മൂന്നു സംസ്ഥാനങ്ങളിലെ പൊലീസ് സംഘം രാത്രിയും പകലും അരിച്ചുപെറുക്കിയിട്ടും ജസ്റ്റിസ് സി.എസ്. കർണനെ കണ്ടെത്താനായില്ല. കോടതിലക്ഷ്യത്തിന് സുപ്രീംകോടതി ആറുമാസം തടവിനു ശിക്ഷിച്ചതിനെത്തുടർന്നാണ് ജസ്റ്റിസ് കർണനെ കണ്ടെത്താൻ പൊലീസിറങ്ങിയത്. എന്നാൽ മൂന്നാം ദിവസവും ജസ്റ്റിസിനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.

ആന്ധ്രാപ്രദേശിൽ ഉണ്ടെന്ന സൂചനകളെ തുടർന്ന് ഇന്നലെ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കർണൻ ചെന്നൈയിലുണ്ടെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തൽ പരിഗണിച്ച്, ബംഗാൾ പൊലീസിന്റെ പ്രത്യേക സംഘം ഇന്നു ചെന്നൈയിലും തിരച്ചിൽ നടത്തും.

കർണനെ കണ്ടെത്തുകയോ കൃത്യമായ വിവരം ലഭിക്കുകയോ ചെയ്യുന്നതുവരെ ചെന്നൈയിൽ തന്നെ തുടരാനാണ് കൊൽക്കത്തയിൽ നിന്നുള്ള പൊലീസ് സംഘത്തിന്റെ തീരുമാനം. അദ്ദേഹം നേപ്പാളിലേക്കോ ബംഗ്ലാദേശിലേക്കോ രക്ഷപ്പെട്ടിരിക്കാമെന്ന സംശയവും പൊലീസിനുണ്ട്. അദ്ദേഹം നേപ്പാളിലേക്കോ ബംഗ്ലാദേശിലേക്കോ രക്ഷപ്പെട്ടിരിക്കാമെന്നു മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകൻ പീറ്റർ രമേശ് കുമാറാണ് പൊലീസിനോടു പറഞ്ഞത്. കർണന് അടുത്ത ബന്ധമുള്ളയാളാണു പീറ്റർ. തന്നെ കുറ്റവിചാരണ ചെയ്യുന്നതിനുള്ള അപേക്ഷ എത്രയുംപെട്ടെന്നു പാർലമെന്റിനു കൈമാറണമെന്നാവശ്യപ്പെട്ടു ജസ്റ്റിസ് കർണൻ രാഷ്ട്രപതിക്കു നിവേദനം നൽകുമെന്നു പീറ്റർ പറഞ്ഞു.

രാഷ്ട്രപതിയെ കാണാൻ സമയം ലഭിച്ചാൽ അദ്ദേഹം ഡൽഹിയിലെത്തും. ഇംപീച്ച് നടപടിയുടെ ഭാഗമായി പാർലമെന്റിൽ സ്വന്തം നിലപാടു വ്യക്തമാക്കാൻ അദ്ദേഹത്തിന് അവസരം ലഭിക്കും. ജുഡീഷ്യറിയെക്കുറിച്ചു താൻ ഉന്നയിച്ച ആരോപങ്ങളുടെ തെളിവുകൾ അവിടെ തുറന്നുപറയുകയാണു ലക്ഷ്യം.

ഇതിനിടെ, കർണനെ ആറുമാസം തടവുശിക്ഷയ്ക്കു വിധിച്ച ഉത്തരവു പുനഃപരിശോധിക്കണമെന്ന ഹർജി പരിഗണിക്കുമെന്നു സുപ്രീം കോടതി അറിയിച്ചു. ജസ്റ്റിസ് കർണനു വേണ്ടി അഭിഭാഷകൻ മാത്യൂസ് ജെ.നെടുമ്പാറ ഹർജിയുടെ കാര്യം ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാറിന്റെ ശ്രദ്ധയിൽ പെടുത്തിയപ്പോഴായിരുന്നു പരിഗണിക്കാമെന്നു മറുപടി നൽകിയത്.

എന്നാൽ എന്നു പരിഗണിക്കുമെന്നു കോടതി വ്യക്തമാക്കിയിട്ടില്ല. ജസ്റ്റിസ് കർണൻ എവിടെയാണെന്നു ചീഫ് ജസ്റ്റിസ് അഭിഭാഷകനോടു ചോദിച്ചു. അദ്ദേഹം ചെന്നൈയിൽത്തന്നെ ഉണ്ടെന്ന് അഭിഭാഷകൻ മറുപടി നൽകി. ഈ സാഹചര്യത്തിലാണ് ഇന്ന് ചെന്നൈയിൽ പരിശോധന നടത്താൻ പൊലീസ് സംഘം തീരുമാനിച്ചത്.