ഹൈദരാബാദ്: 1964 ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നു സിപിഎം രൂപീകരിക്കുന്നതിനു തുടക്കം കുറിച്ചു ദേശീയ കൗൺസിലിൽ നിന്നിറങ്ങിപ്പോയ 32 പേരിൽ ജീവിച്ചിരിക്കുന്നത് ഇനി രണ്ടു പേരാണ്. വി എസ് അച്യുതാനന്ദനും എൻ.ശങ്കരയ്യയെയും. പോരാട്ടവീര്യം ഇനിയും അസ്തമിക്കാത്ത സഖാക്കൾ. സിപിഎമ്മിന് ഇന്നും ആവേശമാണ് ഇരുവരും. ഈ വിപ്ലവനക്ഷത്രങ്ങളെ ഹൈദരാബാദിൽ സിപിഎം പാർട്ടി കോൺഗ്രസിന്റെ ഉദ്ഘാടനച്ചടങ്ങിൽ ആദരിച്ചു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രത്യേക താൽപ്പര്യമായിരുന്നു ഇതിന് കാറണം.

ഉദ്ഘാടന സമ്മേളനം സമാപിക്കുമ്പോഴാണ് അപ്രതീക്ഷിതമായ ഒരു 'കാര്യപരിപാടി' ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി സമ്മേളനത്തെ അറിയിക്കുന്നത്. സിപിഎമ്മിന്റെ മുതിർന്ന നേതാക്കളെ ഈ വേദിയിൽ ആദരിക്കുന്നു. അതിൽ പ്രമുഖരായ രണ്ടുപേരെ വേദിയിലേക്കു ക്ഷണിക്കുന്നുവെന്ന് യെച്ചൂരി പ്രഖ്യാപിച്ചു. ശങ്കരയ്യ ആദ്യം വേദിയിലെത്തി. എന്നാൽ വിഎസിനെ കാണാനില്ല. സദസിലെ മുൻനിരയിൽ തന്നെ ഉണ്ടായിരുന്ന വി എസ് ശുചി മുറിയിൽ പോയെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.

പിന്നെ വിഎസിനായുള്ള കാത്തിരിപ്പായി. ആദ്യം ശങ്കരയ്യയെ തനിച്ച് ആദരിച്ചാലോയെന്ന നിർദ്ദേശം നേതാക്കളിൽ നിന്നുണ്ടായി. അതു വേണ്ടെന്നും വി എസ് കൂടി വരട്ടെയെന്നും അടുത്തനിമിഷം തീരുമാനിച്ചു. അദ്ദേഹം ഉടൻ എത്തിച്ചേരുമെന്ന് യച്ചൂരി മൈക്കിലൂടെ അറിയിച്ചു. അങ്ങനെ സഖാക്കൾ ഒന്നടങ്കം കാത്തിരുന്നു. കുറഞ്ഞു കഴിഞ്ഞപ്പോൾ മുഖത്തു നിറഞ്ഞ ചിരിയുമായി വി എസ് വൈകാതെ വേദിയിൽ പ്രത്യക്ഷപ്പെട്ടു. കൈയടിയും മുദ്രാവാക്യം വിളിയുമാണ് അപ്പോൾ ഉയർന്ന് കേട്ടത്. ഒന്നും വിഎസിന് മനസ്സിലായില്ല. ഈ സമയം വേദിയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലെത്തി.

മുൻനിരയിലേക്ക് എത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വിഎസിനോട് ആംഗ്യം കാട്ടി. മുദ്രാവാക്യം വിളികളുയർന്നു. പഴയ സഖാവിനെ അടുത്തു കണ്ടപ്പോൾ ശങ്കരയ്യ വികാരഭരിതനായി. വിഎസിന്റെ കരം ഗ്രഹിക്കാനായി അദ്ദേഹം കൈ നീട്ടിയപ്പോൾ വേദിയും സദസും വിപ്ലവ സഖാക്കൾക്കായി മുദ്രാവാക്യം വിളികൾ ഉയർത്തി. പ്രത്യേകമായി കൊണ്ടുവന്ന കസേരകളിൽ രണ്ടു നേതാക്കളുമിരുന്നു. യച്ചൂരി രണ്ടു നേതാക്കളെയും ഹാരമണിയിച്ചു. ഉപഹാരങ്ങളും കൈമാറി. വേദിയിലെ മുഴുവൻ പിബി അംഗങ്ങളും എഴുന്നേറ്റുനിന്ന് ബഹുമാനമറിയിച്ചു.

സമ്മേളന പ്രതിനിധികളല്ലാത്ത മുതിർന്ന എട്ടു മുൻ കേന്ദ്രകമ്മിറ്റി അംഗങ്ങളെയാണ് വിശിഷ്ടാതിഥികളായി പാർട്ടി കോൺഗ്രസിലേക്കു ക്ഷണിച്ചത്. കേരളത്തിൽനിന്ന് എം.എം.ലോറൻസും കെ.എൻ.രവീന്ദ്രനാഥും ആദരിക്കപ്പെട്ടവരിൽ ഉണ്ട്.