കേരളം ഭരിച്ച മുഖ്യമന്ത്രിമാരിൽ ഒട്ടുമിക്ക പേരും അവരുടെ ഔദ്യോഗിക വസതിയായി ഉപയോഗിച്ചിട്ടുള്ള വീടാണ് ക്ലിഫ് ഹൗസ്. പഴയ ബ്രിട്ടീഷ് രീതിയിൽ ഓടു പാകിയ ഒരു വലിയ വീടും കോമ്പൗണ്ടും. ഇതിന്റെ കോമ്പൗണ്ടിന് പുറത്തുള്ള തദ്ദേശീയവാസികളുടെ റസിഡൻസ് അസോസിയേഷന്റെ പേര് ക്ലിഫ് വാലി റസിഡന്റ് അസോസിയേഷൻ എന്നാണ്. ഇവിടെയാണ് നമ്മുടെ കഥാനായിക താമസം. ഒരു വിവിഐപി ടച്ച് ഈ കഥയ്ക്ക് വന്നത് എങ്ങനെയെന്ന് മനസിലായല്ലോ.

ഇനി സംഭവത്തിന്റെ നിജസ്ഥിതിയിലേയ്ക്ക് .................

വളരെ പണ്ടു മുതലേ ഇടവ, വർക്കല കാപ്പിൽ, പരവൂർ എന്നിവിടങ്ങളിലെ ഒട്ടുമിക്ക പുരുഷന്മാരും ഇന്ന് ഗൾഫിൽ ജോലി അന്വേഷിച്ച് അനേകായിരം പേർ പോകുന്നതു പോലെ - സിങ്ക്പ്പൂരിലേയ്കക് പോയിട്ടുണ്ട്. അവരിൽ പലരും അവിടെ നിന്ന് ലണ്ടൻ, പാരീസ്, മലേഷ്യ എന്നിവിടങ്ങളിലേയ്ക്ക് കുടിയേറി.

നമ്മുടെ ഗൃഹനാഥൻ ശരിക്കും 60 വർഷമായി സിങ്കപ്പൂർ പൗരനാണ്. ഈ അടുത്ത കാലത്ത് കേരളത്തിൽ വച്ച് 82-ാം വയസിൽ അന്തരിച്ചു. വിദേശ പൗരത്വമുള്ള ഒരാൾ ഇന്ത്യയിൽ വച്ച് മരണപ്പെട്ടാൽ ആദ്യം പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. പിന്നെ അവരുടെ എംബസിയിൽ നിന്നും പ്രത്യേക അനുവാദം വാങ്ങി വേണം ഇവിടെ ശവ സംസ്‌കാരം നടത്തുവാൻ. അതിർത്തി സ്റ്റേഷനിലെ എസ് ഐയുടെ അവയിലബിലിറ്റി ഈ സന്ദർഭത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്നു. അദ്ദേഹത്തിന്റെ രേഖാമൂലമുള്ള അറിയിപ്പ് പ്രകാരമാണ് എംബസിക്കാർ ശവശരീരം മറവു ചെയ്യുവാൻ അനുവാദം നൽകുന്നത്.

അച്ഛൻ സിങ്കപ്പൂർകാരനെങ്കിൽ അമ്മ നാട്ടിൽ ഹൈസ് സ്‌കൂൾ ഹെഡ്‌മിസ്ട്രസ്സ്. ഒരേ ഒരു മകൾ - ജനനം കൊണ്ട് സിങ്കപ്പൂർകാരിയായിരുന്നു. മെഹർ - എന്ന മെഹറുനീസ. ഖാദർ ഭായ് - ഫാത്തിമ ദമ്പതികളുടെ ഏക മകൾ ശരാശരി പഠിത്തക്കാരിയായിരുന്നു. പൊങ്ങച്ചക്കാരിയായിരുന്നു അമ്മ. ഇല്ലാത്ത വച്ചുകെട്ടുകൾ കണ്ടും കേട്ടും വളർന്ന മെഹർ - തപ്പിയും തടഞ്ഞും ഡിഗ്രി കഴിഞ്ഞു. കാഴ്ചയിൽ അതിസുന്ദരിയല്ലെങ്കിലും നല്ല വെളുപ്പ്. ഒരു സെമി ചൈനീസ് ലുക്ക്. തമിഴ് നാട്ടിൽ ഒരു പ്രൈവറ്റ് ആർട്‌സ്‌ ആൻഡ് സയൻസ് കോളേജിൽ എം ബി എയ്ക്ക് ചേർന്നു. പരീക്ഷ എഴുത്തിൽ വകുപ്പ് ഹെഡ്ഡിന്റെ അനധികൃതമായ ഹെൽപ്പ് ഉറപ്പിക്കാൻ ഹെഡ്‌മിസ്ട്രസ് വേണ്ട വിധത്തിൽ കാര്യങ്ങൾ അടുപ്പിച്ചു. ഏതായാലും ഇപ്പോൾ ഒരു പ്രൈവറ്റ് ഫിനാൻസിൽ ജീവനക്കാരിയാണ് മെഹർ. സർവ്വീസിൽ കയറും മുമ്പ് അവൾ ഒരു വിവാഹം കഴിച്ചതാണ് പക്ഷേ ആരും അത്‌
അങ്ങോട്ട് വിശ്വസിക്കുന്നില്ല. വെറും മൂന്ന് ദിവസം കൊണ്ട് അവസാനിച്ചു ആ ദാമ്പത്യം.

