അഹമ്മദാബാദ്: ഐപിഎൽ കിരീടപോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിന് മുന്നിൽ കീഴടങ്ങിയെങ്കിലും സീസണിലെ മിന്നും പ്രകടനത്തിലൂടെ ആരാധകരുടെ മനം കവർന്നാണ് രാജസ്ഥാൻ റോയൽസ് മടങ്ങുന്നത്. റൺവേട്ടയിൽ മുന്നിലെത്തിയ ജോസ് ബട്‌ലറും വിക്കറ്റ് വേട്ടയിൽ മുന്നിലെത്തിയ യുസ്വേന്ദ്ര ചെഹലും തന്നെയായിരുന്നു ടീമിന്റെ വിജയകുതിപ്പുകളിൽ നിർണായകമായത്. ഒപ്പം സഞ്ജു സാംസണിന്റെ നായക മികവും.

ടീമിന്റെ മുന്നേറ്റങ്ങൾക്കിടെ ഒട്ടേറെ വീഡിയോകൾ താരങ്ങളുടേതായി പുറത്തുവന്നിരുന്നു. ഇപ്പോൾ രാജസ്ഥാൻ റോയൽസ് ടീം അംഗങ്ങളുടെ വിടവാങ്ങലിനു മുന്നോടിയായി ഇംഗ്ലിഷ് താരം ജോസ് ബട്ലറെയും, ഭർത്താവ് യുസ്വേന്ദ്ര ചെഹലിനെയും ധനശ്രീ ചെഹൽ നൃത്തച്ചുവടുകൾ അഭ്യസിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

 
 
 
View this post on Instagram

A post shared by Dhanashree Verma (@dhanashree9)

പ്രമുഖ കൊറിയോഗ്രഫറായ ധനശ്രീക്ക് സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുണ്ട്. ബട്ലറയും ചെഹലനെയും നൃത്തച്ചുവടുകൾ അഭ്യസിപ്പിക്കുന്ന വിഡിയോ ധനശ്രീതന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. വിഡിയോയ്‌ക്കൊപ്പമുള്ള ധനശ്രീയുടെ കുറിപ്പ് ഇങ്ങനെ, 'ഇതാണു ഞങ്ങൾ, ഓറഞ്ചിനും പർപ്പിളിനും ഇടയിലുള്ള പിങ്ക്.'

സീസണിൽ ഏറ്റവും അധികം റൺസ് നേടിയ താരത്തിനുള്ള പുരസ്‌കാരമായ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത് ജോസ് ബട്ലറും ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തിയ താരത്തിനുള്ള പുരസ്‌കാരമായ പർപ്പിൾ ക്യാപ് സ്വന്തമാക്കിയത് യുസ്വേന്ദ്ര ചെഹലുമായിരുന്നു. ധനശ്രീ പങ്കുവച്ച വിഡിയോ വൈറലാണ്.

അതേ സമയം ടൂർണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കാനായെങ്കിലും ഐപിഎൽ കിരീടം നേടാനാകാതെ പോയതിൽ നിരാശയുണ്ടെന്നു ബട്ലർ മത്സരശേഷം പ്രതികരിച്ചിരുന്നു.

'നിരാശയുണ്ട്. അതു സ്വാഭാവികമാണല്ലോ. നിർഭാഗ്യം എന്നു പറയാം, എന്റെ കരിയറിൽ ഒട്ടേറെ ഫൈനലുകളിൽ ഞാൻ പരാജയപ്പെട്ടിട്ടുണ്ട്. ഐപിൽ കിരീടം നേടാനായില്ല എന്നത് ഒഴിച്ചു നിർത്തിയാൽ, ഞാൻ പ്രതീക്ഷിച്ചതിലും വളരെയധികം നേട്ടങ്ങൾ കൈവരിക്കാനായ സീസണാണിത്.

ഹാർദികിനും ടീമിനും അഭിനന്ദനങ്ങൾ. അവർ കിരീടം അർഹിച്ചിരുന്നു. ടീമിനായുള്ള ദൗത്യം നിറവേറ്റുക എന്നാതാണ് എന്റെ ദൗത്യം. എല്ലാ താരങ്ങളെയും വിശ്വാസത്തിലെടുക്കുകയാണു നല്ല ടീമുകൾ ചെയ്യാറുള്ളത്. ഞങ്ങളുടെ ടീമിലെ എല്ലാവരെയും ഞങ്ങൾക്കു തികഞ്ഞ വിശ്വാസമാണ്' ബട്ലറുടെ വാക്കുകൾ.