കൊച്ചി: കസബ വിവാദത്തിന് ശേഷം തനിക്ക് പുതിയതായി ചിത്രങ്ങൾ ഒന്നും കിട്ടിയില്ലെന്ന് നടി പാർവതി തിരുവോത്ത് ഒരുഅഭിമുഖത്തിൽ പറഞ്ഞിരുന്നു. കസബയ്ക്ക് മുമ്പ് കരാറായ മൂന്ന് ചിത്രങ്ങൾ മാത്രമാണ് പിന്നീട് ചെയ്തത്. നീണ്ട ഇടവേളയ്ക്ക ശേഷം പാർവതി അഭിനയിക്കുന്ന ചിത്രമാണ് ഉയരെ. ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെൺകുട്ടിയുടെ വേഷത്തിലാണ് പാർവതി. കായംകുളം കൊച്ചുണ്ണിക്കു ശേഷം ബോബി-സഞ്ജയ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിൽ പാർവതിയെ നായികയാക്കുന്നതിന് യാതൊരു പ്രശ്‌നങ്ങളും നേരിടേണ്ടി വന്നിട്ടില്ലെന്ന് തിരക്കഥാകൃത്തുക്കളിലൊരാളായ സഞ്ജയ് വ്യക്തമാക്കി.

പാർവതിയെ വച്ച് സിനിമ ചെയ്യുന്നതിൽ യാതൊരു വിധ പ്രശ്‌നങ്ങളും ഞങ്ങൾക്കു നേരിടേണ്ടി വന്നിട്ടില്ല. ഞങ്ങളെ സംബന്ധിച്ച് പാർവതി എന്നു പറയുന്നത് രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെട്ട, അംഗീകാരം ലഭിച്ച ഒരു അഭിനേത്രിയാണ്. മലയാളത്തിനു കൂടി ലഭിച്ച അംഗീകാരമാണത്. അതിൽ മലയാളികൾ അഭിമാനിക്കുകയാണ് വേണ്ടത്.

കഴിവുള്ള ഒരു നടിയെ ഈ കഥാപാത്രം ചെയ്യാൻ ഞങ്ങൾക്ക് വേണമായിരുന്നു. മറ്റൊന്നും ഞങ്ങൾക്കു മുന്നിൽ പരിഗണനാവിഷയമായി വന്നില്ല. പാർവതിക്കു നേരെ പലതരം വിമർശനങ്ങൾ ഉയരുന്നുണ്ടെന്ന് കരുതി അതൊന്നും ഈ ചിത്രത്തിന്റെ ഷൂട്ടിങിനെയോ മറ്റു കാര്യങ്ങളെയോ ബാധിച്ചിട്ടില്ല- ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിൽ അദേഹം വ്യക്തമാക്കി.