ഡാലസ്: നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിനുള്ള ഏർലി വോട്ടിങ്ങ് ഒക്ടോബർ 22 തിങ്കളാഴ്ച ആരംഭിച്ചപ്പോൾ ഡാലസിലെ പോളിങ്ങ് സ്റ്റേഷനുകളിൽ രാവിലെ അനുഭവപ്പെട്ട തണുപ്പിനെ പോലും അവഗണിച്ചു നൂറുകണക്കിന് ആളുകളാണ് വോട്ടു ചെയ്യാൻ എത്തിയത്. ഡാലസ് കൗണ്ടിയിലെ എല്ലാ ബൂത്തുകളിലും രാവിലെ ഏഴു മണിക്കു തന്നെ വോട്ടർമാർ എത്തിയിരുന്നു.

2014 ൽ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ആദ്യ ദിവസം വോട്ടു രേഖപ്പെടുത്തിയവർ 29217 ആയിരുന്നു. എന്നാൽ രാത്രി ഏഴു മണിക്ക് ലഭിച്ച റിപ്പോർട്ട് അനുസരിച്ചു ഡാലസ് കൗണ്ടിയിൽ 55384 പേരാണ് സമ്മതിദാനാവകാശം ഉപയോഗിച്ചത്. ഇതു പുതിയൊരു റെക്കോർഡാണ്.

7 മണിക്ക് അവസാനിപ്പിക്കേണ്ട പോളിങ്ങ് നീണ്ട നിരയിൽ നിന്നിരുന്ന വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് ദീർഘിപ്പിക്കേണ്ടി വന്നുവെന്ന് ഡാലസ് കൗണ്ടി ജഡ്ജി ക്ലെ ജെൻകിൻസ് പറഞ്ഞു.ടെക്സസിൽ 2014 ലെ മിഡ്ടേം തിരഞ്ഞെടുപ്പിൽ രജിസ്ട്രേർഡ് വോട്ടർമാരിൽ 240653 പേരാണ് (2.68 ശതമാനം) ആദ്യദിനം വോട്ട് രേഖപ്പെടുത്തിയിരുന്നത്.

ഹൂസ്റ്റണിൽ പ്രസിഡന്റ് ട്രംപ് തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയിട്ടും വോട്ടർമാരുടെ എണ്ണത്തിൽ കുറവനുഭവപ്പെട്ടിട്ടില്ല. വൈകിട്ട് നടന്ന റാലിക്കു മുമ്പ് ഹൂസ്റ്റണിലും റെക്കോർഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. നവംബർ 2 വരെയാണ് ഏർലി വോട്ടിങ്ങ്.