മുംബൈ: മുംബൈ കമല മിൽ കോമ്പൗണ്ടിലുണ്ടായ തീപിടിത്തത്തിൽ 15 മരണം. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിരവധി ഓഫീസുകളും ഹോട്ടലുകളും അടങ്ങുന്ന കോമ്പൗണ്ടിൽ വ്യാഴാഴ്ച അർദ്ധ രാത്രിയോടെയാണ് തീപിടിത്തമുണ്ടയത്.

തീപിടുത്തമുണ്ടായ ഉടനെ എട്ടോളം ഫയർ എൻജിനുകളുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരിൽ നിരവധി പേരുടെ നിലഗുരുതരമാണ്. ഇവരെ മുംബൈ കെ.ഇ.എം ആശുപത്രിയിൽ പ്രവേശിച്ചിരിക്കുയാണ്. മുംബൈയിൽ പ്രധാന വ്യാപരകേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. തീ പൂർണ്ണമായും അണച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

പ്രദേശത്തുള്ള റസ്റ്റോററന്റിൽ നിന്നും 12.30തോടെയാണ് തീപിടിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇവിടെ നിന്നും അഗ്നിഅതിവേഗം പടർന്നു പിടിക്കുകയും ചെയ്തു. അര മണിക്കൂർ കൊണ്ട് തീനാളം കെട്ടിടത്തെ വിഴുങ്ങിയതാണ് ദൃക്‌സാക്ഷികൾ പറഞ്ഞു.

എങ്ങനെയാണ് തീപടർന്നതെന്ന കാര്യത്തിൽ യാതൊരു വ്യക്തതയും വന്നിട്ടില്ല. ഷോർട്ട് സർക്യൂട്ടാണെന്ന് വാദിക്കുന്നുണ്ടെങ്കിലും ആ സാധ്യതയും ഫയർഫോഴ്‌സ് അധികൃതർ തള്ളിക്കളയുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് കാരണമെന്നാണ് പ്രാഥമിക വിവരം.

സംഭവത്തിൽ വിദശമായ അന്വേഷണം വേണമെന്ന് ശിവസേന അടക്കമുള്ള കക്ഷികൾ ആവശ്യപ്പെട്ടിട്ടുണ്ട്. തീപടർന്ന റസ്റ്റോറന്റ് പ്രവർത്തിച്ചിരുന്നത് ലൈസൻസോടെയാണോ? ആണെങ്കിൽ ആരാണെന്ന കാര്യവും വ്യക്തമാക്കണമെന്ന് ശിവസേന നേതാവ് സുനിൽ ഷിൻഡെ പറഞ്ഞു.