ഭുവനേശ്വർ: കാത്തിരിപ്പിനൊടുവിൽ പിറന്ന മകളുടെ മരണം മനസ്സിനെ മുറിവേൽപ്പിച്ചിട്ടും രഞ്ജിട്രോഫിയിൽ ധീരനായി പൊരുതി നേടിയ സെഞ്ചുറിയുമായി ഒരു അച്ഛന്റെ സ്മരണാഞ്ജലി!. രഞ്ജി ട്രോഫിയിൽ ചണ്ഡിഗഡിനെതിരായ മത്സരത്തിൽ ബറോഡ ബാറ്റർ വിഷ്ണു സോളങ്കി സെഞ്ചുറിയിലേക്ക് നീങ്ങുമ്പോൾ അദ്ദേഹത്തിന്റെ ഉള്ളിൽ ഉയർന്ന സങ്കടക്കടൽ നെഞ്ചിലടക്കി പിടിച്ചൊകൊണ്ടായിരുന്നു സെഞ്ചുറി നേടിയത്.

ഇന്നിങ്‌സ് പുരോഗമിക്കുമ്പോഴും പിറന്നുവീണ് മണിക്കൂറുകൾക്കുള്ളിൽ മരണത്തിന് കീഴടങ്ങിയ പിഞ്ചു മകളുടെ മുഖമായിരുന്നു അപ്പോഴും വിഷ്ണുവിന്റെ മനസ്സിൽ. മകളുടെ സംസ്‌കാരച്ചടങ്ങുകളിൽ പങ്കെടുത്ത് ദിവസങ്ങൾക്കുള്ളിലാണ് താരം കളത്തിൽ തിരിച്ചെത്തിയായിരുന്നു താരത്തിന്റെ ധീരമായ പ്രകടനം. ഭുവനേശ്വറിലെ വികാഷ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ചണ്ഡിഗഡിനെതിരെ സെഞ്ചുറിയുമായി സോളങ്കി അസാമാന്യ കരുത്തു കാട്ടിയത്.

ചണ്ഡിഗഡിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 168 റൺസ് പിന്തുടർന്ന് ഇറങ്ങിയ ബറോഡയ്ക്കായി, അഞ്ചാം നമ്പറിൽ ബാറ്റിങ്ങിനെത്തിയാണ് സോളങ്കി സെഞ്ചുറി നേടിയത്. 165 പന്തുകൾ നേരിട്ട സോളങ്കി 12 ഫോറുകളോടെ അകമ്പടിയോടെ നേടിയത് 104 റൺസ്. ഏതാനും ദിവസം മുൻപ് മരണത്തിനു കീഴടങ്ങിയ പിഞ്ചുമകൾക്ക്, ഹൃദയം തകർന്ന ഒരു അച്ഛന്റെ സ്മരണാഞ്ജലി! സോളങ്കിയുടെ സെഞ്ചുറിക്കരുത്തിൽ 132.2 ഓവറിൽ 517 റൺസെടുത്ത ബറോഡ, 349 റൺസിന്റെ നിർണായകമായ ഒന്നാം ഇന്നിങ്‌സ് ലീഡും നേടി.

ചണ്ഡിഗഡിനെതിരായ മത്സരത്തിനായി ഭുവനേശ്വറിലെത്തിയപ്പോഴാണ് മകളുടെ മരണവാർത്ത വിഷ്ണു സോളങ്കിയെ തേടിയെത്തിയത്. ഇതോടെ വഡോദരയിലേക്ക് തിരിച്ചുപോയ സോളങ്കി സംസ്‌കാരച്ചടങ്ങുകളിൽ പങ്കെടുത്തു. എന്നാൽ, മൂന്നു ദിവസത്തിനുശേഷം ബറോഡയ്ക്കായി രഞ്ജി കളിക്കാൻ അദ്ദേഹം ഭുവനേശ്വറിലേക്കു തിരിച്ചെത്തുകയായിരുന്നു.

സൗരാഷ്ട്ര താരം ഷെൽഡൺ ജാക്സണും ബറോഡ ക്രിക്കറ്റ് അസോസിയേഷൻ സിഇഒ ശിശിർ ഹട്ടൻഗാഡിയും വിഷ്ണുവിന്റെ ഉൾക്കരുത്തിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: 'എന്തൊരു താരമാണ് ഇയാൾ! എനിക്കറിയാവുന്നതിൽ വച്ച് ഏറ്റവും കാഠിന്യമുള്ള കളിക്കാരൻ. വിഷ്ണുവിനും കുടുംബത്തിനും വലിയൊരു സല്യൂട്ട്. ഒരു തരത്തിലും ഇതത്ര അനായാസമല്ല എന്നറിയാം. കൂടുതൽ സെഞ്ചുറികളും വിജയങ്ങളും നേടട്ടെ എന്ന് ആശംസിക്കുന്നു' ജാക്‌സൺ കുറിച്ചു.

'ഇത് ഏതാനും ദിവസങ്ങൾക്കു മുൻപ് പിറന്ന മകളെ നഷ്ടപ്പെട്ടൊരു ക്രിക്കറ്റ് താരത്തിന്റെ കഥയാണ്. മകളുടെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തശേഷം തിരിച്ചെത്തി ടീമിനായി സെഞ്ചുറി നേടുന്നു. അദ്ദേഹത്തിന്റെ പേര് സമൂഹമാധ്യമങ്ങളിൽനിന്ന് 'ലൈക്കു'കൾ വാരിക്കൂട്ടില്ലായിരിക്കാം. പക്ഷേ, എന്നെ സംബന്ധിച്ച് വിഷ്ണു സോളങ്കിയാണ് യഥാർഥ ജീവിതത്തിലെ ഹീറോ. വലിയൊരു പ്രചോദനവും' ബറോഡ ക്രിക്കറ്റ് അസോസിയേഷൻ സിഇഒ ശിശിർ ഹട്ടൻഗാഡി ട്വീറ്റ് ചെയ്തു.