ന്യുഡൽഹി: മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് ദുവ അന്തരിച്ചു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 67 വയസായിരുന്നു. കൊവിഡാനന്തര ചികിത്സയിലായിരുന്ന ദുവയെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.

ദൂരദർശൻ, എൻഡിടിവി തുടങ്ങി നിരവധി മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ദുവ രാജ്യത്തെ ആദ്യകാല ടെലിവിഷൻ മാധ്യമപ്രവർത്തകരിൽ പ്രമുഖനാണ്. നാളെ വൈകിട്ട് അഞ്ച് മണിക്ക് ലോധി ശ്മശാനത്തിലാണ് സംസ്‌കാരം.

ദുവയുടെ ഭാര്യയും റേഡിയോളജിസ്റ്റുമായ പത്മാവതി കോവിഡ് രോഗബാധയെത്തുടർന്ന് ഈ വർഷം ജൂണിൽ അന്തരിച്ചിരുന്നു. ഹാസ്യതാരവും എഴുത്തുകാരിയുമായ മല്ലിക ബർകുർ ദുവയും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ബക്കുൽ ദുവയുമാണ് മക്കൾ.1996 ൽ രാംനാഥ് ഗോയങ്ക പുരസ്‌കാരം നേടുന്ന ആദ്യത്തെ ദൃശ്യമാധ്യമ പ്രവർത്തകനാണ് വിനോദ് ദുവ. മാധ്യമരംഗത്തെ മികവിന് 2008 ൽ പത്മശ്രീ പുരസ്‌കാരത്തിനും അദ്ദേഹം അർഹനായിട്ടുണ്ട്.

2020 മാർച്ച് 30ൽ യൂട്യൂബിലൂടെ സംപ്രേഷണം ചെയ്ത പരിപാടിയിൽ മോദി സർക്കാരിനെ വിമർശിച്ചതിന് ദുവയ്ക്കെതിരെ കേസ് ചുമത്തിയിരുന്നു. അത് ഈ വർഷം ആദ്യമാണ് സുപ്രീം കോടതി കേസ് റദ്ദാക്കിയത്. അക്രമത്തിനു പ്രേരകമല്ലെങ്കിൽ, എത്ര കടുത്ത ഭാഷയിൽ സർക്കാരിനെ വിമർശിച്ചാലും രാജ്യദ്രോഹമല്ലെന്ന 1962 ലെ വിധിയുടെ സംരക്ഷണം മാധ്യമപ്രവർത്തകർക്കുണ്ടെന്നായിരുന്നു കേസ് പരിഗണിക്കവെ കോടതി പറഞ്ഞത്.