ന്യൂഡൽഹി: കർഷക സമരത്തെ അട്ടിമറിക്കുന്നതിനാണ് അക്രമം അഴിച്ചുവിട്ടതെന്നും യുഎപിഎ ചുമത്തി സമരത്തെ നേരിടാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നു സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

സിംഘുവിലെ പൊലീസ് ആക്രമണം യാദൃശ്ചികമായി സംഭവിച്ച ഒന്നായി കാണാനാവില്ല.ജയ് ശ്രീറാം വിളികളുമായി വന്നവരാണ് സിംഘുവിൽ കർഷകരെ കൈയേറ്റം ചെയ്തത്. ബിജെപി എക്കാലവും സമരങ്ങളെ അട്ടിമറിക്കാൻ നടത്തുന്ന അതേ രീതി തന്നെയാണ് ഇവിടെയും നടത്തുന്നതെന്നും യെച്ചൂരി പറഞ്ഞു.

സിഘുവിലെ കർഷകരുടെ സമരവേദിയിലെത്തിയ ഒരു വിഭാഗം പ്രതിഷേധക്കാർ സമരവേദികളിൽ ചിലത് തല്ലിപ്പൊളിക്കുകയും കർഷകരെ ആക്രമിക്കുകയുമായിരുന്നു. അക്രമം അഴിച്ചുവിട്ടത് ഡൽഹി പൊലീസാണെന്നും കർഷകർക്കെതിരെ യുഎപിഎ ചുമത്തി സമരത്തെ അട്ടിമറിക്കാനാണ് കേന്ദ്രം ഇതിലൂടെ ശ്രമിക്കുന്നതെന്നത് വ്യക്തമാണെന്നും യെച്ചൂരി പ്രതികരിച്ചു.