ചെങ്ങന്നൂർ: കാറിൽ ഇന്ത്യ മുഴുവൻ കറങ്ങി റെക്കോഡിട്ട യുവാവ് നാട്ടിൽവച്ച് സ്‌കൂട്ടറിൽ ടൂറിസ്റ്റ് ബസിടിച്ചു മരിച്ചു. തിരുവല്ല കുറ്റൂർ താഴ്ചയിൽ ജേക്കബ് കുര്യൻ-മറിയാമ്മ ദമ്പതികളുടെ മകൻ വിനു കുര്യൻ ജേക്കബാ(25)ണ് ഇന്നലെ പുലർച്ചെ ഒരുമണിക്ക് എം.സി റോഡിൽ ചെങ്ങന്നൂർ പുത്തൻവീട്ടിൽപ്പടി റെയിൽവേ മേൽപ്പാലത്തിനു സമീപമുണ്ടായ അപകടത്തിൽ മരിച്ചത്. തിരുവല്ലയിലേക്ക് പോവുകയായിരുന്ന വിനു സഞ്ചരിച്ച സ്‌കൂട്ടർ എതിരേവന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

സഹോദരനും ബന്ധുവിനുമൊപ്പം ലഡാക്കിൽനിന്ന് കന്യാകുമാരി വരെ രണ്ടു ദിവസവും അഞ്ചു മണിക്കൂറും കൊണ്ട് കാർ ഓടിച്ച് റെക്കോഡ് സൃഷ്ടിച്ച വിനു 12 സംസ്ഥാനങ്ങളിലൂടെ 3888 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ലിംകാ ബുക്ക് ഓഫ് റെക്കോഡിൽ ഇടംപിടിച്ചിട്ടുണ്ട്. വിനു സഞ്ചരിച്ച സ്‌കൂട്ടറിൽ തൃശൂരിൽനിന്നു തെങ്കാശിക്കുപോയ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട സ്‌കൂട്ടർ ബസിനടിയിലേക്ക് പാഞ്ഞു കയറി. പിന്നാലെവന്ന സുഹൃത്തുക്കളും സമീപമുണ്ടായിരുന്നവരും ചേർന്ന് ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയ സ്‌കൂട്ടർ രണ്ടായി ഒടിഞ്ഞുമടങ്ങി. കാശ്മീർ മുതൽ കന്യാകുമാരി വരെ 53 മണിക്കൂർ കൊണ്ട് 3,888 കിലോമീറ്റർ കാറോടിച്ചാണ് റിക്കോർഡ് ഇട്ടത്. സുഹൃത്തിന്റെ സഹോദരന്റെ വിവാഹത്തോട് അനുബന്ധിച്ച് വീട്ടിൽ പോയി മടങ്ങുകയായിരുന്നു വിനു. അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നു. 2014ലാണ് കാശ്മീരിൽ നിന്ന് കന്യാകുമാരി വരെ കാറിൽ 3,889 കിലോ മീറ്റർ താണ്ടി റിക്കോർഡ് ഇട്ടത്.

മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടിൽ പൊതുദർശനത്തിനു വയ്ക്കുന്ന മൃതദേഹം ഉച്ച കഴിഞ്ഞ് മൂന്നിന് കുറ്റൂർ സെന്റ് മേരീസ് ക്നാനായ യാക്കോബായ ജറുസലേം പള്ളിയിൽ സംസ്‌കരിക്കും. പിതാവ് ജേക്കബ് കുറ്റൂരിൽ താഴ്ചയിൽ ഗ്ലാസ് ഹൗസ് ഉടമയാണ്. അമ്മ മറിയാമ്മ കുറ്റൂർ പാണ്ടിച്ചേരി ഗവ.എൽ.പി.എസ്. അദ്ധ്യാപിക.

സഹോദരങ്ങൾ: ജോ ജേക്കബ് (എൻജിനീയർ, ചൈതന്യ കൺസ്ട്രക്ഷൻസ്, ഏറ്റുമാനൂർ), ക്രിസ്റ്റ് ജേക്കബ് (നാലാം ക്ലാസ് വിദ്യാർത്ഥി).