ന്യൂഡൽഹി: ഹാദിയ കേസിൽ, എൻ.ഐ.എ അന്വേഷണത്തെ എതിർത്ത ഹർജിക്കാരൻ ഷഹീൻ ജഹാന്റെ അഭിഭാഷകന് സുപ്രീം കോടതിയുടെ വിമർശനം.സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം ഷെഹിൻ ആഗ്രഹിക്കുന്നില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.അന്വേഷണ വിവരങ്ങൾ എൻ.ഐ.എ യ്ക്ക് കൈമാറണമെന്ന് പൊലീസിന് സുപ്രീം കോടതി നിർദ്ദേശം നൽകി.

വൈക്കം സ്വദേശിനിയായ ഹോമിയോ വിദ്യാഥിനി അഥിലയെ മതംമാറ്റിയതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നിർദ്ദേശം. കേന്ദ്ര ഏജൻസി കേസ് അന്വേഷിക്കണമോയെന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസ് എൻ.ഐ.എ അന്വേഷിക്കണമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

ഷഫീൻ ജഹാന് ഐ.എസ്. ഉൾപ്പെടെയുള്ള ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് ഹാദിയയുടെ പിതാവിനുവേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗി ആരോപിച്ചിരുന്നു. തെളിവില്ലാത്ത ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഷഫീൻ ജഹാനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ മറുപടി നൽകി.

ഹാദിയയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ഭർത്താവ് ഷഫീൻ ജഹാനാണ് സുപ്രീംകോടതിയെ സമീപിച്ചത്. പെൺകുട്ടിയുടെ മതംമാറ്റത്തെയും, വിവാഹത്തെയും ചോദ്യം ചെയ്താണ് അഖിലയുടെ പിതാവ് അശോകൻ ഹർജി ഫയൽ ചെയ്തത്.

മതം മാറിയ ഹാദിയയും ഷഫീനും തമ്മിലുള്ള വിവാഹം മെയ് 24നു കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു.യുവതിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയയ്ക്കുകയും ചെയ്തു.വനിതാ പൊലീസുകാരുൾപ്പെടെ സായുധ പൊലീസ് സംരക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.

ഹൈക്കോടതി നിരീക്ഷണങ്ങൾ ഗൗരവമുള്ളതെന്ന് നീരീക്ഷിച്ച സുപ്രീംകോടതി ഹാദിയയുടെ ഭർത്താവ് ഷഫീൻ ജഹാന് ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്നും ആരാഞ്ഞു. കോടതി ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനകം ഹാദിയയെ ഹാജരാക്കണമെന്നും നിർദ്ദേശമുണ്ട്. ഏതായാലും പ്രമുഖ അഭിഭാഷകർ ഇരുഭാഗത്തുമായി അണിനിരക്കുന്നതോടെ, കേസ് കടുത്ത നിയമ പോരാട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്