തിരുവനന്തപുരം: കേരളത്തിലാകെ ആതുരസേവന മേഖലയിലെ മാലാഖമാർ പ്രക്ഷോഭരംഗത്തിറങ്ങിയിരിക്കുകയാണ്. ജീവിക്കാനുള്ള വരുമാനം കിട്ടാൻ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് അവർ. ഇരുപതിനായിരം രൂപയെന്ന കുറഞ്ഞ വേതനം ലഭിക്കാൻ അവർ സമരമുഖത്തിറങ്ങിയിരിക്കുന്നു. ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ വി എസ് അച്യുതാനന്ദൻ അടക്കമുള്ളവർ പിന്തുണയുമായുമെത്തിയിട്ടുണ്ട്.

ലോകത്താകെയുള്ള നഴ്‌സുമാരുടെ പിന്തുണയാണ് ജീവിതസമരം ആരംഭിച്ചിരിക്കുന്ന കേരളത്തിലെ നഴ്‌സുമാർക്ക് ആവേശം പകരുന്നത്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചിരിക്കുന്ന സമരപ്രഖ്യാപനത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും പിന്തുണലഭിക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നഴ്‌സുമാരാണ് പിന്തുണയുമായി വന്നിരിക്കുന്നത്.

കഴുത്തറപ്പൻ തുക ചികിത്സയ്ക്കും പരിചരണത്തിനുമായി വാങ്ങുന്ന ആശുപത്രി മാനേജ്‌മെന്റുകളാണ് കഷ്ടിച്ചു ജീവിക്കാൻ പോലും വേണ്ട പണം ശമ്പളം നൽകാതെ നഴ്‌സുമാരെ പീഡിപ്പിക്കുന്നത്. സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയുടെ ശിപാർശയനുസരിച്ച് നഴ്‌സുമാർക്ക് ഇരുപതിനായിരം രൂപയാണ് മാസം കുറഞ്ഞ വേതനമായി നൽകേണ്ടത്. നൽകുന്നതാകട്ടെ അതിന്റെ പകുതിയും അതിൽ കുറഞ്ഞ തുകയും. ഈ സാഹചര്യത്തിലാണ് മാന്യമായ വേതനം വേണമെന്നാവശ്യപ്പെട്ട് നഴ്‌സുമാർ സമരരംഗത്തേക്കിറങ്ങുന്നത്.

ഒരു കാലത്ത് കേരളത്തിൽ ഏറെ ചർച്ചയായ നഴ്‌സ് സമരം ഏറെ പ്രഖ്യാപനങ്ങളോടെയാണ് അവസാനിച്ചത്. എന്നാൽ പ്രഖ്യാപനങ്ങളിൽ ഭൂരിഭാഗവും നടപ്പായില്ലെന്നതാണ് വീണ്ടും സമരമാർഗം തെരഞ്ഞെടുക്കാൻ നഴ്‌സുമാരെ പ്രേരിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ളവരാണ് കേരളത്തിലെ നഴ്‌സുമാർക്ക് പിന്തുണയുമായി എത്തുന്നത്. ഇവരിലേറെയും മലയാളികളായി വിദേശരാജ്യങ്ങളിൽ പണിയെടുക്കുന്ന നഴ്‌സുമാരാണ്.

നിങ്ങൾക്കും കേരളത്തിലെ സമരമാർഗം തെരഞ്ഞെടുത്തിരിക്കുന്ന നഴ്‌സുമാരെ പിന്തുണയ്ക്കാം. കേരളത്തിലെ നഴ്‌സുമാർ നടത്തുന്ന സമരത്തെ എന്തുകൊണ്ടു പിന്തുണയ്ക്കുന്നു എന്നു എഴുതിയോ സെൽഫി വീഡിയോ എടുത്തോ മറുനാടൻ മലയാൡയുടെ വാർത്താമുറിയിൽ എത്തിക്കാം. മറുനാടൻ മലയാളി അതു ലോകത്തെ അറിയിക്കും. എന്തുകൊണ്ട് സമരത്തെ പിന്തുണയ്ക്കുന്നു എന്നു വ്യക്തമാക്കുന്ന കുറിപ്പുകളും വീഡിയോകളും അയയ്‌ക്കേണ്ട വിലാസം: editor@marunadanmalayali.com