പനാജി: കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീക്കറെ ഗോവയിൽ ബിജപി മുഖ്യമന്ത്രിയാക്കുമോ? ഇതിനുള്ള സാധ്യതകൾ ഏറെയാണെന്ന തരത്തിലാണ് ബിജെപി നേതാക്കളുടെ പ്രതികരണം. മനോഹർ പരീക്കർ ഗോവയിലെ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ലെന്നും അതിനുള്ള വാതിലുകൾ തുറന്നിട്ടിരിക്കുയാണെന്നും മുതിർന്ന നേതാക്കൾ തന്നെ പറഞ്ഞതായാണ് റിപ്പോർട്ടുകൾ.

ഗോവയിൽ പാർട്ടിയുടെ മുഖംതന്നെയാണ് പരീക്കർ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയത്തിലേക്ക് പാർട്ടിയെ നയിച്ചത് അദ്ദേഹമാണ്. ഇതിനെല്ലാം പുറമെ കഴിഞ്ഞദിവസം ഗഡ്കരി പറഞ്ഞ കാര്യങ്ങളും കൂടി ചേർത്തുവായിക്കുമ്പോൾ പരീക്കർ ഗോവയുടെ നേതൃത്വത്തിലേക്ക് തിരിച്ചെത്തുമെന്ന വാദം ശക്തമാകുന്നു.

അടുത്ത ഗോവ മുഖ്യമന്ത്രി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിൽ നിന്നാവാം. അല്ലെങ്കിൽ ഞങ്ങൾ കേന്ദ്രത്തിൽ നിന്ന് അയക്കുന്ന ആളുമാവാം എന്നായിരുന്നു ഇന്നലെ ഗഡ്കരിയുടെ പ്രസംഗത്തിൽ വ്യക്തമാക്കിയത്. ഇന്ന് പനാജിയിൽ തിരഞ്ഞെടുപ്പു റാലിയിൽ പരീക്കറും ഈ സൂചന ശരിവയ്ക്കുന്ന പ്രസംഗമാണ് നടത്തിയത്. നമുക്ക് ആദ്യം ഈ പാലം കടക്കാമെന്നും നമ്മൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഗഡ്കർജി പറഞ്ഞുകഴിഞ്ഞെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

61 കാരനായ പരീക്കർ രണ്ടുവർഷത്തിലേറെക്കാലം ഗോവയുടെ മുഖ്യമന്ത്രിയായിരുന്നു. പിന്നീട് കേന്ദ്രത്തിൽ മോദി അധികാരത്തിലെത്തിയപ്പോഴാണ് അദ്ദേഹം കേന്ദ്ര സർക്കാരിന്റെ ഭാഗമായത്. ഗോവയിൽ ബിജെപിയുടെ അനിഷേധ്യ നേതാവാണ് പരീക്കർ. തന്റെ പിൻഗാമിയായി ലക്ഷ്മികാന്തിനെ നിയോഗിച്ചതും പരീക്കർ തന്നെയാണ്. അതിനാൽതന്നെ പരീക്കറിനെ സൂപ്പർ മുഖ്യമന്ത്രിയെന്നാണ് ഗോവയിൽ പലപ്പോഴും പരാമർശിക്കുന്നതും.

ഇപ്പോൾ തിരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥിരമായി ഗോവയിലെത്തുന്ന പരീക്കർ തന്നെയാണ് പ്രചരണത്തിന്റെ ചുക്കാൻ പിടിക്കുന്നതും. കടുത്ത മത്സരം നേരിടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പരീക്കറിനെ തന്നെ മുൻനിർത്തി മത്സരത്തിനിറങ്ങിയാൽ വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി.