ഡബ്ലിൻ: അങ്ങനെ കത്തോലിക്കാ രാജ്യമായ അയർലണ്ടിൽ ഗർഭഛിദ്രം നിയമവിധേയമാകുന്നു. ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ച ഗർഭഛിദ്ര നിയമം അടുത്ത വർഷം മുതലാണ് നടപ്പാകുന്നത്. ഇതിനു മുന്നോടിയായി രാജ്യത്തെ 19 മറ്റേണിററി യൂണിറ്റുകളിലും ഗർഭഛിദ്രത്തിനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് എച്ച്എസ്ഇക്ക് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. ഈ സൗകര്യം ജനുവരി ഒന്നു മുതൽ ലഭ്യമാക്കാനാണ് നിർദ്ദേശം.

ഗർഭഛിദ്രനിയമം പാസായെങ്കിലും ആശുപത്രികളിലുള്ള മിക്ക ഡോക്ടർമാരും നഴ്‌സുമാരും മിഡ് വൈഫുമാരും ഇതിന് എതിരാണെന്നുള്ളത് നിയമം നടപ്പാക്കാൻ സർക്കാരിന് വിലങ്ങു തടിയാകുന്നുണ്ട്. ഇതുസംബന്ധിച്ച് ഞായറാഴ്ച വിളിച്ചുചേർത്ത ജിപി മീറ്റിംഗിൽ നിന്ന് ഡസനോളം ഡോക്ടർമാർ ഇറങ്ങിപ്പോയി. മലാഹൈഡിൽ നടന്ന മൂന്നു മണിക്കൂർ നീണ്ട മീറ്റിംഗിൽ ഐറീഷ് കോളേജ് ഓഫ് ജനറൽ പ്രാക്ടീഷ്‌നേഴ്‌സിലെ 300ലധികം അംഗങ്ങൾ പങ്കെടുത്തിരുന്നു. അബോർഷനെ എതിർക്കുന്ന ഒരു ഗ്രൂപ്പ് ഡോക്ടർമാർ മീറ്റിങ് ആരംഭിച്ച് ഒരു മണിക്കൂറിനു ശേഷം ഇറങ്ങിപ്പോകുകയായിരുന്നു.

മനസാക്ഷിക്ക് വിരുദ്ധമാണെന്നു തോന്നുന്ന പക്ഷം അബോർഷൻ ചെയ്യേണ്ടെന്നും എന്നാൽ അബോർഷൻ ചെയ്യാനുള്ള അവകാശം ഭരണഘടന സ്ത്രീകൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ഹെൽത്ത് മിനിസ്റ്റർ സൈമൺ ഹാരീസ് വെളിപ്പെടുത്തി. അബോർഷനു മുമ്പും പിമ്പുമുള്ള ക്ലിനിക്കൽ കൗൺസിലിംഗിന് ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്‌ലൈൻ ഉടൻ തന്നെ പ്രാബല്യത്തിൽ വരും. സൗജന്യമായിട്ടാണ് ഇതിന്റെ സേവനം ലഭിക്കുക.