ന്യൂഡൽഹി: തനിക്കെതിരായ മൊഴി ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട ആം ആദ്മി പാർട്ടി നേതാവ് അശുതോഷിന് പിഴ. കേന്ദ്രമന്ത്രി അരുണ് ജയ്റ്റ്‌ലി അശുതോഷിനെതിരേ ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ, കോടതി നടപടികൾ അട്ടിമറിക്കാൻ ശ്രമിച്ചെന്നു കുറ്റപ്പെടുത്തിയാണ് ഡൽഹി കോടതി എഎപി നേതാവിന് 10,000 രൂപ പിഴ വിധിച്ചത്.

കേസിൽ അരുണ് ജയ്റ്റ്‌ലി തനിക്കെതിരേ നൽകിയ മൊഴി ഹിന്ദിയിലേക്കു പരിഭാഷപ്പെടുത്തി വീണ്ടും രേഖപ്പെടുത്തമെന്ന് ആവശ്യപ്പെട്ട് അശുതോഷ് കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ആവശ്യം തള്ളിയ ചീഫ് മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ്, അശുതോഷിന് ഇംഗ്ലീഷ് ഭാഷയിൽ അവഗാഹമുണ്ടെന്നു ചൂണ്ടിക്കാട്ടി നടപടിയെടുക്കുകയായിരുന്നു. കോടതി നടപടികളെ താളംതെറ്റിക്കാൻ അശുതോഷ് ശ്രമങ്ങൾ നടത്തുകയാണെന്നു കോടതി വിമർശിച്ചു.

2015ൽ ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ അഴിമതിയുമായി ഉയർന്ന ആരോപണങ്ങളുടെ പേരിലാണ് ജയ്റ്റ്‌ലി അശുതോഷിനെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. അശുതോഷിനെ കൂടാതെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, സഞ്ജയ് സിങ്, രാഘവ് ഛദ്ദ, ദീപക് വാജ്‌പേയി, കുമാർ വിശ്വാസ് എന്നിവർക്കെതിരേയും ജയ്റ്റ്‌ലി മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്.