തിരുവനന്തപുരം: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കോൺഗ്രസ് പിന്തുണയോടെ രാജ്യസഭയിൽ എംപിയാകുന്നതിനെ എതിർത്ത് സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാജ്യസഭ തിരഞ്ഞെടുപ്പിൽ സീതാറാം യച്ചൂരിക്ക് പിന്തുണ നൽകാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിൽ സി.പി.എം കേരളഘടകത്തിനുള്ള എതിർപ്പാണ് കോടിയേരിയുടെ വാക്കുകളിൽ നിഴലിക്കുന്നത്.

ബിജെപിയോടും കോൺഗ്രസിനോടും സഖ്യം വേണ്ടെന്നാണു പാർട്ടി കോൺഗ്രസ് തീരുമാനമെന്നു കോടിയേരി പറഞ്ഞു. കോൺഗ്രസുമായി സഖ്യത്തിലേർപ്പെടുന്നത് ആത്മഹത്യാപരമാണെന്ന് കേന്ദ്രനേതൃത്വത്തിൽ തന്നെ ഒരു വിഭാഗം നിലപാടെടുത്തിരുന്നു.

രാജ്യസഭ തിരഞ്ഞെടുപ്പിൽ പിന്തുണ തേടി യച്ചൂരി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ കണ്ടതുമാണ്. തുടർന്ന് യെച്ചൂരിക്ക് പിന്തുണ നല്കാൻ കോൺഗ്രസ് തീരുമാനിച്ചു.

ബംഗാളിൽനിന്നുള്ള രാജ്യസഭാ എംപിയായ യച്ചൂരിയുടെ കാലാവധി ആഗസ്റ്റിലാണ് അവസാനിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബംഗാളിൽ കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിൽ തൃണമൂൽ കോൺഗ്രസിന്റെയോ കോൺഗ്രസിന്റെയോ പിന്തുണയില്ലാതെ യച്ചൂരിക്കു രാജ്യസഭയിലെത്താൻ കഴിയില്ല.

ഈ സാഹചര്യത്തിലാണു കോൺഗ്രസിന്റെ പിന്തുണ തേടാൻ യച്ചൂരി തീരുമാനിച്ചത്. കഴിഞ്ഞ ബംഗാൾ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിലാണ് സി.പി.എം മത്സരിച്ചത്. ഇതിനെതിരെ സിപിഎമ്മിനകത്ത് വലിയ വിമർശനങ്ങളുയരുകയും ചെയ്തു.

സിപിഎമ്മിന്റെ തീരുമാനം ലംഘിച്ചാണ് സഖ്യമുണ്ടാക്കിയതെന്ന വിലയിരുത്തലായിരുന്നു പിബിയിലും പാർട്ടി കോൺഗ്രസിലും ഉടലെടുത്തത്. സഖ്യം സംസ്ഥാന നേതൃത്വത്തിന്റെ മാത്രം ഉത്തരവാദിത്തം എന്ന വിമർശനവുമുയർന്നു.