തിരുവനന്തപുരം: മലയാള സിനിമയിൽ സ്ത്രീകൾ അനുഭവിക്കുന്ന ലിംഗ വിവേചനങ്ങൾക്ക് പരിഹാരം തേടി വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് മുഖ്യമന്ത്രിക്ക് വീണ്ടും നിവേദനം നൽകി.പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച ഹേമ കമ്മീഷൻ ആറുമാസമായിട്ടും ഒരു റിപ്പോർട്ടും നൽകാത്തതാണ് ഡബ്ല്യുസിസിയെ ആശങ്കയിലാക്കിയത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉചിതമായ ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെടുന്ന നിദേവനം സമർപ്പിച്ച വിവരം ഫേസ്‌ബുക്കിലൂടെ കൂട്ടായ്മ അറിയിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

മലയാള സിനിമയിൽ സ്ത്രീകൾ അനുഭവിക്കുന്ന ലിംഗവിവേചനങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ഹേമ കമ്മീഷൻ നാളിതുവരെയായിട്ടും അതു സംബന്ധിച്ച പഠനങ്ങളൊന്നും പുറത്തു വിടാത്ത സാഹചര്യത്തിൽ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിക്കൊണ്ട് വിമെൻ ഇൻ സിനിമാ കളക്ടീവ് മുഖ്യമന്ത്രിക്ക് നിവേദനം നല്കി. കഴിഞ്ഞ വർഷം 2017 മെയ് 17ന് വിമെൻ ഇൻ സിനിമl കളക്ടീവിലെ അംഗങ്ങൾ സംസ്ഥാന മുഖ്യമന്ത്രിയെ കാണുകയും സിനിമയുടെ അരങ്ങത്തും അണിയറയിലും സ്ത്രീകൾ അനുഭവിക്കുന്ന ലിംഗവിവേചനങ്ങളക്കുറിച്ച് അദേഹത്തെ അറിയിക്കുകയും ചെയ്തിരുന്നു.

അങ്ങേയറ്റം പ്രതീക്ഷാനിർഭരമായ കൂടിക്കാഴ്ചയാണ് അന്നു നടന്നത്. ഈ കൂടിക്കാഴ്ചയെ തുടർന്ന് സിനിമാ മേഖലയിൽ ദേശീയ തലത്തിൽ തന്നെ ആദ്യമായി ഒരു പഠന കമ്മീഷനെ നിയോഗിച്ചു കൊണ്ട് ഇടതു സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് അങ്ങേയറ്റം ഉൾക്കാഴ്ചയോടെയും പ്രശ്‌നങ്ങളെ ഗൗരവത്തോടെ സമീപിക്കുന്നതുമായിരുന്നു. ഈ മേഖലയിലുള്ള പ്രശ്‌നങ്ങൾ തിരിച്ചറിയുന്നതിനും പരിഹാര സാധ്യതകൾ നിർദ്ദേശിക്കുന്നതിനും അത്തരമൊരു പoന റിപ്പോർട്ടിന് കഴിയുമെന്ന് ഞങ്ങൾക്കും ഉറപ്പുണ്ട്.

ഒട്ടും കാലതാമസം കൂടാതെയാണ് ജസ്റ്റീസ് ഹേമ കമ്മീഷൻ സംഘടിപ്പിക്കപ്പെട്ടത്. പക്ഷേ രൂപീകരിക്കപ്പെട്ട് ആറ് മാസമായിട്ടും ഒരു റിപ്പോർട്ടും കമ്മീഷന്റേതായി പുറത്തു വന്നില്ല എന്ന യാഥാർത്ഥ്യത്തെ അങ്ങേയറ്റം വിഷമത്തോടെയും ഉത്ക്കണ്ഠയോടെയുമാണ് ഞങ്ങൾ നോക്കി കാണുന്നത്. സിനിമയിലെ സ്ത്രീകളുടെ തൊഴിലും സുരക്ഷിതത്വവുമായി ബന്ധപ്പെട്ട നയപരമായ ഒരു തീരുമാനവും കൃത്യമായ വിവരങ്ങളുടെ അഭാവത്തിൽ എടുക്കാൻ സാധിക്കില്ല എന്നത് ഏവർക്കും അറിവുള്ള താണല്ലോ.

എന്തുകൊണ്ടാണ് ഈ കാലതാമസം ഉണ്ടായതെന്ന് അന്വേഷിച്ചറിയണമെന്ന് ആവശ്യപ്പെട്ടും മുഖ്യമന്ത്രിയുടെ അടിയന്തിര ശ്രദ്ധ തുടർന്നും ഈ വിഷയത്തിലുണ്ടാകുമെന്നും അഭ്യർത്ഥിച്ചാണ് w cc സർക്കാരിന് നിവേദനം നല്കിയത്.സർക്കാരിന്റെ ഭാഗത്തു നിന്നും ഏറ്റവും ഉചിതമായ ഇടപെടൽ ഒട്ടും കാലതാമസമില്ലാതെ ഇക്കാര്യത്തിലുണ്ടാകുമെന്ന് WCC പ്രതീക്ഷിക്കുന്നു.