തിരുവനന്തപുരം: പ്രധാനമന്ത്രി മോദിക്കും ബിജെപിക്കും എതിരെ ആഞ്ഞടിച്ച് മുതിർന്ന സിപിഐ(എം) നേതാവ് വി എസ് അച്യുതാനന്ദൻ. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നിരോധിച്ച നോട്ടിന്റെ വിലയാണ് നാട്ടിലെ ജനങ്ങൾ നൽകുകയെന്ന് അദ്ദേഹം പറഞ്ഞു. മോദിയും കേന്ദ്ര സർക്കാരും നോട്ടു നിരോധനമെന്ന അസംബന്ധ തീരുമാനത്തിൽനിന്നും പിന്നോട്ടുപോകണമെന്നും വി എസ് ആവശ്യപ്പെട്ടു. നോട്ട് നിരോധനത്തിനെതിരായി സംസ്ഥാന വ്യാപകമായി ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദീർഘ വീക്ഷണമില്ലാതെ ഭരണാധികാരികൾ പ്രവർത്തിച്ചാലുണ്ടാകുന്ന ഭവിഷത്തുകളാണ് രാജ്യം ഇപ്പോൾ നേരിടുന്നത്. മോദിയുടെ പ്രഖ്യാപനങ്ങൾ പലതും പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മോദി പറഞ്ഞതു പ്രകാരമാണെങ്കിൽ കള്ളപ്പണക്കാർ മുഴുവൻ ഇപ്പോൾ ജയിലും തീവ്രവാദികൾ മുഴുവൻ നാമം ജപിച്ച് വീട്ടിലിരിക്കുകയും ചെയ്യണം. എന്നാൽ ഇത്തരത്തിൽ ഒരു വാർത്തയും റിപ്പോർട്ട് ചെയ്തിട്ടില്ല. ജനങ്ങളുടെ പണം പിടിച്ചുവച്ച മോദി വൻ വ്യവസായികളുടെ കടം എഴുതിത്ത്ത്ത്തള്ളിയിരിക്കുകയാണ്. മോദി പറഞ്ഞത് താൻ രാജ്യത്തിനു വേണ്ടി കുടുംബം ഉപേക്ഷിച്ചെന്നാണ്. ശരിയാണ്, അതിനാൽ ആ കുടുംബം രക്ഷപെട്ടു. രാജ്യം കുട്ടിച്ചോറാകുകയും ചെയ്‌തെന്നും വി എസ് പരിഹസിച്ചു. ജനങ്ങളെ കാഷ് ലെസ് ആക്കിയ മോദിയേയും ബിജെപിയേയും വരുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ നിഷ്‌കാസനം ചെയ്യുമെന്നും വി എസ് പറഞ്ഞു.