തിരുവനന്തപുരം: കേരള കോൺഗ്രസ് നേതാവ് കെ.എം. മാണിക്കെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്ന് സിപിഎമ്മിലെ മുതിർന്ന സഖാവ്. കോട്ടയം ജില്ലാ പഞ്ചായത്തിലെ സി.പി.എം-കേരളാ കോൺഗ്രസ് എം ബാന്ധവത്തിനു പിന്നാലെ മാണി എൽഡിഎഫിലെത്തുന്നുവെന്ന പ്രചരണം ശക്തമായതിനിടെയാണ് വി എസ് തന്റെ നിലപാടു വ്യക്തമാക്കിയിരിക്കുന്നത്.

കോട്ടയത്തു നിന്നുള്ളത് പ്രാദേശിക വാർത്തയല്ലേ, അത് സത്യമാകാതിരിക്കട്ടെ എന്നായിരുന്നു കേരള കോൺഗ്രസിനുള്ള സിപിഐഎം പിന്തുണയെക്കുറിച്ചുള്ള വിഎസിന്റെ മറുപടി. സി.പി.എം കേരള കോൺഗ്രസിന് നൽകിയ പിന്തുണ വലിയ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് വി എസ് തന്റെ മുൻനിലപാടിൽ തന്നെ ഉറച്ചുനിൽക്കുന്നത്.

ഇന്ന് നടന്ന കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിനെ സിപിഐഎം പിന്തുണച്ചിരുന്നു. കേരള കോൺഗ്രസിലെ സഖറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സിപിഐ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നു. സി.പി.എം പിന്തുണ സ്വീകരിച്ച കേരള കോൺഗ്രസിനെതിരെ കോൺഗ്രസ് നേതാക്കൾ കടുത്ത വിമർശനമാണ് ഇതിനെ തുടർന്ന് ഉന്നയിച്ചിരിക്കുന്നത്.

സിപിഎമ്മുമായി കൂടുന്ന കാര്യത്തിൽ തൽക്കാലം തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു കെഎം മാണിയുടെ പ്രതികരണം. നേരേ വാ, നേരെ പോ എന്നതാണ് തന്റെ നിലപാടെന്നും മാണി പറഞ്ഞു. കോൺഗ്രസിനു നൽകിയ ഉറപ്പു ലംഘിച്ച് സിപിഎമ്മിന്റെ പിന്തുണയോടെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റു സ്ഥാനം പിടിച്ചെടുത്ത പാർട്ടിയുടെ തീരുമാനം താനും മകൻ ജോസ് കെ. മാണിയും എംഎൽഎമാരും അറിഞ്ഞുള്ളതല്ലെന്നാണ് പാർട്ടി ചെയർമാൻ കൂടിയായ കെ.എം. മാണിയുടെ വിശദീകരണം.