തിരുവനന്തപുരം: ഈ മാസം അവസാനത്തോടെ തുലാവർഷം എത്തുമെന്നാണ് പ്രതീക്ഷ. അതേസമയം ഒക്ടോബർ 1 മുതൽ 17 വരെ സംസ്ഥാനത്ത് 138 ശതമാനം അധികമഴ രേഖപ്പെടുത്തി. കണക്കനുസരിച്ച് സെപ്റ്റംബർ 30 വരെയുള്ള മഴയാണ് കാലവർഷത്തിന്റെ പട്ടികയിൽ. ഒക്ടോബർ മുതലുള്ള മഴ തുലാമഴയായാണ് കണക്കാക്കുന്നത്. എന്നാൽ കാലവർഷം ഇതുവരെയും പൂർണമായും പിൻവാങ്ങിയിട്ടില്ല.

അഞ്ച് മണിക്കൂറിൽ കൊണ്ട് ജലനിരപ്പ് ഉയർന്നത് ഏഴു മീറ്ററായിരുന്നു കോട്ടയം ജില്ലയിൽ മണിമലയാർ ഉയർന്നത്. മണിമലയാർ കടന്നു വരുന്ന പുല്ലകയാർ ജലമാപിനിയിൽ കേന്ദ്ര ജലകമ്മിഷൻ രേഖപ്പെടുത്തിയ കണക്കാണിത്. 1099 (1924) മുതൽ ഇതുവരെ രേഖപ്പെടുത്തിയ പരമാവധി ജലനിരപ്പിനും 3 മീറ്റർ മുകളിലൂടെ ചരിത്രത്തിലാദ്യമായി മണിമലയാർ ഒഴുകി.

പുല്ലകയാറിൽ കഴിഞ്ഞ ഓഗസ്റ്റിൽ 98 മീറ്റർ (സമുദ്രനിരപ്പ് ഉയരം) ജലനിരപ്പെത്തിയിരുന്നു. ഇത് 101 മീറ്ററായി. കല്ലൂപ്പാറയിൽ 2008ലെ പ്രളയത്തിൽ രേഖപ്പെടുത്തിയതിനെക്കാൾ ഒരു മീറ്റർ മുകളിലൂടെ ഒഴുകിയപ്പോൾ മണിമലയാറ്റിലെ വെള്ളത്തിന്റെ ഉയരം 9 മീറ്റർ, ഏകദേശം ആറ് ആൾ പൊക്കം. മാണിക്കൽ മാപിനിയിൽ ജലനിരപ്പ് 78.94 മീറ്ററായി ഉയർന്നു. കഴിഞ്ഞ വർഷത്തെ 78.17 മീറ്ററായിരുന്നു ഇതുവരെയുള്ള റെക്കോഡ്. അങ്ങനെ റിക്കോർഡ് വെള്ളപ്പൊക്കമാണ് ഈ മേഖലയിൽ ഉണ്ടായത്.

നാലു മാസത്തെ മൺസൂൺ കാരണം മണ്ണിന് ന്യൂനമർദ തീവ്രമഴയെ കൂടി താങ്ങാനുള്ള കരുത്തില്ലായിരുന്നു. സംഭരിച്ച ജലം പെയ്തുവീണ മഴയ്‌ക്കൊപ്പം ചേർന്നപ്പോൾ ഉരുളുകൾ ഒന്നിനു പിറകെ ഒന്നായി പൊട്ടിക്കൊണ്ടിരുന്നു. ഇതാണ് കാഞ്ഞിരപ്പള്ളിയിൽ അടക്കം ദുരന്തം എത്തിച്ചതെന്നാണ് വിലയിരുത്തൽ. കാഞ്ഞിരപ്പള്ളി മുതൽ പീരുമേട് വരെയുള്ള ഹൈറേഞ്ച് കവാടത്തിൽ ഏകദേശം ഇരുപതിലേറെ മൈക്രോ നീർത്തടങ്ങളിൽ (വാട്ടർ ഷെഡ്) അതിതീവ്രമഴ പെയ്തു. ഇത് മണ്ണിടിച്ചിലും ഉരുൾപൊട്ടലുമായി.

കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ മലയോര അതിർത്തി കേന്ദ്രീകരിച്ച് ഏറ്റവും കൂടിയ മഴ രേഖപ്പെടുത്തിയത് പീരുമേട്ടിലാണ്. 24 മണിക്കൂറിനുള്ളിൽ 300 മില്ലീമീറ്റർ (30 സെ.മീ). പീരുമേടിനു താഴെ കാഞ്ഞിരപ്പള്ളിയിൽ 270 മില്ലീമീറ്റർ. പൂഞ്ഞാറിലും ഇടുക്കിയിലും 160 മില്ലിമീറ്റർ മഴ പെയ്തുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ 100 മില്ലിമീറ്ററിലും അധികം മഴ ഈ പ്രദേശത്തെ പല സ്വകാര്യ മഴ മാപിനികളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയിലും സീതത്തോട്ടിലും 100 മില്ലിമീറ്ററിലും അധികമാണ് മഴ.

പൂഞ്ഞാർ-കാഞ്ഞിരപ്പള്ളി-പീരുമേട്-ഇടുക്കി എന്നീ സ്ഥലങ്ങളിൽ ഏറെയും 15 മുതൽ 20 വരെ ഡിഗ്രി ചെരിവുള്ള മലയോരമാണ്. കനത്ത മഴ പെയ്തിറങ്ങിയാൽ ഈ പ്രദേശത്തെ മണ്ണ് ദുർബലമാകും. നിർമ്മാണത്തിനും ഖനനത്തിനും വെട്ടി നിരത്തിയ പ്രദേശമാണെങ്കിൽ ഇടിച്ചിൽ സാധ്യത ഏറെയാണ്. ഏകദേശം 100 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് ശനിയാഴ്ച അതിതീവ്ര മഴ പെയ്തത്. ഇത് 'ജലബോംബ്' ആയി്. ഒന്നോ രണ്ടോ ഇടുക്കി ഡാം ചേരുന്നത്ര വെള്ളത്തെയാവണം ദുർബലമായ ഭൂമി ശനിയാഴ്ച താങ്ങേണ്ടി വന്നത് എന്നാണ് വിലയിരുത്തൽ.

മണ്ണോ പാറയോ ഇളക്കിയ സ്ഥലത്തുകൂടി ഭൂഗർഭത്തിലേക്കു സംഭരിക്കപ്പെടുന്ന മഴ മറ്റൊരു ചെരിവിലൂടെയാവും ഉരുളായി പുറത്തേക്കു വരിക. ഇതാണ് മലയോരത്തെ പ്രതിസന്ധിയിലാക്കിയത്.