തിരുവനന്തപുരം: വളരെ അധികം പ്രതീക്ഷയോടെയാണ് മോഹൻലാൽ - ബി ഉണ്ണിക്കൃഷ്ണൻ ടീമിന്റെ വില്ലൻ തിയേറ്ററുകളിലെത്തിയത്. റിലീസിന് മുൻപേ തന്നെ പല റെക്കോഡുകളും വില്ലൻ തിരുത്തിയെഴുതിയ വില്ലന് തീയറ്ററിലെത്തിയപ്പോൾ കാലിടറിയിരിക്കുകയാണ് ആദ്യ ദിന കളക്ഷനിൽ 3.74 കോടി രൂപ മാത്രമേ നേടാൻ സാധിച്ചുള്ളൂ. ബോക്സോഫീസ് കലക്ഷന്റെ കാര്യത്തിൽ വില്ലൻ ചരിത്ര നേട്ടം കൊയ്യുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാൽ ആദ്യ ഷോ മുതൽ തന്നെ ചിത്രത്തിന് നെഗറ്റീവ് റിവ്യൂ വന്നത് വലിയ തിരിച്ചടിയായി മാറിയത്. കേരള ബോക്‌സോഫീസിന്റെ ഫേസ്‌ബുക്ക് പേജാണ് കളക്ഷൻ പുറത്ത് വിട്ടത്.

സിനിമാ നിരീക്ഷകരുടെ അഭിപ്രായത്തിൽ ആറ് കോടി ചിത്രം ആദ്യ ദിവസം നേടുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും പ്രതീക്ഷ അസ്ഥാനത്തായി മാറിയിരിക്കുകയാണ്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസായാണ് വില്ലൻ എത്തിയത്. 253 തിയേറ്ററുകളിലായിട്ടാണ് വില്ലൻ കേരളത്തിൽ റിലീസ് ചെയ്തത്. കേരളത്തിലാകെ മൊത്തം 150 ഫാൻ ഷോകൾ ആദ്യ ദിവസം തന്നെ സൃഷ്ടിച്ചെങ്കിലും പ്രേക്ഷകർ സിനിമയെ കൈവിടുകയായിരുന്നു.

ഇപ്പോൾ ഗ്രേറ്റ് ഫാദറാണ് ഇതുവരെ ഏറ്റവും വലിയ ഓപ്പണിങ് ഡേ കലക്ഷൻ നേടിയ ചിത്രം. മാർച്ച് 30ന് റിലീസ് ചെയ്ത ദ ഗ്രേറ്റ് ഫാദർ 4,31,46,345 രൂപയാണ് നേടിയത്. ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ നിർമ്മാതാക്കളിൽ ഒരാളായ പൃഥ്വിരാജ് തന്നെയാണ് ഈ കണക്ക് പുറത്ത് വിട്ടത്. 7 കോടി കോടികൾ മുടക്കിയ ചിത്രം 50 കോടിയിലധികം നേടിയിരുന്നു.