തിരുവനന്തപുരം: പെരിയാറിനെ മലിനീകരിക്കുന്ന സി.എം.ആർ.എൽ അടക്കമുള്ള കമ്പനികളുടെ ദല്ലാളായി പ്രവർത്തിക്കുന്ന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനെ നീക്കം ചെയ്യണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിൻകര ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി സംഘടിപ്പിച്ച മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

ഏലൂരിലെ മലിനീകരണ ബോർഡ് ഉദ്യോഗസ്ഥരോട് സി.എം.ആർ.എല്ലിന്റെ മലിനീകരണം കണ്ടില്ലെന്നു നടിച്ച് റിപ്പോർട്ട് ചെയ്യാൻ നിർബന്ധിക്കുന്നതായി ഉദ്യോഗസ്ഥർ തന്നെ ആരോപിക്കുന്നുണ്ട്. രണ്ടുതവണയാണ് യു.ഡി.എഫ് സർക്കാർ ചെയർമാന് കാലാവധി നീട്ടിക്കൊടുത്തത്. ഒരു ടേമിലേറെ ഒരാളെ ചെയർമാനാക്കരുതെന്ന ഗ്രീൻ ട്രിബ്യൂണലിന്റെ വിധി നടപ്പാക്കാൻ പിണറായി വിജയൻ സർക്കാരും തയ്യാറാകുന്നില്ല.

കേരളമാകെ കടുത്ത ജലക്ഷാമം അനുഭവിക്കുമ്പോഴാണ് പെരിയാറിനെ മലിനമാക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ നേതൃത്വം നൽകുന്നത്. കുത്തകകളുടെ അടിമകളായ ഇത്തരക്കാരെ നിയന്ത്രിക്കണം. പെരിയാർ സംരക്ഷിക്കാൻ പെരിയാറിലേക്ക് മാലിന്യമൊഴുക്കുന്ന കമ്പനികളെ നിയന്ത്രിക്കണമെന്നും ശ്രീജ ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് എൻ.എം അൻസാരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.എ ഷഫീഖ്, സംസ്ഥാന കമ്മിറ്റിയംഗം സമദ് നെടുമ്പാശേരി, ഷംസുദ്ദീൻ എടയാർ, മധുകല്ലറ, സദഖത്ത് തുടങ്ങിയവർ സംസാരിച്ചു.