ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ഭരണനേട്ടങ്ങളെക്കുറിച്ചും പാക്കിസ്ഥാന് മറുപടി കൊടുത്തും പ്രധാനമന്ത്രി മോദി സ്വാതന്ത്ര്യദിനത്തിൽ തകർത്തുവെന്നാണ് ബിജെപിയുടെ നിലപാട്. മോദി പ്രസംഗിക്കുന്നതിനിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉറങ്ങുന്ന ചിത്രം പുറത്തുവിട്ടതിൽ രാഷ്ട്രീയമുണ്ടായിരുന്നു. കെജ്രിവാളിനെ മോശക്കാരനാക്കാനായിരുന്നു ഇത്. എന്നാൽ പ്രസംഗത്തിനിടെ കേന്ദ്രമന്ത്രിമാരായ മനോഹർ പരീക്കർ, അരുൺ ജെയ്റ്റ്‌ലി എന്നിവർ ഉറങ്ങിപ്പോയത് സമൂഹ മാദ്ധ്യമങ്ങളിൽ ചൂടേറിയ ചർച്ചയാകുകയാണ് ഇപ്പോൾ.

90 മിനിറ്റ് നീണ്ട പ്രസംഗമാണ് മോദി ചെങ്കോട്ടയിൽ നടത്തിയത്. ഇതിനിടെയാണ് മുൻനിരയിലെ വിഐപി നിരയിലിരുന്ന് പ്രമുഖർ ഉറങ്ങിയത്. മോദിയുടെ പ്രസംഗം പുരോഗമിച്ചുകൊണ്ടിരിക്കെ കെജ്‌രിവാൾ ഉറങ്ങിയിരിക്കുന്ന ചിത്രമാണ് ആദ്യം പുറത്ത് വന്നത്. ഇതിനെതിരെ വിമർശനം വന്നതോടെയാണ് സ്വന്തം പാർട്ടിക്കാരെയും മോദി ഉറക്കിയ ചിത്രം ആം ആദ്മി പുറത്തു വിട്ടത്. മോദിയുടെ പ്രസംഗം ബോറടിപ്പിക്കുന്നതുകൊണ്ടാകാം കെജ്‌രിവാൾ ഉറങ്ങിപ്പോയതെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു.

ജെയ്റ്റ്‌ലിയും പരീക്കറും ഉറങ്ങുന്നതിന്റെ ദൃശ്യങ്ങളും സിസോദിയ ട്വീറ്റ് ചെയ്തിട്ടുണ്ട്. 90 മിനുട്ട് നീണ്ട പ്രസംഗമാണ് മോദി ചെങ്കോട്ടയിൽ നടത്തിയിരുന്നത്. പ്രസംഗത്തിൽ സർക്കാരിന്റെ ഭരണനേട്ടങ്ങളെ കുറിച്ച് പ്രധാനമന്ത്രി വാചാലനായിരുന്നു. കേന്ദ്രമന്ത്രിമാരുടെ ഉറക്കെത്തിയതോടെ ബിജെപി പ്രതിരോധത്തിലായി.