മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി ലെഗ് സ്പിന്നർ എസ് മിഥുനെ ഉൾപ്പെടുത്തി. ആലപ്പുഴ കായംകുളം സ്വദേശിയായ താരത്തെ ഏഴംഗ റിസർവ് ടീമിലാണ് ഉൾപ്പെടുത്തിയത്. പരമ്പരയ്ക്കായുള്ള ടീമിനെ ബിസിസിഐ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡ് ഭീഷണി നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ റിസർവ് നിരയിലുള്ള താരങ്ങളെയും ഉൾപ്പെടുത്തുകയായിരുന്നു. തമിഴ്‌നാട് താരങ്ങളായ ഷാരൂഖ് ഖാൻ, സായ് കിഷോർ എന്നിവരെയും ടീമിൽ ഉൾപ്പെടുത്തിയിരുന്നു.

നാലു വർഷമായി ആഭ്യന്തര ക്രിക്കറ്റിൽ കേരള ടീമിലെ സ്ഥിരാംഗമാണ് ലെഗ് സ്പിന്നറായ മിഥുൻ. കഴിഞ്ഞ വർഷം സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്റിൽ അഞ്ച് മത്സരങ്ങളിൽ നിന്നും ഒമ്പത് വിക്കറ്റ് വീഴ്‌ത്തി ടൂർണമെന്റിൽ കേരളത്തിന് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമായി. ഈ പ്രകടനമാണ് റിസർവ് ടീമിലേക്ക് വഴിതുറന്നത്.

ഫെബ്രുവരി ആറ് മുതൽ 20 വരെ നടക്കുന്ന പരമ്പരയിൽ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണുള്ളത്. ഫെബ്രുവരി ആറിന് അഹമ്മദാബാദിൽ വച്ചാണ് ഏകദിന പരമ്പരയ്ക്ക് തുടക്കമാകുന്നത്. തുടർന്ന് ടി20 പരമ്പരയും അരങ്ങേറും. കോവിഡ് ഭീഷണിയുള്ളതിനാൽ ഏകദിന പരമ്പരയിലെ മത്സരങ്ങൾ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും ടി20 പരമ്പരയിലെ മത്സരങ്ങൾ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ മാത്രമായിട്ടാണ് നടത്തുന്നത്. കാണികൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള 18 അംഗ ഏകദിന - ടി20 ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ രോഹിത് ശർമയുടെ അഭാവത്തിൽ ഇന്ത്യയെ നയിച്ച കെ എൽ രാഹുലാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ. സ്പിന്നർ ആർ.അശ്വിൻ ഇരുടീമുകളിലുമില്ല. ഇരുപത്തൊന്നുകാരൻ ലെഗ് സ്പിന്നർ രവി ബിഷ്‌ണോയിയാണ് ടീമിലെ പുതുമുഖം. 26 കാരൻ ദീപക് ഹൂഡ ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ടീമിലിടം നേടി. ഇടം കൈയൻ ചൈനാമാൻ ബൗളർ കുൽദീപ് യാദവും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടീമിലുണ്ടായിരുന്ന വെങ്കടേഷ് അയ്യരെ ഏകദിന ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും താരം ടി20 ടീമിൽ ഇടം നേടിയിട്ടുണ്ട്. ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവർക്കു വിശ്രമം അനുവദിച്ചു. പേസർ ആവേശ് ഖാൻ ഇരു ടീമിലുമുണ്ട്. ഹർഷൽ പട്ടേൽ ടി20 ടീമിൽ മാത്രം. ഋതുരാജ് ഗെയ്ക്വാദും ശിഖർ ധവാനും ടി20 ടീമിലില്ല. ഭുവനേശ്വർ കുമാർ ഏകദിന ടീമിലില്ല. പരിക്ക് മൂലം ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരെയും പരിഗണിച്ചില്ല.