സന/കൊച്ചി: യെമനിൽ സംഘർഷം രൂക്ഷമാകുമെന്ന വ്യക്തമായ സാഹചര്യത്തിൽ ഇന്ത്യക്കാർ നാട്ടിലേക്ക് കൂട്ടപ്പലായനത്തിന് തയ്യാറെടുക്കുന്നു. ഇപ്പോൾ താരതമ്യേന ശാന്തമായ മേഖലകളിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാർ അടക്കമുള്ളവർ സർക്കാറിന്റെ ഭാഗത്തു നിന്നും അന്ത്യശാസനം ഉണ്ടായതോടെ ഭാഗ്യപരീക്ഷണത്തിന് നിൽക്കാതെ നാട്ടിലേക്ക് മടങ്ങാൻ ഉറപ്പിച്ചിരിക്കയാണ്. വരും ദിവസങ്ങളിൽ സൗദി അറേബ്യയും സഖ്യകക്ഷികളും കരയുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന് വ്യക്തമായതോടെയാണ് മുഴുവൻ ഇന്ത്യക്കാരും നാട്ടിലേക്ക് പോരാൻ തയ്യാറെടുക്കുന്നത്. അതേസമയം രക്ഷാപ്രവർത്തനം കൂടുതൽ ഊർജ്ജിതമാക്കാനുള്ള തയ്യാറാടെപ്പിലാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം.

യമനിൽനിന്ന് രക്ഷപ്പെടുത്തിയ 352 പേരുമായി ഒരു എയർഇന്ത്യ വിമാനം കൂടി ഇന്നലെ രാത്രി വടക്കു പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ജിബൂതിയിൽ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തി. ഇതിൽ പതുകിയിലേറെ പേർ മലയാളികളാണ്. എ.ഐ 170 വിമാനം രാത്രി 11.40നാണ് കൊച്ചിയിലെത്തിയത്. 225 പേരുമായി വ്യോമസേനാ വിമാനം രാത്രി 9.45ന് മുംബൈയിലുമെത്തിയിരുന്നു. ഇന്ത്യൻ സർക്കാറിന്റെ ഫലപ്രദമായ ഇടപെടലോടെ യുദ്ധമേഖലയായ ഏദനിൽ നിന്നും മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിക്കാൻ സർക്കാറിന് സാധിച്ചതായാണ് വിവരം. കപ്പലുകളിലും വിമാനത്തിലുമായി രക്ഷപ്പെടുത്തിയവരുടെ എണ്ണം ഇതോടെ 2300 ആയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അഞ്ചുദിവസത്തിനകം മുഴുവൻ ഇന്ത്യക്കാരോടും രാജ്യം വിടാൻ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. യെമൻ സർക്കാറിന്റെ നിർദ്ദേശപ്രകാരമാണ് ഇന്ത്യൻ സർക്കാറിന്റെ നീക്കം.

തലസ്ഥാന നഗരമായ സനയിൽനിന്ന് മൂന്ന് വിമാനങ്ങളിലായി 488 പേരെയാണ് ഞായറാഴ്ച ജിബൂതിയിലത്തെിച്ചത്. സനയിൽനിന്ന് ഒരുദിവസം നടത്തുന്ന ഏറ്റവും വലിയ രക്ഷാപ്രവർത്തനമാണിത്. ഏദനിൽനിന്ന് കപ്പൽമാർഗമുള്ള ഒഴിപ്പിക്കൽ പൂർത്തിയായതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. കഴിഞ്ഞ ദിവസം 439 പേരുമായി ഏദനിൽനിന്ന് തിരിച്ച ഐ.എൻ.എസ് മുംബൈ ഞായറാഴ്ച ജിബൂതിയിലത്തെി. ഇതിലെ 179 പേർ മറ്റു രാജ്യക്കാരാണ്. അസ്സിഹർ തുറമുഖത്തുനിന്ന് ഐ.എൻ.എസ് സുമിത്ര 203 പേരുമായി ഞായറാഴ്ച ജിബൂതിയിലേക്ക് പുറപ്പെട്ടു. ഇതിൽ 182 പേർ ഇന്ത്യക്കാരാണ്. മറ്റ് ഏഴ് രാജ്യക്കാർകൂടി ഇതിലുണ്ട്. ഷെല്ലാക്രമണത്തെ തുടർന്ന് അൽ മുകല്ല തുറമുഖത്ത് അടുക്കാൻ സാധിക്കാതിരുന്നതിനെ തുടർന്നാണ് ഐ.എൻ.എസ് സുമിത്ര അസ്സിഹറിലേക്ക് തിരിച്ചുവിട്ടത്.

