കടുത്തുരുത്തി: പ്ലസ്ടു വിദ്യാർത്ഥിനിയുടെ മരണത്തിൽ ഞെട്ടി നാട്ടുകാരും വീട്ടുകാരും. തലേദിവസം വരെ തങ്ങളോടൊപ്പം കളി ചിരിയുമായി നടന്ന പെൺകുട്ടിയുടെ അപ്രതീക്ഷിത വിയോഗമാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.

മാഞ്ഞൂർ ഇരവി മംഗലം കൂട്ടകൈതയിൽ ബാബുവിന്റൈ മകൾ അഞ്ജന ബാബുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 17 വയസ് ആയിരുന്നു. ഇന്നലെ വൈകുന്നേരം 5.30ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

അതേസമയം മരണ കാരണം വ്യക്തമല്ല. കുറുപ്പന്തറയിലെ തടിമില്ലിൽ ജോലി നോക്കുന്ന പിതാവ് ബാബു ഉച്ചയ്ക്ക് വീട്ടിലെത്തി ഊണ് കഴിക്കാൻ വന്നപ്പോൾ അഞ്ജനയെ വിളിച്ചെങ്കിലും മുറി അടച്ചിട്ടിരിക്കുക ആയിരുന്നു.

മകൾ അകത്ത് മരണത്തോട് മല്ലടിക്കുക ആയിരുന്ന് എന്നറിയാതെ പിതാവ് ഊണു കഴിച്ച ശേഷം മില്ലിലേക്ക് മടങ്ങി. വൈകുന്നേരം ആയിട്ടും അഞ്ജനയെ കാണാതായപ്പോൾ അയൽപക്കത്തെ പെൺകുട്ടി അഞ്ജനയെ അന്വേഷിച്ചെത്തി.

അപ്പോഴാണ് മരിച്ച നിലയിൽ കിടക്കുന്ന പെൺകുട്ടിയെ കാണുന്നത്. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിഎം ജോർജിന്റെ നേതൃത്വത്തിൽ സമീപവാസികൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുക ആയിരുന്നു.

കോട്ടയത്തെ സ്‌കൂളിൽ പഠിക്കുന്ന അഞ്ജന പ്ലസ്ടുവിന് ഒരു വിഷയത്തിന് തോറ്റിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. മാതാവ് മോളി ഇതേ സ്‌കൂളിലെ ജീവനക്കാരിയാണ്. ജെയിംസ്, അനുപ്രിയ എന്നിവർ സഹോദരങ്ങളാണ്. സംസ്‌ക്കാരം പിന്നീട്. കടുത്തുരുത്തി പൊലീസ് നടപടി സ്വീകരിച്ചു