ന്യൂഡൽഹി: താൻ മരിച്ചാലും ജീവിച്ചാലും മോദിയെ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് ഇല്ലാതാക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നോട്ട് നിരോധനത്തിനെതിരേ കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ റാലിയിൽ സംസാരിക്കുമ്പോളാണ് മമത ഇങ്ങനെ പറഞ്ഞത്.

പ്രധാനമന്ത്രി ദൈവത്തെപ്പോലെ നടിക്കുകയാണ്. വിപണികളിലും സിനിമ തീയറ്ററുകളിലുൾപ്പെടെ ദുരിതമാണ്. എന്നിട്ടും പ്രധാനമന്ത്രി പൊതു ജനങ്ങളെ കാര്യമാക്കുന്നില്ലെന്നും അവർ പറഞ്ഞു. മോദിയെ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് ഇല്ലാതാക്കുമെന്ന താൻ പ്രതിജ്ഞയെടുക്കുന്നുവെന്നും അവർ പറഞ്ഞു.

നോട്ട് നിരോധനത്തിനെതിരെ പ്രതിപക്ഷ പാർട്ടികളെല്ലാം ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുകയാണ്. വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ബംഗാളിലും ത്രിപുരയിലും കേരളത്തിലും ഇടതു പാർട്ടികൾ ഹർത്താൽ ആചരിക്കുകയാണ്. നോട്ടുകൾ അസാധുവാക്കിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മമതയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതിയെ കണ്ടിരുന്നു.

നോട്ടു നിരോധനം പിൻവലിക്കണമെന്നാണ് മമതയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആവശ്യപ്പെടുന്നത്.