തിരുവാരൂർ: ബൈക്കിൽ യുവതിക്കു ലിഫ്റ്റ് കൊടുത്തതിനു പിന്നാലെ ഇരുചക്രവാഹനങ്ങളിൽ പിന്തുടർന്ന് എത്തി യുവാവിനെ ആറംഗ സംഘം നടുറോഡിലിട്ടു വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട് തിരുവാരൂർ കാട്ടൂർ അകതിയൂരെന്ന സ്ഥലത്തെ കുമരേശനെന്ന പൊതുപ്രവർത്തകനാണ് ദാരുണമായി കൊല്ലപ്പെത്.

കഴിഞ്ഞ ദിവസം വൈകിട്ടു കാണൂരെന്ന സ്ഥലത്തെ ഭാര്യവീട്ടിലേക്കു പോകുന്നതിനിടെയാണ് ആറംഗ സംഘം ഇരുചക്രവാഹനങ്ങളിലെത്തി വെട്ടിക്കൊന്നത്. യാത്രക്കിടെ കൈകാണിച്ച യുവതിക്കു കുമരേശൻ ബൈക്കിൽ ലിഫ്റ്റ് നൽകിയിരുന്നു. തൊട്ടുപിറകെയായിരുന്നു ആക്രമണം. ആക്രമണത്തിൽ യുവതിക്കും വെട്ടേറ്റു. വിവരമറിഞ്ഞെത്തിയ പൊലീസാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മദ്യക്കടയ്‌ക്കെതിരെ നാട്ടുകാരെ കൂട്ടി സമരം ചെയ്തതാണ് കൊലയ്ക്കു കാരണമെന്നാണു സൂചന. കാട്ടൂർ അകതിയെന്നൂരിലെ പൊതുപ്രവർത്തകനായിരുന്നു കുമരേശൻ.

കുമരേശന്റെ മരണവിവരം അറിഞ്ഞു നാട്ടുകാർ തിരുവാരൂർകുംഭകോണം ഹൈവേ ഉപരോധിച്ചു. പ്രദേശത്തെ മദ്യക്കടയ്‌ക്കെതിരെ നാട്ടുകാരെ കൂട്ടി സമരം ചെയ്തതാണു കൊലയ്ക്കു കാരണമെന്നാണു ആരോപണം.

മദ്യക്കട നടത്താൻ കരാറെടുത്ത പ്രാദേശിക രാഷ്ട്രീയക്കാരാണ് കൊലയ്ക്കു പിറകിലെന്നാണ് കുടുംബത്തിന്റെ ആരോപണം. ഒരാഴ്ച മുൻപ് തിരുവാരൂരിലെ രാഷ്ട്രീയപ്രവർത്തകനെ സമാന രീതിയിൽ അജ്ഞാത സംഘം കൊലപ്പെടുത്തിയിരുന്നു.