ഗസ്സിയാബാദ് : തോറ്റുതോറ്റു പഠിക്കുന്ന മുതിർന്ന കുട്ടികൾ ചെറുബാല്യക്കാരെ ഏതു കണ്ണുകൊണ്ടാവും നോക്കുന്നത്? എളുപ്പത്തിൽ തങ്ങൾക്ക് വരുതിയിലാക്കാവുന്ന ഇരകളായിട്ടാവുമോ? അല്ലെങ്കിൽ ഉത്തർപ്രദേശിലെ മസൂരിയിൽ നിന്നുള്ള ഈ വാർത്ത നോക്കൂ.

അമ്മ മരിച്ച് നിരാലംബയായ പെൺകുട്ടിയെ അച്ഛൻ തന്റെ സഹോദരിക്കൊപ്പമാക്കി. അമ്മായിയുടെ വീട്ടിൽ സുരക്ഷിതയായിരിക്കും, ആ മകളെന്നാവും പിതാവ് കരുതിയത്. എന്നാൽ രക്ഷിതാക്കളുടെ കണ്ണ് എല്ലായിടത്തും എത്തില്ലല്ലോ. നാലിൽ പഠിക്കുന്ന പെൺകുട്ടിയെ അതേ ക്ലാസിലെ വിദ്യാർത്ഥിയായ പതിന്നാലുകാരൻ സമീപത്തുള്ള വയലിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചത് അവരറിയുന്നത്, കുട്ടി വയറുവേദനയെക്കുറിച്ചു പരാതിപ്പെട്ടപ്പോഴാണ്. കഴിഞ്ഞ ഓഗസ്റ്റ് 29നായിരുന്നു, സംഭവം. കുട്ടിയെ ഉടനടി ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. സംഭവം പുറത്തറിഞ്ഞതോടെ മസൂരി പൊലീസ് സ്റ്റേഷനിലേക്ക് നാട്ടുകാർ പ്രതിഷേധപ്രകടനവുമായെത്തി. അതോടെ അന്വേഷണം ചൂടുപിടിച്ചു.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയെ കണ്ടെത്തിയതായി റൂറൽ പൊലീസ് സൂപ്രണ്ട് ജഗ്‌ദീഷ് ശർമ അറിയിച്ചു. എന്നാൽ പ്രതിയുടെ ശരിയായ വയസ് എത്രയെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. അതിനുവേണ്ട രേഖകൾ അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.