ചെന്നൈ: ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ നടൻ വിശാൽ സമർപ്പിച്ച നാമനിർദ്ദേശ പത്രക തള്ളിയതിൽ സന്തോഷിക്കുന്ന തമിഴ് സിനിമാക്കാരുമുണ്ട്. വിശാലിന്റെ പത്രിക തള്ളിയതിന് പിന്നാലെ ആദ്യം വിമർശനുമായി എത്തിയത് നടി രാധിക ശരത്കുമാറാണ്. ചില ഓന്തുകളുടെ യഥാർത്ഥ നിറം കാണാൻ ജനങ്ങൾക്ക് അവസരം ലഭിച്ചുവെന്ന് രാധിക ശരത്കുമാർ ട്വീറ്റ് ചെയ്തു. നടികർ സംഘം തെരഞ്ഞെടുപ്പിൽ വിശാലിന്റെ എതിരാളിയായിരുന്നു രാധികയുടെ ഭർത്താവും നടനുമായ ശരത്കുമാർ.

അഴിമതി വിരുദ്ധത പറയുകയും ജനങ്ങൾക്ക് ഒപ്പമാണെന്ന് പറയുന്നവരുടേയും നാമനിർദ്ദേശ പത്രിക വ്യാജ ഒപ്പിന്റെ പേരിൽ തള്ളിപ്പോയെന്നും അവർ കൂട്ടിച്ചേർത്തു. കൈയടിക്കുന്നതിന്റെ സ്മൈലിയും രാധിക ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്. സംവിധായകൻ ചേരനും വിശാലിനെ വിമർശിച്ച് രംഗത്ത് വന്നു. വിശാലിന്റെ ലക്ഷ്യം പ്രശസ്തിയാണെന്നും അദ്ദേഹത്തിന്റെ തിടുക്കവും അനുഭവസമ്പത്തിന്റെ കുറവുമാണ് തിരിച്ചടി നേരിടാൻ കാരണമെന്നും ചേരൻ പറഞ്ഞു. നിർമ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വിശാൽ രാജിവയ്ക്കണമെന്നും ചേരൻ ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള വിശാലിന്റെ തീരുമാനം, സംഘടനയും രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നും ചേരൻ കൂട്ടിച്ചേർത്തു.

രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള വിശാലിന്റെ നീക്കത്തെ വിമർശിച്ച് നടനും സംവിധായകനുമായ ടി.എസ് രാജേന്ദറും രംഗത്ത് വന്നു. രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള അനുഭവസമ്പത്ത് വിശാലിനില്ലെന്ന് രാജേന്ദർ പറഞ്ഞു. പ്രൊഡ്യൂസേഴ്സ് കൗൺസിലിന് വേണ്ടി വിശാൽ ഒന്നും ചെയ്തിട്ടില്ലെന്നും രാജേന്ദർ പറഞ്ഞു. രണ്ടു വട്ടം ആർകെ നഗർ ഉപതെരഞ്ഞഎടുപ്പിൽ മത്സരിക്കുവാനുള്ള പത്രിക തള്ളിയതിൽ രോഷാകുലനായ വിശാൽ പ്രതികരണവുമായി ട്വിറ്റ് ചെയ്തിരുന്നു. 2016 ഡിസംബർ അഞ്ചിന് അമ്മ മരിച്ചു 2017 ഡിസംബർ അഞ്ചിന് ജനാധിപത്യവും എന്നായിരുന്നു വിശാലിന്റെ ട്വിറ്റ്. ഇതിന് പിന്നാലെയാണ് സിനിമാ ലോകത്തെ പ്രമുഖർ തന്നെ നടനെ വിമർശിച്ച് രംഗത്ത് വന്നത്.

നിരവധി നാടകീയ മഹൂർത്തങ്ങൾക്ക് ശേഷമാണ് വിശാലിന്റെ പത്രിക സ്വീകരിക്കുകയും പിന്നീട് തള്ളുകയും ചെയ്തത്. രാത്രി വൈകിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് തള്ളിയത്. തിരഞ്ഞെടുപ്പിൽ വിശാലിനെ നാമനിർദ്ദേശം ചെയ്ത രണ്ടുപേർ സമർപ്പിച്ച രേഖകളിൽ തെറ്റായ വിവരമാണ് നൽകിയിരുന്നതെന്ന കാരണം കാണിച്ചായിരുന്നു ആദ്യം വിശാലിന്റെ പത്രിക തള്ളിയത്. പിന്നീട്, ഏറെ നേരത്തെ നാടകീയ സംഭവങ്ങൾക്ക് ശേഷം സ്വീകരിക്കുകയും തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് വിശാൽ ട്വിറ്റ് ചെയ്തതിന് പിന്നാലെ രണ്ടാം വട്ടവും തള്ളുകയായിരുന്നു.

നാമനിർദ്ദേശ പത്രികയിൽ തന്നെ പിന്തുണയ്ക്കുന്നവർക്കു നേരെ ഭീഷണിയുണ്ടായെന്നു വ്യക്തമാക്കുന്ന ഫോൺ സംഭാഷണം വിശാൽ പുറത്തുവിട്ടിരുന്നു. ജയലളിതയുടെ സഹോദരപുത്രി ദീപയുടെയും നാമനിർദ്ദേശ പത്രിക സുക്ഷ്മപരിശോധനയിൽ തള്ളിയിരുന്നു.