ഉമ്മയാണ് ദല്ലാൾ ആയി പ്രവർത്തിച്ചത് - വെളുത്ത സുന്ദരിയായ മകൾക്ക് ആഡംബരമായി അല്പം നിർബന്ധവും, ആളുകളുമായി ഇടപഴകിയുള്ള ശീലം ഇല്ലായ്മയും അമ്മയിൽ നിന്നും പകർന്നു കിട്ടിയ ഡംബും പൊങ്ങച്ചവും ഉള്ളവളായി മാറിയിരുന്നു. മെഹറുനിസ്സയെ കറുത്ത നിറക്കാരനായ എഞ്ചിനീയർ തന്നെ വേണം വരനായിട്ടെന്ന് നിശ്ചയിച്ചതും ഉമ്മ തന്നെ. മൂന്നാം ദിവസം മകൾ തിരികെ പെട്ടിയും തൂക്കി പോന്നു. മോങ്ങാനിരുന്ന നായുടെ തലയിൽ തേങ്ങ വീണതുപോലെ- വലിയ ഉമ്മയുടെ മകൻ പൊലീസ്‌ വക രണ്ട് അടി ബോണസായി .. പോരേ പുകിൽ......... ഷാജുൽ ഹിദറിനെ അടിച്ചതാണ് മെഹറുനീസ തിരികെ പോരാൻ കാരണമെന്നായി ഫാത്തിമ ടീച്ചർ - ബന്ധുക്കൾ പാടേ ഈ പ്രശ്‌നത്തിൽ നിന്നും പിന്മാറി അവർ തള്ളയും മോളും കൂടി തീർക്കട്ടേ - പാവം ഖാദർക്കാ.... അങ്ങ് വെളിനാട്ടിൽ കിടന്ന് പെടുന്ന പാടുവല്ലതും ഇവർക്ക് അറിയണോ? കാര്യവിവരങ്ങളുള്ള മൂപ്പിൽസുകൾ വസ്തുത നിരത്തി സംസാരിച്ച് സമയം കഴിച്ചു.

അവർക്ക് പിന്നെ കെട്ടും അഴിക്കലും ഒരു പുത്തരിയല്ലേയ് . എന്തേ - മെഹറുനീസയുടെ രണ്ടാം നിക്കാഹ് ബന്ധ സ്വന്തത്തിലുള്ള പലരും അറിഞ്ഞിരുന്നില്ല. അതീവ രഹസ്യമായരുന്നു. ഒരു രണ്ടാം കെട്ടുകാരൻ ഡോക്ടർ - അയാൾ ഹോമിയോ പാസായിട്ടുണ്ട്. മിടുക്കനാണ്. അല്ലേങ്കിലും ഇപ്പോൾ ഗൾഫിൽ അവളേയും കൊണ്ടുപോകുമായിരുന്നോ?

മിടുക്കൻ തന്നെ - അവൻ - അവനല്ല അവന്റെ അമ്മായിയാണ് മിടുക്കി. ബീമാപള്ളി ഭാഗത്ത് ഉണ്ടായിരുന്ന 50 സെന്റ് പുരയിടം വിവാഹത്തിനുമുമ്പേ അവന്റെയും അവളുടെയും പേർക്ക് എഴുതി വെപ്പിച്ചു.

പാവം ഖാദറിക്ക നിക്കാഹിന് 2 ദിവസം മുന്നേ എത്തിപ്പെട്ടു - പിന്നെ കൂട്ടത്തിൽ കൂടി ഓടി നടന്ന് എല്ലാം ഒരു വിധം ഭംഗിയാക്കി.

പടച്ചവന്റെ കൃപ..... എല്ലാം ഹലാലായി........ അല്ലാഹു....... അക്‌ബർ....... ഒരു കാര്യം പറയും ഒൻപത് തവണ അല്ലാഹുവിനെ വിളിക്കും. അത്തരം പ്രകൃതമാണ് ഖാദറിക്കയ്ക്ക്.
ഇപ്പോൾ പതിനൊന്ന് വർഷം കഴിഞ്ഞിരിക്കുകയാണ് മെഹറിന്റെ രണ്ടാം കെട്ട് കഴിഞ്ഞിട്ട്. ഒരാൺകുഞ്ഞ് ആറാം ക്ലാസിൽ പഠിക്കുന്നു. അതിനും ഒരു മംഗോളിയൻ ലുക്കാണ്.

പുന്നാര മരുമകൻ നാട്ടിൽ വന്ന് സർക്കാർ സർവീസിൽ കയറി - പിന്നീട് ലീവ് എടുത്ത് എം എയ്ക്ക് പഠിക്കുന്നു. പെൻഷൻകാരിയായ അമ്മായി ഇപ്പോൾ അവർ താമസിക്കുന്ന വീട്ടിൽ നിന്നും മാറി കൊടുക്കണമെന്നാണ് മെഹറിന്റെയും ഭർത്താവിന്റെയും ഉറച്ച നിലപാട്. അവർ ഈ വയസുകാലത്ത് എങ്ങോട്ടു പോകും? കേട്ടവർ കേട്ടവർ ഈ ചോദ്യം തന്നെ ആവർത്തിച്ചുകൊണ്ടിരുന്നു. ഇപ്പോൾ മകൾ പറയുന്ന മാർഗ്ഗം - ഉമ്മച്ചിക്ക് മക്കളില്ലാത്ത ഒരു അനിയത്തി നന്തൻകോട് തന്നെ താമസിക്കുന്നുണ്ടല്ലോ. അവർക്ക് കൂട്ടായി അവിടെ പോയി താമസിക്കട്ടേ. ഒരു ജോലിക്കാരിയെ ഏർപ്പാടാക്കി കൊടുക്കാം. പെൻഷൻ പൈസ കൈയിൽ ഉണ്ടല്ലോ.. സുഖമായി കഴിഞ്ഞുകൂടെ?