- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാലക്കുടിയിൽ പാളത്തിൽ നിന്നും തോട്ടിൽ വീണ യുവതികളിലൊരാൾ മരിച്ചു; അപകടം റോഡിലെ വെള്ളക്കെട്ട് കാരണം റെയിൽവേ ട്രാക്കിലൂടെ നടക്കവേ ട്രെയിൻ വരുന്നത് കണ്ട് മാറാൻ ശ്രമിക്കവേ; ദാരുണാന്ത്യം സംഭവിച്ചത് തൊറാപ്പടി സ്വദേശിനി ദേവീകൃഷ്ണക്ക്
തൃശ്ശൂർ: റെയിൽവേ ട്രാക്കിലൂടെ നടക്കവേ ട്രെയിൻ വരുന്നത് കണ്ട് മാറുന്നതിനിടെ തോട്ടിൽ വീണ യുവതികളിൽ ഒരാൾ മരിച്ചു. ചാലക്കുടി വി.ആർ.പുരത്താണ് സംഭവം. വി.ആർ.പുരം സ്വദേശി ദേവി കൃഷ്ണ (28), ഫൗസിയ (35) എന്നിവരാണ് തോട്ടിലേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ ദേവി കൃഷ്ണയാണ് മരിച്ചത്. റോഡിൽ വെള്ളമായതിനാൽ റയിൽവെ ട്രാക്കിലൂടെ നടക്കുകയായിരുന്നു ഇവർ. അതിനിടെ ട്രെയിൻ വരുന്നത് കണ്ട് മാറിനിൽക്കുന്നതിനിടെ ആയിരുന്നു അപകടം.
മൂന്നു പേർ ചേർന്നാണ് ജോലിക്കായി ട്രാക്കിലൂടെ നടന്നു പോയത്. ഇതിൽ ഒരാൾ വെള്ളക്കെട്ടിൽ വീഴാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയും ഡാമുകൾ തുറന്നതും കാരണമാണ് റോഡുകളിലും മറ്റും വെള്ളം കയറിയത്. ഇതുകാരണം ജോലിക്കായി ട്രാക്കിലൂടെ പോകാൻ തീരുമാനിക്കുകയായിരുന്നു. തൊട്ടു പിന്നാലെ ട്രെയിൻ എത്തി.
താഴെ വെള്ളക്കെട്ടിലുണ്ടായിരുന്ന കമ്പിയോ മരക്കുറ്റിയോ കാലിൽ തുളച്ചു കയറിയതാണ് ദേവികൃഷ്ണയ്ക്കു കൂടുതൽ പരുക്കേൽക്കാൻ കാരണം. ദേവീകൃഷ്ണ ചെളിയിൽ താണുപോയെന്ന് നഗരസഭാ കൗൺസിലർ ഷിബു വാലപ്പൻ പറഞ്ഞു. മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് പായലും മറ്റും നീക്കി വെള്ളക്കെട്ട് നീക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൗൺസിലർ ഷിബു വാലപ്പൻ ഉൾപെടെയുള്ളവർ ഈ ഭാഗത്തുണ്ടായിരുന്നു.
ഷിബു വാലപ്പന്റെയും പ്രദേശവാസിയായ പാറളാൻ ഉണ്ണിക്കൃഷ്ണൻ, എന്നിവരുടെയും നേതൃത്വത്തിൽ ഫൗസിയയെയും ദേവീകൃഷ്ണയെയും കരയ്‌ക്കെടുത്ത് ഉടൻ സെന്റ് ജയിംസ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. സനീഷ്‌കുമാർ ജോസഫ് എംഎൽഎ, നഗരസഭാധ്യക്ഷൻ എബി ജോർജ് എന്നിവരും ആശുപത്രിയിൽ എത്തി. ദേവീകൃഷ്ണയുടെ മൃതദേഹം സെന്റ് ജയിംസ് ആശുപത്രി മോർച്ചറിയിൽ. ദ്രുവനന്ദയാണ് മകൾ. (എസ്എച്ച്‌സിഎൽപി സ്‌കൂൾ, ഒന്നാം ക്ലാസ് വിദ്യാർത്ഥിനി).