തിരുവനന്തപുരം : മദ്യലോബിയുടെ ഭീഷണിക്ക് വഴങ്ങിയാണ് ഇടതുസർക്കാർ കേരളത്തിൽ മദ്യപ്പുഴയൊഴുക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. തെരെഞ്ഞെടുപ്പിന് മുമ്പേ മദ്യമാഫിയകൾക്ക് കോടിയേരിയും പിണറായിയും നൽകിയ വാഗ്ദാനമാണ് ഇപ്പോൾ ഇടതുമുന്നണി സർക്കാർ മദ്യനയമായി നടപ്പാക്കുന്നത്. അന്നുറപ്പിച്ച ഡീലിന്റെ കഥകൾ വ്യക്തമാക്കുമെന്ന് ബിജു രമേശടക്കമുള്ള മദ്യവ്യവസായികൽ ഭീഷണി മുഴക്കിയിരുന്നു.

സിപിഎം ജനറൽ സെക്രട്ടറി യെച്ചൂരി തെരെഞ്ഞെടുപ്പ് വേളയിൽ കേരളജനതയോട് നൽകിയ ഉറപ്പാണ് പിണറായി സർക്കാർ കാറ്റിൽ പറത്തിയിരിക്കുന്നത്. മുൻ യു.ഡി.എഫ് സർക്കാറിന്റെ അവസാന കാലത്തെ മദ്യ നയം തുടരുമെന്നും പൂട്ടിയ ബാറുകളോ മദ്യശാലകളോ ഒന്നും തുറക്കില്ല എന്നുമായിരുന്നു യെച്ചൂരി നൽകിയ ഉറപ്പ്. കേരള സർക്കാരിൽ യെച്ചൂരിയെക്കാൾ സ്വാധീനം മദ്യമുതലാളിമാർക്കാണ് എന്നാണ് ഇതുവഴി വ്യക്തമാക്കുന്നത്. ഇടതുമുന്നണിയിലെ ലെഫ്റ്റ് എന്നത് മാറ്റി ലിക്വർ എന്നാക്കുകയാണ് ഇനിമുതൽ നല്ലത്. പൂട്ടിയ മദ്യവിൽപന കേന്ദ്രങ്ങളും പുതിയ ബാറുകളും തുറക്കുന്നതിനെതിരെ പാർട്ടി ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭങ്ങൾ തീർക്കുമെന്ന് അദ്ദേഹം പറഞ്ഞു