ആഗ്ര: വിവാദങ്ങളിൽനിന്ന് വിവാദങ്ങളിലേക്കാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പോക്ക്. എല്ലാവരുടെയും മുഖ്യമന്ത്രി എന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ യോഗിയുടെ നടപടികൾ പലതും അദ്ദേഹത്തിന്റെ തനിനിറം പുറത്തുകൊണ്ടുവരുന്നതാണെന്ന് മാത്രം. കുശിനഗറിലെ ദളിതുകളെ സന്ദർശിക്കാൻ യോഗി ഒരുങ്ങവെ, അദ്ദേഹത്തിന്റെ വരവിനുമുമ്പ് കുളിച്ച് വൃത്തിയാകാൻ സോപ്പും ഷാമ്പുവും നൽകിയതാണ് മുഖ്യനെ പുതിയ വിവാദത്തിൽ വീഴ്‌ത്തിയത്.

രണ്ട് കട്ട സോപ്പും ഒരു സാഷെ ഷാമ്പുവുമാണ് ഓരോ വീട്ടിലും കിട്ടിയത്. മുഖ്യമന്ത്രി വരുന്നതിനുമുമ്പ് കുളിച്ചുവൃത്തിയാകണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നതായി കുശിനഗർ ഗ്രാമവാസികൾ പറഞ്ഞു. മുഖ്യമന്ത്രിയുടേത് തികഞ്ഞ ജാതിവിവേചനമാണെന്ന് ആരോപിച്ച കോൺഗ്രസ് അദ്ദേഹത്തിനെതിരെ പട്ടിക ജാതി-പട്ടിക വർഗ നിയമം അനുസരിച്ച് കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.

ഉത്തർപ്രദേശിലലെ ഏറ്റവും ദരിദ്രരായ മുഷാര വിഭാഗത്തിൽപ്പെട്ടവർക്കാണ് സോപ്പും ഷാമ്പുവും നൽകിയതെന്ന് വീഡിയോകൾ തെളിവായി ചൂണ്ടിക്കാട്ടി കോൺഗ്രസ് വക്താവ് അഭിഷേക് സിങ്‌വി പറഞ്ഞു. വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി മെയ്ൻപുർ ദീനാപതി ഗ്രാമത്തിലെത്തുന്നത്. അതിനുമുമ്പ് കുളിക്കണമെന്നാണ് നിർദ്ദേശമെന്നും സിങ്‌വി പറഞ്ഞു.

അയിത്തത്തിനും തൊട്ടകൂടായ്മയ്ക്കുമെതിരെ പോരാടിയ ചരിത്രമാണ് ഇന്ത്യയുടേതെന്ന് സിങ്‌വി പറഞ്ഞു. മഹാത്മാ ഗാന്ധിയെപ്പോലുള്ള നേതാക്കളും കോൺഗ്രസ്സും നിലകൊണ്ടത് അതിനുവേണ്ടിയാണ്. എന്നാൽ, യു.പി. മുഖ്യമന്ത്രി തൊട്ടുകൂടായ്മയുടെ പുതിയ രൂപം സൃഷ്ടിക്കുകയാണ് ഇതിലൂടെയന്നും കോൺഗ്രസ് ആരോപിച്ചു. മുഖ്യമന്ത്രി യോഗിയല്ല, മറിച്ച് ഭോഗിയാണെന്നും ഇതിലൂടെ തെളിഞ്ഞതായി സിങ്‌വി ആരോപിച്ചു.

യുപിയിലെ ദളിതുകളുടെ ജീവിതം കൂടുതൽ ദുഷ്‌കരമായി മാറിയിരിക്കുകയാണെന്ന് കോൺഗ്രസ് പറഞ്ഞു. ഷഹരൻപുരിൽ ദളിതുകൾക്കുനേരെയുണ്ടായ ആക്രമണം അത് തെളിയിക്കുന്നു. മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും മുഷാര വിഭാഗത്തിൽപ്പെട്ട ദളിതുകളോട് മാപ്പുപറയമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.