അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിന് എതിരായ ഒന്നാം ഏകദിന മത്സരം അഹമ്മദാബാദിൽ അരങ്ങേറുമ്പോൾ ഏവരും ഉറ്റുനോക്കിയത് നായകനായുള്ള രോഹിത് ശർമ്മയുടെ അരങ്ങേറ്റവും വിരാട് കോലി എന്ന മുൻ നായകന്റെ പ്രകടനവും ആയിരുന്നു. ഇന്ത്യൻ ക്രിക്കറ്റിന് പിടിച്ചുലച്ച 'നായക വിവാദത്തിന് ശേഷം' ഇരുവരും ഇന്ത്യൻ ജഴ്‌സിയിൽ ഒന്നിക്കുന്നു എന്നത് തന്നെയായിരുന്നു അതിന്റെ കാരണം. രോഹിതിന് കീഴിൽ കോലിയുടെ 'പ്രകടനം' എന്താകും എന്നായിരുന്നു ആരാധകർ സാകൂതം വീക്ഷിച്ചത്.

എന്നാൽ ഇരുവരുടെയും ആരാധകർ കാണാൻ ആഗ്രഹിച്ച ഒരുപിടി നിമിഷങ്ങളാണ് ഇന്ത്യ ഇന്നലെ ഫീൽഡിൽ തുടരുന്ന സമയങ്ങളിൽ ഉണ്ടായത്. പ്രത്യേകിച്ച് രോഹിത് ശർമ - വിരാട് കോലി കൂട്ടുകെട്ടിൽ ഇന്ത്യയ്ക്ക് ലഭിച്ച ആ ഒരു വിക്കറ്റ്! മത്സരത്തിനിടെ വിരാട് കോലിയുടെ നിർബന്ധത്തിൽ രോഹിത് ശർമ എടുത്ത ഡിആർഎസിലാണ് ഇന്ത്യയ്ക്ക് ആ വിക്കറ്റ് ലഭിച്ചത്. ഇരുവർക്കുമിടയിലെ ഭിന്നതകളുമായി ബന്ധപ്പെട്ട വാർത്തകൾക്കിടെ മൈതാനത്ത് ഇരുവരും 'ഒന്നിച്ച' കാഴ്ച ആരാധകർക്ക് ആവേശമായി മാറി.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ വെസ്റ്റിൻഡീസിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. വിൻഡീസ് ഇന്നിങ്‌സിലെ 22ാം ഓവറിലാണ് കോലിയുടെ പിന്തുണയോടെ രോഹിത് ഡിആർഎസ് ആവശ്യപ്പെട്ടത്. ഈ ഓവർ ബോൾ ചെയ്തത് സ്പിന്നർ യുസ്വേന്ദ്ര ചെഹലായിരുന്നു. അഞ്ചാം പന്ത് മുന്നോട്ടുകയറി പ്രതിരോധിക്കാനുള്ള വിൻഡീസ് താരം ഷമർ ബ്രൂക്‌സിന്റെ ശ്രമം പാളി. പന്ത് ബാറ്റിനരികിലൂടെ നേരെ വിക്കറ്റ് കീപ്പറിന്റെ കൈകളിലെത്തി.

ഇന്ത്യൻ താരങ്ങൾ വിക്കറ്റിനായി ക്യാച്ചിനായി അപ്പീൽ ചെയ്‌തെങ്കിലും ഓൺഫീൽഡ് അംപയർ അനുവദിച്ചില്ല. ഇതിനു പിന്നാലെയാണ് ഡിആർഎസ് എടുക്കുന്ന കാര്യത്തിൽ ഇന്ത്യൻ താരങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉടലെടുത്തത്. പന്ത് ബാറ്റിൽത്തട്ടിയെന്ന് ഉറപ്പുണ്ടായിരുന്ന യുേേസ്വന്ദ്ര ചെഹൽ ഡിആർഎസിനായി വാദിച്ചെങ്കിലും സ്ലിപ്പിൽ ഫീൽഡ് ചെയ്തിരുന്ന ക്യാപ്റ്റൻ രോഹിത് ശർമ ആകെ 'കൺഫ്യൂഷനി'ലായിരുന്നു. വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനും വ്യക്തതയില്ലാതെ വന്നതോടെയാണ് വിരാട് കോലി ഇടപെട്ടത്.

'രോഹിത്, പന്ത് ബാറ്റിലും ബാറ്റ് പാഡിലും തട്ടിയിട്ടുണ്ട്. അതിന്റെ ശബ്ദം 100 ശതമാനവും ഞാൻ കേട്ടതാണ്. ഇത് ഔട്ടാണെന്നാണ് എനിക്ക് തോന്നുന്നത്' ഇതായിരുന്നു കോലിയുടെ വാക്കുകൾ.

മുൻ നായകന്റെ വാക്കുകൾ കേട്ടതോടെ രോഹിത് ഡിആർഎസ് ആവശ്യപ്പെട്ടു. റീപ്ലേയിൽ ബ്രൂക്‌സ് പുറത്താണെന്ന് വ്യക്തമാകുകയും ചെയ്തു. വിക്കറ്റ് വീണതോടെ ഇരുവരും ആഹ്ലാദം പങ്കിട്ടു. മത്സരത്തിൽ ഇന്ത്യ മൂന്നാം തവണയാണ് അംപയറുടെ തീരുമാനം വിജയകരമായി റിവ്യൂ ചെയ്തത്. ഇന്ത്യയുടെ 1000ാമത്തെ ഏകദിന മത്സരത്തിൽ ആറു വിക്കറ്റിനാണ് രോഹിത്തും സംഘവും ജയിച്ചുകയറിയത്.