ലക്‌നൗ: കോൺഗ്രസ് കടുത്ത വെല്ലുവിളികൾ നേരിടുമ്പോൾ ബിജെപി കൂടുതൽ സംസ്ഥാനങ്ങളിൽ ഭരണം പിടിക്കാൻ ലക്ഷ്യമിട്ട് മുന്നോട്ടു പോകുകയാണ്. വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ മിക്കയിടത്തും ബിജെപി ഭരണം പിടിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 2022ൽ നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ മിക്കയിടത്തും ബിജെപി മുൻതൂക്കം പ്രഖ്യാപിച്ചത് സീവോട്ടർ സർവെ ഫലം. ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ എന്നിവിടങ്ങളിൽ ബിജെപി മുന്നിലെത്തുമെന്നാണ് സർവെയിലെ നിരീക്ഷണം. ഇതിൽ ഉത്തർ പ്രദേശിൽ വലിയ ഭൂരിപക്ഷത്തിൽ യോഗി ആദിത്യനാഥ് സർക്കാർ തുടർഭരണം നേടുമെന്നാണ് സർവെ സൂചിപ്പിക്കുന്നത്.

ആകെ 403 സീറ്റുകളിൽ 259 മുതൽ 267 സീറ്റുകൾ വരെ യോഗിയുടെ നേതൃത്വത്തിലെ ബിജെപി നേടുമെന്നാണ് സർവെ ഫലം. ആകെ സർവെയിൽ പങ്കെടുത്തവരിൽ 48 ശതമാനവും ബിജെപി അധികാരത്തിലെത്തുമെന്നാണ് സൂചിപ്പിച്ചത്. 36 ശതമാനം പേർ എന്നാൽ അഖിലേഷ് യാദവ് അധികാരം പിടിക്കുമെന്ന് വിശ്വസിക്കുന്നു. 16 ശതമാനം പേർ മറ്റുള്ളവർ അധികാരത്തിലെത്തുമെന്ന് കരുതുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനത്തിലും 70 ശതമാനം പേർക്ക് തൃപ്തിയുണ്ട്.

പഞ്ചാബിൽ കോൺഗ്രസിന് തിരിച്ചടി ലഭിക്കുമെന്നും ആം ആദ്മി സർക്കാർ ഭരണത്തിലേറുമെന്നുമാണ് പ്രവചനം. ഉത്തർപ്രദേശിൽ 24 ശതമാനം പേർ മായാവതിയുടെ കാലത്ത് അഴിമതി കൂടുതലാണ് എന്ന് അഭിപ്രായപ്പെടുന്നു. എന്നാൽ 28 ശതമാനം പേർ നിലവിലെ യോഗി സർക്കാരിൽ അഴിമതിയുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നു എന്നാൽ അഖിലേഷ് യാദവിന്റെ കീഴിൽ അഴിമതി സർക്കാരാണെന്ന് സർവെയിൽ പങ്കെടുത്ത 48 ശതമാനം പേരും വിശ്വസിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസിന്റെ ജൻകി ബാത്ത് സർവ്വേയിലും യോഗി ആദിത്യനാഥിനാണ് മുൻതൂക്കമെന്ന് കണ്ടെത്തിയിരുന്നു. 48 ശതമാനം പേരും യോഗി ആദിത്യനാഥ് തന്നെ അധികാരത്തിൽ വരുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ സർവ്വേയിൽ അഭിപ്രായപ്പെട്ടത്. 36 ശതമാനം പേർ അഖിലേഷ് തിരിച്ച് അധികാരത്തിലെത്തുമെന്ന് പറഞ്ഞപ്പോൾ മൂന്നാമതൊരു സാധ്യതയെക്കുറിച്ച് പ്രതീക്ഷയുള്ളത് 16 ശതമാനം പേർക്ക് മാത്രമായിരുന്നു.

ആരുടെ ഭരണകാലത്താണ് എറ്റവും കൂടുതൽ അഴിമതിയെന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ സർവ്വേയിലെ ഒരു പ്രധാനപ്പെട്ട ചോദ്യം. ഇപ്പോൾ ഭരണം കയ്യാളുന്ന യോഗി ആദിത്യനാഥ്, മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഒരു കാലത്ത് യുപി അടക്കി ഭരിച്ചിരുന്ന മായാവതിയെന്നിവരുടെ ഭരണത്തെക്കുറിച്ചാണ് എടുത്ത് ചോദിച്ചത്. 28 ശതമാനം പേർ യോഗി സർക്കാരിന്റെ കാലത്താണ് അഴിമതി കൂടുതലെന്ന് അഭിപ്രായപ്പെട്ടു, 24 ശതമാനം പേർ മായാവതിയുടെ കാലത്താണെന്നും, ശേഷിക്കുന്ന 48 ശതമാനം പേരും അഴിമതി കൂടുതൽ അഖിലേഷിന്റെ കാലത്തായിരുന്നുവെന്നാണ് പറഞ്ഞത്.