കൊച്ചി: സോളാർ കേസിൽ ഇന്നലെ കമ്മീഷന് മുന്നിൽ മൊഴി നൽകിയത് കോൺഗ്രസിലെ യുവ നേതാക്കളായിരുന്നു. സരിത എസ് നായരുമായി ആരോപിക്കുന്ന വഴിവിട്ട ബന്ധങ്ങൾ കോൺഗ്രസിലെ യുവ നേതാക്കളായ പിസി വിഷ്ണുനാഥും ഹൈബി ഈഡൻ എംഎൽഎയും നിഷേധിച്ചു.

സരിത എസ്. നായരുമായി പലതവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെങ്കിലും നേരിട്ടു കണ്ടിട്ടില്ലെന്ന് എറണാകുളം എംഎൽ.എ. ഹൈബി ഈഡനും തന്റെ മണ്ഡലത്തിൽ സോളാർ സ്ട്രീറ്റ്‌ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സരിത മൂന്നു തവണ സമീപിച്ചിരുന്നെന്നും പദ്ധതിയുടെ പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ചിരുന്നെന്നും മുൻ എംഎ‍ൽഎ: പി.സി. വിഷ്ണുനാഥും സോളാർ തട്ടിപ്പ് സംബന്ധിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജൻ കമ്മിഷനു മൊഴി നൽകി. ഇടപാടിൽ തങ്ങൾക്കെതിരെ ഉയരുന്ന ആരോപണമെല്ലാം ഇവർ നിഷേധിച്ചു.

ഹൈബിയുടെ 9447147091 എന്ന നമ്പറിൽനിന്ന് സരിതയുടെ 8606161700 എന്ന നമ്പറിലേക്കും തിരിച്ചുമായി 51 വിളികളും ഹൈബിയുടെ നമ്പറിൽനിന്ന് സരിതയുടെ 9446735555 എന്ന നമ്പറിലേക്കും തിരിച്ചുമായി14 വിളികളും നടത്തിയിട്ടുണ്ടെന്ന് ഇതുസംബന്ധിച്ച് കമ്മിഷൻ അഭിഭാഷകൻ അഡ്വ. സി. ഹരികുമാർ കാണിച്ച രേഖ പരിശോധിച്ചശേഷം ഹൈബി സമ്മതിച്ചു. ഇതിന് കാരണവും ഹൈബി നിരത്തി. പാലക്കാട് എംഎ‍ൽഎ. ഷാഫി പറമ്പിൽ പറഞ്ഞ ഒരു പരാതിയുമായി ബന്ധപ്പെട്ടാണ് സരിതയെ വിളിച്ചത്. ഷാഫിയുടെ മണ്ഡലത്തിൽപ്പെട്ട ചിലർക്ക് സോളാർ പാനൽ നൽകാമെന്നു പറഞ്ഞ് പണം കൈപ്പറ്റിയിട്ടും പാനൽ സ്ഥാപിക്കുകയോ പണം മടക്കിക്കൊടുക്കുകയോ ചെയ്തില്ലെന്ന് പരാതിയുണ്ടായിരുന്നു. ടീം സോളാർ കമ്പനി തന്റെ മണ്ഡലത്തിലായതിനാൽ അതേക്കുറിച്ചന്വേഷിക്കാൻ ഷാഫി പറഞ്ഞതനുസരിച്ച് സരിതയെ വിളിച്ചു. ഇക്കാര്യത്തിനുവേണ്ടി മാത്രമേ സരിതയുമായി സംസാരിച്ചിട്ടുള്ളൂവെന്നായിരുന്നു പറഞ്ഞത്.

ഇതിൽ ചില വിളികൾ മൂന്നോ നാലോ മിനിറ്റ് ദൈർഘ്യമുള്ളവയാണ്. ഒരു കോൾ അഞ്ചു മിനിട്ടിലേറെ നീണ്ടതാണെന്ന് കമ്മിഷനിൽ കക്ഷിചേർന്ന ആൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയനെ പ്രതിനിധീകരിച്ച അഡ്വ. ബി. രാജേന്ദ്രനും വാദിച്ചു. സരിതയും ബിജു രാധാകൃഷ്ണനും ചേർന്ന് എറണാകുളത്ത് നടത്തിയിരുന്ന ടീം സോളാർ കമ്പനി 2011 ജൂൺ പത്തിന് എറണാകുളം ഡ്രീംസ് ഹോട്ടലിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷചടങ്ങിൽ താൻ പങ്കെടുത്തിരുന്നുവെന്നും മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള അവാർഡ് വിതരണം കഴിഞ്ഞശേഷം മടങ്ങിയെന്നും ഹൈബി ഈഡൻ മൊഴി നൽകി.