അൽ മുകല്ലയിൽ നിന്ന് ആളുകളെ കരമാർഗം അസ്സിഹറിൽ എത്തിക്കുകയായിരുന്നു. അതേസമയം, അൽമുകല്ലയിൽനിന്ന് കറാച്ചിയിലേക്ക് തിരിച്ച പാക്കിസ്ഥാൻ കപ്പലിൽ നാല് മലയാളികളടക്കം 12 ഇന്ത്യക്കാരുണ്ട്. ചൊവ്വാഴ്ച കറാച്ചിയിലത്തെുന്ന ഇവരെ വിമാനത്തിൽ നാട്ടിലെത്തിക്കും. കൊച്ചിയിൽനിന്ന് പുറപ്പെട്ട യാത്രക്കപ്പലുകളായ കവരത്തിയും കോറലും ഞായറാഴ്ച ജിബൂതിയിലത്തെി. പടക്കപ്പലായ ഐ.എൻ.എസ് തർകാഷ് ഇവയെ അനുഗമിച്ചു. 1100 പേർക്ക് രണ്ടു കപ്പലുകളിലുമായി നാട്ടിലത്തൊം. അഞ്ച് ദിവസത്തിനകം എല്ലാ ഇന്ത്യക്കാരോടും സാധ്യമായ മാർഗങ്ങൾ ഉപയോഗിച്ച് നാട്ടിലേക്ക് തിരിക്കാൻ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. പാസ്‌പോർട്ട് അടക്കമുള്ള യാത്രാ രേഖകൾ ഇല്ലാത്തവർക്ക് തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും ഔട്പാസ് നൽകും.

യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഏതാണ്ട് 2000ത്തോളം ഇന്ത്യക്കാർ കൂടി യമനിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ഔദ്യോഗിക വിവരം. എന്നാ്ൽ ഈ സഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും വാർത്തകളുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി 24 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് റെഡ് ക്രോസ് ആവശ്യപ്പെട്ടു. യമനിലെ യുദ്ധ സാഹചര്യങ്ങൾ വിലയിരുത്താൻ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ ഇന്നലെ യോഗം ചേർന്നിരുന്നു. ഇതിനിടെ കരയുദ്ധം കൂടി ആരംഭിക്കാൻ സൗദി നീക്കം തുടങ്ങിയതായും റിപ്പോർട്ടുണ്ട്. ഹൂത്തി വിമതരെ യെമൻ രാജാവിന്റെ കൊട്ടാരത്തിൽ നിന്നും തുരത്താൻ സഖ്യസേനയ്ക്ക് ഇതിനോടകം സാധിച്ചിട്ടുണ്ട്.

അതിനിടെ യെമനിലെ ദുരിത മേഖലയിൽനിന്ന് അവശേഷിക്കുന്ന മലയാളികളെ എത്രയും വേഗം മടക്കിയെത്തിക്കാൻ കൈക്കൊള്ളേണ്ട നടപടികളെ കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അധ്യക്ഷതയിൽ ഇന്ന് ഉച്ചയ്ക്കു 12.30ന് ഉന്നതതല യോഗം ചേരും. നിയമസഭാ ചേംബറിലെ മുഖ്യമന്ത്രിയുടെ ഓഫിസിലാണ് യോഗം ചേരുകയെന്നു മന്ത്രി കെ. സി. ജോസഫ് അറിയിച്ചു.

ചില ആശുപത്രികളുടെ നിസ്സഹകരണം മൂലം മലയാളി നഴ്‌സുമാർ അടക്കമുള്ളവർക്ക് നാട്ടിലേക്ക് മടങ്ങുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അൽതോറ ആശുപത്രി അടക്കമുള്ള ചില ആശുപത്രികളിൽനിന്നു ജീവനക്കാരുടെ പാസ്‌പോർട്ടുകൾ അടിയന്തരമായി മടക്കിവാങ്ങാനും അവരെ നാട്ടിലേക്ക് അയയ്ക്കാനും ഇടപെടണമെന്നു മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യമന്ത്രിയോടും ഇന്ത്യൻ എംബസിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. പാസ്‌പോർട്ടോ യാത്രാരേഖകളോ ഇല്ലെങ്കിലും മടങ്ങാൻ ആഗ്രഹിക്കുന്നവരെയെല്ലാം നാട്ടിലെത്തിക്കണമെന്നതാണു സർക്കാർനിലപാട്.