തൃശൂർ: തൃശൂരിൽ ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ ഭാര്യയും കാമുകനും അറസ്റ്റിൽ. തിരൂർ സ്വദേശി സുജാതയാണ് ഭർത്താവിനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതിന് അറസ്റ്റിലായത്. സംഭവത്തിൽ സുജാതയ്ക്ക് പുറമേ ഇവരുടെ കാമുകൻ സുരേഷ് ബാബുവും ക്വട്ടേഷൻ എടുത്ത നാലു പേരും പിടിയിലായി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സുജാത നൽകിയ ക്വട്ടേഷൻ പ്രകാരം ഭർത്താവ് കൃഷ്ണ കുമാറിനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചത്. അപകടത്തിൽ പരിക്കേറ്റ തിരൂർ സ്വദേശിയായ കൃഷ്ണ കുമാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച 28ന് രാവിലെയാണ് കൃഷ്ണ കുമാർ ആക്രമിക്കപ്പെടുന്നത്. രാവിലെ അഞ്ചരയോടെ കൃഷി ആവശ്യത്തിനായി വയനാട്ടിലേക്ക് പോകാനായി വീട്ടിലിറങ്ങിയ കൃഷ്ണകുമാറിനെ എതിരെ വന്ന ഒരു നീല കാർ ഇടിച്ചു വീഴ്‌ത്തുക ആയിരുന്നു. എന്നാൽ തനിക്കുണ്ടായത് അപകടമല്ല, മനപ്പൂർവ്വം തന്നെ ആക്രമിക്കുക ആയിരുന്നു എന്ന് മനസ്സിലാക്കിയ ഇയാൾ പൊലീസിൽ പരാതി പെടുകയായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുൾ അഴിയുന്നത്.

സംഭവം നടന്ന് ഒരാഴ്‌ച്ചയ്ക്കകം തന്നെ ഭാര്യയേയും കാമുകനെയും പൊലീസ് തെളിവു സഹിതം പൊക്കുക ആയിരുന്നു. കൃഷ്ണ കുമാറിന്റെ ഭാര്യ സുജാതയും സ്വകാര്യ ബസ് ഡ്രൈവറായ സുരേഷ് ബാബുവും തമ്മിൽ ദീർഘകാലമായി അടുപ്പത്തിലായിരുന്നു. ഇതേ തുടർന്ന് ഇരുവരും ഒരുമിച്ച് ജീവിക്കാനും തീരുമാനിച്ചു. ഒടുവിൽ പ്രണയ സാഫല്യത്തിന് ഭർത്താവ് തടസ്സമാകുമെന്ന് കണ്ടപ്പോൾ ഇരുവരും ചേർന്ന് കൃഷ്ണകുമാറിനെ ക്വട്ടേഷൻ സംഘത്തെ വെച്ച് കൊലപ്പെടുത്താൻ തീരുമാനിക്കുക ആയിരുന്നു.

ഇതിനായി ഇരുവരും ചേർന്നാണ് നാലു ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ കൊടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ എടുത്ത നാലു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ക്വട്ടേഷൻ ഏറ്റെടുത്തതിനെ തുടർന്ന് നീല കാറിൽ കൃഷ്ണകുമാറിനെ ആക്രമിക്കുക ആയിരുന്നു. പരിക്കേറ്റ കൃഷ്ണ കുമാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ കാൽ ഒടിഞ്ഞിട്ടുണ്ട്. എന്നാൽ ഗുരുതരമായ പരിക്കുകൾ ഒന്നും പറ്റിയിട്ടില്ല. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ സുജാത തന്നെയാണ് ഭർത്താവ് രാവിലെ വയനാട്ടിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങുമെന്ന കാര്യവും സംഘത്തോട് വെളിപ്പെടുത്തിയത്. ഇതുപ്രകാരം ഈ സമയത്തുകൊലപാതകം നടത്താൻ ക്വട്ടേഷൻ സംഘം ആസൂത്രണം നടത്തുക ആയിരുന്നു. രാവിലെ നാലരയോടെ ഭർത്താവ് എഴുന്നേറ്റതിന് പിന്നാലെ ഈ വിവരം സുജാത കാമുകൻ വഴി ക്വട്ടേഷൻ സംഘത്തെ അറിയിക്കുക ആയിരുന്നു.ഇതെല്ലാം സുജാതയുടേയും കാമുകന്റെയും അറിവോടെ ആയിരുന്നു. എന്നാൽ തന്നെ ആരോ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതാണെന്ന് കൃഷ്ണകുമാറിന് തോന്നിയിരുന്നെങ്കിലും ഒരിക്കലും അതിന്റെ പിന്നിൽ ഭാര്യയായിരിക്കുമെന്നു കൃഷ്ണകുമാറും കരുതിയിരുന്നില്ല. തന്നെ കൊല്ലാൻ ശ്രമിച്ചതിന് പിന്നിൽ ഭാര്യയാണെന്ന് അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് കൃഷ്ണ കുമാറും മക്കളും.