സരിതയുമായി മറ്റ് ബിസിനസ് കാര്യങ്ങൾ സംസാരിച്ചിട്ടില്ല. ബിജു രാധാകൃഷ്ണനെയും അറിയില്ല. സരിത അറസ്റ്റിലായശേഷം യു.ഡി.എഫ്. നിയമസഭാ കമ്മിറ്റിയോ കോൺഗ്രസ് നിയമസഭാ കമ്മിറ്റിയോ ഒരിക്കൽപ്പോലും സോളാർ വിഷയം ചർച്ച ചെയ്തിട്ടില്ലെന്നും ഹൈബി പറഞ്ഞു. സരിതയുമായുള്ള ഫോൺ സംഭാഷണങ്ങളുടെ പേരിൽ മാദ്ധ്യമങ്ങളിൽ അപകീർത്തികരമായ വാർത്തകൾ വന്നിട്ടും നിയമനടപടി സ്വീകരിക്കാതിരുന്നതു പൊതുപ്രവർത്തകൻ ആയതുകൊണ്ടാണെന്നു ലോയേഴ്‌സ് യൂണിയൻ ജനറൽ സെക്രട്ടറി അഡ്വ. ബി.രാജേന്ദ്രന്റെ ചോദ്യത്തിനു മറുപടിയായി ഹൈബി പറഞ്ഞു.

തന്റെ മണ്ഡലത്തിൽ സോളാർ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നുതവണ സരിത തന്നെ സമീപിച്ചിരുന്നതായി പി.സി. വിഷ്ണുനാഥ് സോളാർ കമ്മിഷനിൽ മൊഴി നൽകി. താൻ യൂത്ത് കോൺഗ്രസ് നേതാവായിരുന്നപ്പോൾ കാസർകോഡ് നിന്നു പാറശാല വരെ യുവജനയാത്ര സംഘടിപ്പിച്ചിരുന്നു. യാത്രയിൽ പാലക്കാട് ജില്ലയിൽ വച്ച് ഉച്ചയ്ക്കുണ്ടായിരുന്ന യോഗത്തിനുശേഷം തിരിച്ച് കാറിലേക്ക് പോവാൻ നിൽക്കുമ്പോഴാണ് സരിത തന്നെ സമീപിച്ചത്. ബിസിനസ് എക്‌സിക്യൂട്ടീവ് എന്നു തോന്നിപ്പിക്കുന്ന മൂന്ന് ചെറുപ്പക്കാർ അവരോടൊപ്പം ഉണ്ടായിരുന്നു. അവർ ടീം സോളാറിന്റെ കുറേ ബ്രോഷറുകൾ തന്നു. തന്റെ നിയോജകമണ്ഡലത്തിൽ സോളാർ സംബന്ധമായ പദ്ധതികൾ ചെയ്തു നൽകാൻ തയാറാണെന്ന് സരിത അറിയിച്ചു. പിന്നീട് താൻ ആവശ്യപ്പെട്ട പ്രകാരം എംഎ‍ൽഎ. ഓഫീസിൽ വന്നുകണ്ടെന്നും പറഞ്ഞു.

ആലപ്പുഴ ജില്ലയിലെ ചില പ്രദേശങ്ങളിൽ സോളാർ ഇലക്ട്രിഫിക്കേഷൻ നടത്തുന്ന കാര്യം അവർ സംസാരിച്ചു. ഇതിനുള്ള പദ്ധതി റിപ്പോർട്ടുമായി വരാൻ പറഞ്ഞതനുസരിച്ച് മൂന്നാംതവണ അവർ റിപ്പോർട്ട് തയാറാക്കി നൽകി. പദ്ധതിയുമായി ബന്ധപ്പെട്ട് 2012 ഓഗസ്റ്റിൽ എംഎ‍ൽഎ. ഫണ്ടിൽനിന്നു പത്തുലക്ഷം രൂപ അനുവദിക്കുന്നതിന് ആലപ്പുഴ ജില്ലാ കലക്ടർക്ക് പ്രോജക്ട് റിപ്പോർട്ടും കത്തും നൽകി.
2012 ജൂലൈ 13ന് ഒരു കത്തും പ്രോജക്ട് കോപ്പിയും പേഴ്‌സണൽ സ്റ്റാഫ് മുഖേനയാണ് കലക്ടർക്ക് നൽകിയത്. കലക്ടറേറ്റിൽ നിന്നും നടപടികൾ പുരോഗമിക്കുകയാണെന്നും പിന്നീട് മറുപടി ലഭിച്ചിരുന്നു.

സരിത സാധ്യതാപഠനം നടത്തി മടങ്ങിയെങ്കിലും തുടർപ്രവർത്തനങ്ങളൊന്നുമുണ്ടായില്ല. പിന്നീട് പദ്ധതി നടപ്പാക്കുന്നതിൽ വീഴ്ച വരുന്നുവെന്ന് കണ്ടപ്പോൾ പ്രോജക്ട് റദ്ദാക്കാൻ കലക്ടർക്ക് കത്തുനൽകിയെന്നും പി.സി. വിഷ്ണുനാഥ് മൊഴി നൽകി.