പെരിന്തൽമണ്ണ: വിനോദയാത്രയ്ക്കു പോയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് ഹൈദരാബാദിൽ അപകടത്തിൽപ്പെട്ട് ഡ്രൈവറും സഹായിയും മരിച്ചു. പാണ്ടിക്കാട് ഒറവുമ്പ്രം അമീൻ, മണ്ണാർക്കാട് സ്വദേശി വാജീവ് എന്നിവരാണ് മരിച്ചത്.

അൽഷിഫ കോളജ് ഓഫ് നഴ്‌സിങ്ങിൽ നിന്ന് ഹൈദരാബാദിലേക്ക് യാത്ര പോയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. 15 വിദ്യാർത്ഥികൾക്കും ഒരധ്യാപകനും പരിക്കേറ്റിട്ടുണ്ട്. രണ്ടു പേർ മരിച്ചു. ബസിലെ ഡ്രൈവറും സഹായിയുമാണ് ഇവർ. വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമല്ല.

ഹൈദരാബാദിൽ എത്തുന്നതിന് 75 കി.മീ അകലെയാണ് അപകടസ്ഥലം. രാവിലെ 8.30നായിരുന്നു അപകടം. തെലങ്കാന മെഹബൂബ് നഗർ ഗെഡ്ചർലയിലെ മാച്ചാരം ഹൈവേയിൽ ലോറിയിൽ കൊൺപോയ കൂറ്റൻ പൈപ്പ് ബസിനുള്ളിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

31 പേർ ബസിലുണ്ടായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. മൂന്ന് അദ്ധ്യാപകരും അഞ്ച് ആൺകുട്ടികളും 23 പെൺകുട്ടികളുമാണ് അഞ്ച് ദിവസത്തെ ഹൈദരാബാദ് പഠനയാത്രക്കായി തിങ്കളാഴ്ച രാവിലെ കോളജിൽനിന്ന് പുറപ്പെട്ടത്.

പൈപ്പുകൾ ഇടിച്ചുകയറി ബസിന്റെ ഡ്രൈവർ കാബിൻ പൂർണമായും തകർന്നു. അപകടത്തിൽ പെട്ടവരെ മെഹബൂബ്‌നഗർ എസ്.വി എസ്.മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. മൃതദേഹങ്ങൾ ഗെഡ്ചർലെ ഗവ. ആശുപത്രിയിലാണ്.