ന്യൂഡൽഹി: ബ്രിട്ടീഷ് പൗരത്വ വിവാദത്തിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ലോക്‌സഭ എത്തിക്‌സ് കമ്മിറ്റിയുടെ നോട്ടീസ് അയച്ചു. താൻ ബ്രിട്ടീഷ് പൗരനാണെന്ന് കമ്പനി രേഖകളിൽ വെളിപ്പെടുത്തിയെന്ന ആരോപണത്തിലാണ് രാഹുലിന് നോട്ടീസ് നൽകിയത്. ഈസ്റ്റ് ഡൽഹിയിൽ നിന്നുള്ള ബിജെപി എംപി മഹേഷ് ഗിരിയാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്

മഹേഷ് ഗിരിയുടെ പരാതി സ്പീക്കർ സുമിത്ര മഹാജൻ എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. എൽ.കെ.അദ്വാനി അധ്യക്ഷനായ 11 അംഗ എത്തിക്‌സ് കമ്മറ്റി രാഹുൽ ഗാന്ധിക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു.

ബ്രിട്ടിഷ് കമ്പനിയുടെ രേഖകളിൽ രാഹുൽ വിദേശ പൗരനാണെന്ന് കാണിച്ചിരുന്നതായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നേരത്തേ ആരോപിച്ചിരുന്നു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാക്കോപ്‌സ ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടറും സെക്രട്ടറിയുമാണ് രാഹുലെന്ന് വ്യക്തമാക്കുന്ന രേഖകളും അദ്ദേഹം പത്രസമ്മേളനത്തിൽ പുറത്തിവിട്ടു. കമ്പനിയുടെ വാർഷിക വരുമാനവുമായി ബന്ധപ്പെട്ട രേഖകളിലാണ്, താൻ ബ്രിട്ടീഷ് പൗരനാണെന്ന് രാഹുൽ സാക്ഷിപ്പെടുത്തിയിരുന്നത്.

സുബ്രഹ്മണ്യൻ സ്വാമിയുടെ എല്ലാ ആരോപണങ്ങളും കോൺഗ്രസ് തള്ളിയിരുന്നു. ഇതിന് ശേഷമാണ് ബിജെപി എം പി മഹേഷ് ഗിരി പരാതിയുമായി രംഗത്തെത്തിയത്. അതേ സമയം സ്പീക്കറുടെ നടപടിക്കെതിരെ രാഹുൽ ഗാന്ധി രംഗത്തെത്തി. വിഷയം എത്തിക്‌സ് കമ്മിറ്റിക്ക് വിടുന്നതിന് മുമ്പ് തനിക്ക് പറയാനുള്ള കേൾക്കാൻ തയ്യാറായില്ലെന്ന് രാഹുൽ ആരോപിച്ചു. ബ്രീട്ടിഷ് പൗരത്വ വിവാദത്തിൽ അടിസ്ഥാനമില്ലെന്നും വിഷയം തങ്ങൾ കൈകാര്യം ചെയ്‌തോളാമെന്നും രാഹുൽ പറഞ്ഞു

നേരത്തെ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്കും ലോക്‌സഭാ സ്പീക്കർക്കും പരാതി നൽകുകയും രാഹുലിന്റെ ലോക്‌സഭാംഗത്വവും പൗരത്വവും റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.