മുമ്പാകെ ഹാജരാക്കി 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു. 15000 രൂപ കൈകൂലി വാങ്ങുന്നതിനിടെയാണ് ആലപ്പുഴ സ്വദേശി എ.ബി അനിൽകുമാറിനെ മലപ്പുറം വിജിലൻസ് ഡി.വൈ.എസ്‌പി എ.രാമചന്ദ്രന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്പ് അബ്ദുൽ ജബ്ബാർ എന്നയാൾ കുടുംബ വകയായുള്ള അഞ്ചേക്കർ ഭൂസ്വത്തിന്റെ വിവരങ്ങൾ റവന്യൂ വകുപ്പിന്റെ ഓൺലൈൻ സംവിധാനത്തിലേക്ക് അപ്ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇയാളെ സമീപിക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ടാണ് പരാതിക്കാരനായ അബ്ദുൽ ജബ്ബാറിൽ നിന്ന് പ്രതി പണം വാങ്ങിയത്.

സ്ഥലം അനിൽകുമാർ നേരിൽ വന്ന് പരിശോധിക്കേണ്ടതുണ്ടെന്നു പറഞ്ഞു. അതുപ്രകാരം പിന്നീടൊരു ദിവസം പരാതിക്കാരൻ തന്റെ സുഹൃത്തുമൊത്ത് അനിലിനെ കൂട്ടികൊണ്ട് വന്ന് തന്റെ സ്ഥലം കാണിച്ച് കൊടുത്തു. സ്ഥലം പരിശോധിച്ച ശേഷം സ്ഥലം കിടക്കുന്നത് രണ്ട് സർവേ നമ്പറുകളിലാണെന്നും ആയതിനാൽ സ്ഥലം കംപ്യൂട്ടറിൽ കയറ്റാൻ പറ്റില്ലെന്നും കൂടാതെ ആധാരത്തിലുള്ളതിനേക്കാൾ 20 സെന്റ് സ്ഥലം കൂടുതലുണ്ടെന്നും ആത് ആധാരത്തിൽ ചേർക്കണമെങ്കിൽ സെന്ററിന് 2000 രൂപ വച്ച് തന്നാൽ ശരിയാക്കാമെന്നും പറഞ്ഞു. പിന്നീട് രാത്രി 7.30ന് അനിൽകുമാർ താമസിക്കുന്ന ചെമ്മങ്കടവിലുള്ള ഇയാളുടെ വാടക വീട്ടിൽ സെന്ററിന് 2000 രൂപ എന്നതിനു പകരം ആകെ 30000 രൂപ തന്നാൽ ശരിയാക്കി തരാമെന്നറിയിച്ചു. തുടർന്ന് 21ന് അനിൽകുമാറിന് അബ്ദുൽ ജബ്ബാർ 10, 000 രൂപ കൈമാറി. ബാക്കി തരുമ്പോൾ ആധാരം ശരിയാക്കി തരാമെന്ന് അനിൽകുമാർ ഉറപ്പ് കൊടുക്കുകയും ചെയ്തു. ശേഷം പരാതിക്കാരൻ 23ന് മലപ്പുറം വിജിലൻസ് ഡിവൈഎസ്‌പി എ രാമചന്ദ്രനെ സമീപിക്കുകയായിരുന്നു.

23ന് ഏഴിന് പണവുമായി തയ്യാറായി നിൽക്കാനും താൻ വിളിക്കുന്ന പക്ഷം കോടൂർ വില്ലേജ് ഓഫിസിലേക്ക് എത്താനാവശ്യപ്പെട്ടു, ഈ സമയത്ത് ഏഴ് മണിയോടെ ഡിവൈഎസ്‌പി എ രാമചന്ദ്രൻ വിജിലൻസ് ഉദ്യോഗസ്ഥരെ രണ്ട് ഇൻസ്പെക്ടർമാരുടെ കീഴിൽ രണ്ട് സംഘങ്ങളാക്കി തിരിച്ചു. ഒരു സംഘത്തെ കോഡൂർ വില്ലേജ് ഓഫിസിനടുത്തും രണ്ടാമത്തെ സംഘത്തെ അനിൽകുമാറിന്റെ വാടക വീടിനടുത്തും നിലയുറപ്പിച്ചു. പണം കൊണ്ടുവരുന്നുണ്ടെന്നറിഞ്ഞ അനിൽകുമാർ കോടൂർ വില്ലേജ് ഓഫീസിലെത്തി തിരക്കിട്ട് രേഖകൾ ശരിയാക്കി. 9.30 വരെ അനിൽകുമാർ തന്റെ ഓഫീസിനകത്തെ ജോലി തുടർന്നു. ഇതിനിടെ മഴകാരണം ഓഫീസിനു പിന്നിലെ വരാന്തയിൽ കയറിയിരുന്ന നാട്ടുകാരെ അനിൽകുമാർ വിരട്ടി ഓടിച്ചു വിട്ടു. പിന്നീട് രേഖകളുമായി വാടക വീട്ടിലെത്തിയ അനിൽകുമാർ പരാതിക്കാരനോട് പണവുമായി എത്താൻ ആവശ്യപ്പെട്ടു.

പരാതിക്കാരൻ വിജിലൻസ് വിഭാഗം നൽകിയ ഫിനോഫ്തലിൻ പുരട്ടിയ പണം നൽകുകയും വിജിലൻസ് ഉദ്യോഗസ്ഥർ അനിൽകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വീടിനകത്ത് വിശദമായ പരിശോധന നടത്തിയതിൽ 12, 6540 രൂപ കൂടി അനിൽകുമാറിന്റെ വീട്ടിൽ നിന്നും പലസ്ഥലങ്ങളിലായി ഒളിച്ച് വെച്ച നിലയിൽ കണ്ടെത്തുകയുമുണ്ടായി.വിജിലൻസ് സംഘത്തിൽ ഡിവൈഎസ്‌പി.രാമചന്ദ്രനു പുറമെ ഇൻസ്പെക്ടർമാരായ കെ.പി.സുരേഷ്‌കുമാർ, കെ.റഫീഖ്, എസ്‌ഐ മുഹമ്മദലി, എഎസ്ഐമാരായ മോഹൻദാസ്, ജോസ്‌കുട്ടി, സീനിയർ സിപിഒമാരായ മോഹനകൃഷ്ണൻ, റഫീഖ്, ഹനീഫ, ദിനേശ്, സി.പി.ഒമാരായ സ്വബൂർ, സബീർ, മണികണ്ഠൻ, അലി ജാബിർ, അജിത്ത്, ക്ലർക്ക് സി.എ പ്രദീപ് എന്നിവരുമുണ്ടായിരുന്നു. കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാൻഡു ചെയ്തു.