മുംബൈ: 30ാം വയസിൽ തന്നെ വിരാട് കോഹ്ലി ഇതിഹാസമായി മാറിയതായി ഇന്ത്യൻ മുൻ താരം യുവരാജ് സിങ്. ക്രിക്കറ്റ് താരം എന്ന നിലയിലെ കോഹ്ലിയുടെ വളർച്ച കാണുന്നത് സന്തോഷിപ്പിക്കുന്നതായും യുവി പറഞ്ഞു.

തുടക്കത്തിൽ തന്നെ ഭാവിയെ കുറിച്ച് വ്യക്തമായ സൂചനകൾ കോഹ്ലിയിൽ കാണാമായിരുന്നു. അവസരം ലഭിച്ച നിമിഷം തന്നെ കോഹ് ലിയത് അതെല്ലാം കൈവശപ്പെടുത്തി. അങ്ങനെയാണ് ലോകകപ്പിനുള്ള ഇന്ത്യൻ സംഘത്തിൽ കോഹ് ലി ഇടം നേടിയത്. ആ സമയം വളരെ ചെറുപ്പമായിരുന്നു കോഹ്ലി. കോഹ്ലിയോ രോഹിത്തോ എന്നതായിരുന്നു ചോദ്യം. ആ സമയം കോഹ് ലി റൺസ് സ്‌കോർ ചെയ്തിരുന്നു. അങ്ങനെ കോഹ് ലിക്ക് അവസരം ലഭിച്ചു, യുവി പറഞ്ഞു.

''അപ്പോഴത്തെ കോഹ് ലിയിൽ നിന്ന് ഇപ്പോഴത്തേതിൽ കാണാനാവുന്നത് സമ്പൂർണ മാറ്റമാണ്. എന്റെ മുൻപിലാണ് കോഹ്ലി വളർന്നത്. ഏറ്റവും കഠിനാധ്വാനം ചെയ്യുന്ന ആൾ. പരിശീലനത്തിൽ വലിയ ചിട്ട സൂക്ഷിക്കുന്നു. റൺസ് സ്‌കോർ ചെയ്യുമ്പോൾ ലോകത്തിലെ ഏറ്റവും മികച്ച താരമാവാനാണ് കോഹ് ലി ആഗ്രഹിക്കുന്നത് കാണാനാവും. അതാണ് കോഹ് ലിയുടെ ആറ്റിറ്റിയൂഡ്''.

''ഒരുപാട് റൺസ് സ്‌കോർ ചെയ്തു. ക്യാപ്റ്റനുമായി. ചിലപ്പോൾ പിന്നോട്ട് പോയേക്കാം. എന്നാൽ ക്യാപ്റ്റനായതിന് ശേഷം കോഹ് ലിയുടെ സ്ഥിരത കൂടുതൽ മെച്ചപ്പെട്ടു. പ്രായം 30ൽ എത്തുമ്പോൾ തന്നെ ഒരുപാട് നേട്ടങ്ങൾ കോഹ് ലി സ്വന്തമാക്കി കഴിഞ്ഞു''.

വിരമിക്കുമ്പോഴാണ് ആളുകൾ സാധാരണ ഇതിഹാസമാവുന്നത്. എന്നാൽ 30ൽ നിൽക്കുമ്പോൾ തന്നെ കോഹ് ലി ഇതിഹാസമായി കഴിഞ്ഞു. ഒരുപാട് ഉയരങ്ങൾ താണ്ടിയാവും കോഹ് ലി അവസാനിപ്പിക്കുക എന്ന് കരുതുന്നു. കാരണം ഒരുപാട് സമയം കോഹ് ലിക്ക് മുൻപിലുണ്ട്, യുവി പറഞ്ഞു.