കല്ലമ്പലം: നടൻ അഭിമന്യു രമാനന്ദൻ വാഹനാപകടത്തിൽ മരിച്ചു. 31 വയസായിരുന്നു. കല്ലമ്പലം ദേശീയപാതയിൽ തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തിന് സമീപം അഭിമന്യു സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചാണ് അപകടം. മൗനം സൊല്ലും വാർത്തെകൾ എന്ന ആൽബത്തിലൂടെ ശ്രദ്ധേയനായ നടനാണ് അഭിമന്യൂ രമാനന്ദൻ.

വെള്ളിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. ചലച്ചിത്രോത്സവം കഴിഞ്ഞ് ആറ്റിങ്ങലിലേയ്ക്ക് മടങ്ങവെ അഭിമന്യുവിന്റെ ബൈക്കിൽ അമിത വേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. സംഭവം അറിഞ്ഞയുടൻ എത്തിയ പൊലീസ് അഭിമന്യുവിനെ മെഡിക്കൽ കോളെജിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

ഡാകിനി, ഒറ്റമുറി വെളിച്ചം എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുള്ള അഭിമന്യുവിന്റെ മൗനം സൊല്ലും വാർതൈകൾ എന്ന ആൽബം ശ്രദ്ധേയമായിരുന്നു. ഡാകിനി, ഒറ്റ മുറി വെളിച്ചം എന്നീ സിനിമകളുടെ സംവിധായകനായ രാഹുൽ റിജിൽ നായരാണ് ഈ ആൽബവും സംവിധാനം ചെയ്തിരിക്കുന്നത്.

മേലാറ്റിങ്ങിൽ രേവതിയിൽ രമാനനന്ദന്റെയും ഷൈലജയുടെ മകനാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഭാര്യ: ആര്യ രാജ്. മക്കൾ: ജാനകി, ജനനി. സഹോദരൻ: അനൂപ് രാമാനന്ദൻ.