കൊൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട തോൽവിയിൽ പരാതിയുമായി കോടതിയെ സമീപിച്ച തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി ബംഗ്ലാദേശ് പൗരയാണെന്ന് കോടതി കണ്ടെത്തി. ബംഗാവോൺ ദക്ഷിൺ മണ്ഡലത്തിൽ നിന്ന് മത്സരിച്ച തൃണമൂൽ സ്ഥാനാർത്ഥി അലോ റാണി സർക്കാരാണ് ബംഗ്ലാദേശിയാണെന്ന് സ്ഥിരീകരിച്ചത്. ബിജെപി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ട അലോ റാണി സർക്കാരാണ് തിരഞ്ഞെടുപ്പ് പരാജയം ചോദ്യംചെയ്ത് കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചത്.

തെരഞ്ഞെടുപ്പിൽ 2000 ൽ അധികം വോട്ടിനായിരുന്നു അലോ റാണി സർക്കാർ ബിജെപി സ്ഥാനാർത്ഥി സ്വപൻ മഞ്ജുംദാറിനോട് പരാജയപ്പെട്ടത്. തുടർന്നായിരുന്നു അവർ കോടതിയെ സമീപിച്ചത്. കേസിൽ വാദംകേട്ട ശേഷമാണ് അലോ റാണി സർക്കാർ ബംഗ്ലാദേശ് പൗരയാണെന്നും ഹർജി നിലനിൽക്കില്ലെന്നും കോടതി കണ്ടെത്തിയത്. അവർക്കെതിരെ നടപടിക്കും ജസ്റ്റിസ് ബിബേക് ചൗധരി നിർദ്ദേശിച്ചു.

ഇന്ത്യൻ നിയമങ്ങൾ ഇരട്ടപൗരത്വം അനുവദിക്കാത്ത കാലത്തോളം അലോ റാണി സർക്കാരിന് ഇന്ത്യൻ പൗരയാണെന്ന് സ്ഥാപിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. മാത്രമല്ല കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് നിയമ നടപടിയും നേരിടേണ്ടി വരും. അനധികൃതമായി ഇന്ത്യയിൽ താമസിച്ചതിന് നടപടിയെടുക്കാനും നാടുകടത്താനും കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതുമെന്നും ജസ്റ്റിസ് ബിബേക് ചൗധരി അറിയിച്ചു.

ബിജെപി സ്ഥാനാർത്ഥിയായ സ്വപൻ മജൂംദാറിനെതിരെ മത്സരിച്ച ആലോ റാണി 2000 ത്തിൽ അധികം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ഇതിനെതിരെയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ തിരഞ്ഞെടുപ്പിൽ നിന്ന് മത്സരിച്ച സമയത്ത് ഇവർ ബംഗ്ലാദേശ് പൗരയായിരുന്നു എന്ന് കണ്ടെത്തുകയായിരുന്നു.

ആലോ റാണി ഇന്ത്യൻ പൗരയല്ലാത്തതിനാൽ, ആർട്ടിക്കിൾ 173 പ്രകാരം ഒരു സംസ്ഥാനത്തിന്റെ നിയമസഭയിൽ ഒരു സീറ്റ് നേടാനോ അതിന് വേണ്ടി മത്സരിക്കാനോ ഇവർ യോഗ്യയല്ലെന്ന് കോടതി നിരീക്ഷിച്ചു.

1980 ൽ ബംഗ്ലാദേശ് സ്വദേശിയായ ഹരേന്ദ്രനാഥ് സർക്കാരിനെ വിവാഹം കഴിച്ച ആലോ റാണി സർക്കാർ ഏറെ കാലം അയൽ രാജ്യത്താണ് താമസിച്ചത്. ആ സമയത്താണ് രാജ്യത്തെ പൗരത്വം സ്വീകരിച്ചത്. വിവാഹം പിരിഞ്ഞതിന് പിന്നാലെ ഇവർ ഇന്ത്യയിലെത്തി.

2020 നവംബർ 5-ന് ബംഗ്ലാദേശിലെ വോട്ടർ പട്ടികയിൽ നിന്നും ദേശീയ ഐഡന്റിറ്റികാർഡിൽ നിന്നും തന്റെ പേര് റദ്ദാക്കാനുള്ള അപേക്ഷ അവർ സമർപ്പിച്ചിരുന്നു. എന്നാൽ 2021 ജൂൺ 29 ന് മാത്രമാണ് ബംഗ്ലാദേശിലെ വോട്ടർ പട്ടികയിൽ നിന്ന് ഇവരുടെ പേര് നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ് ഓഫീസർ ശുപാർശ ചെയ്തത്.

2021, മാർച്ച് 31 ന് ഇവർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദ്ദേശ പട്ടിക സമർപ്പിച്ചിരുന്നു. ഏപ്രിൽ 22 ന് തിരഞ്ഞെടുപ്പും മെയ്‌ 2 ന് വോട്ടെണ്ണലും നടന്നു. ഈ സമയമെല്ലാം ഇവർ ബംഗ്ലാദേശ് പൗരയായിരുന്നു എന്നാണ് കണ്ടെത്തൽ. സംഭവത്തിൽ ആലോ റാണി സർക്കാരിനെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചിട്ടുണ്ട്.