തിരുവനന്തപുരം: കേരളത്തിന്റെ തനത് കംപ്യുട്ടർ കമ്പനിയായ കൊക്കോണിക്‌സിൽ പലതും ചീഞ്ഞുനാറുന്നുവെന്ന ആറന്മുള മുൻ എംഎൽഎ ശിവദാസൻ നായരുടെ വെളിപ്പെടുത്തലിനെ ആധാരമാക്കി മറുനാടൻ നൽകിയ വാർത്ത ചലനങ്ങൾ സൃഷ്ടിക്കുന്നു. ആക്‌സിലറോണിനു പിന്നിൽ യുഎസ്‌ടി ഗ്ലോബൽ ഇല്ലെന്നു വ്യക്തമാക്കിയാണ് ആക്‌സിലറോൺ ലാബ്‌സ് രംഗത്ത് വന്നിരിക്കുന്നത്. തങ്ങൾക്ക് യുഎസ്‌ടി ഗ്ലോബലുമായി ഒരു ബന്ധവും ഇല്ലെന്നും ആക്‌സിലറോൺ എംഡി പ്രസാദ് കൊച്ചുകുഞ്ഞു മറുനാടനോട് പറഞ്ഞു. ഞാനും വൃന്ദ വിജയനും മാത്രമാണ് കമ്പനി ഡയറക്ടർമാർ. വൃന്ദാ വിജയനും പിണറായി വിജയനും തമ്മിൽ ഒരു ബന്ധവുമില്ല. ഇത് പേരിലെ സാമ്യം മാത്രമാണ്. ആക്‌സിലറോൺ ആണ് കൊക്കോണിക്‌സിൽ നിക്ഷേപം നടത്തിയത്. രണ്ടു ശതമാനം ഷെയറുകൾ ആണ് ഞങ്ങളുടെ കൈവശമുള്ളത്. ശിവദാസൻ നായരുടെ ആരോപണങ്ങൾ പലതും ശരിയല്ല. ആക്‌സിലറോൺ കമ്പനി സ്ഥാപിച്ചത് 2018ൽ ആണെന്ന് ശിവദാസൻ നായർ പറയുന്നു. എന്നാൽ . ആക്‌സിലറോൺ 2014 ലാണ് സ്ഥാപിച്ചത്. ഇതിൽ തന്നെ തെറ്റുകൾ ഉണ്ട്. ഇന്റലിന്റെ സ്റ്റാർട്ട് അപ്പ് ആണ് ഞങ്ങളുടെ കമ്പനി. ഇന്റെൽ റെക്കമെന്റ് ചെയ്തിട്ടാണ് കേരള സർക്കാർ ഞങ്ങളെ ടെക്‌നോളജി പാർട്ണർ ആക്കിയത്.

20 ലക്ഷം രൂപ നൽകിയാണ് ഞങ്ങൾ ഇക്വിറ്റി എടുത്തത്. ഇന്ത്യയിൽ സർവർ നിർമ്മിക്കുന്ന ഒരേ ഒരു കമ്പനിയാണ് ഞങ്ങളുടേത്. എച്ച്പി, ഡെൽ കമ്പനികളുമായിട്ടാണ് ഞങ്ങൾ മത്സരിക്കുന്നത്. ഞങ്ങൾ പ്രൊഡക്റ്റ് സെൽ ചെയ്യാൻ തുടങ്ങിയിട്ട് രണ്ടു വർഷമായി. രണ്ടു ശതമാനം ഷെയർ ഉള്ളതുകൊണ്ടാണ് ഞാൻ കൊക്കോണിക്‌സ് ഡയരക്ടർ ആയത്. ഇത് പ്രൈവറ്റ് കമ്പനിയാണ്. ലാപ്‌ടോപ്പ് നിർമ്മിക്കുകയാണ് കൊക്കോണിക്‌സിൽ ചെയ്യുന്നത്. അവിടെ നിർമ്മിക്കുന്നില്ല എന്ന് പറയുന്നത് തെറ്റാണ്. ലാപ്‌ടോപ്പ് അസംബിൾ ചെയ്ത് ടെസ്റ്റ് ചെയ്ത് ആണ് പുറത്ത് വിടുന്നത്.

കംപ്യുട്ടർ കമ്പനിയായ ലെനോവയായി ഒരു ബന്ധവും കൊക്കോണിക്‌സിനില്ല. മെമോറാണ്ടം ഓഫ് അണ്ടർ സ്റ്റാൻഡിംഗിൽ പ്രൈവറ്റ് കമ്പനിയായാണ് രജിസ്റ്റർ ചെയ്തത്. കൊക്കോണിക്‌സിൽ 51 ശതമാനം ഷെയർ പ്രൈവറ്റ് കമ്പനിക്കാണ്. സർക്കാരിനു 49 ശതമാനം ഷെയർ ആണുള്ളത്. വലിയ കമ്പനികൾ ആണെങ്കിലും പാർട്‌സുകൾ വാങ്ങിക്കുന്നത് മറ്റു കമ്പനികളുടെത് ആയിരിക്കും. പ്രൊഡക്റ്റ് എങ്ങിനെ ഉണ്ടാക്കുന്നു എന്ന് ആർക്കും അറിയാൻ കഴിയാത്തതുകൊണ്ടാണ് ഇത്. ഐ ഫോണിലെ പല പാർട്‌സുകളും പല കമ്പനികളും ആണ് നിർമ്മിക്കുന്നത്. അവരുടെ ലാബിൽ കൊണ്ട് വന്നു പല കോംപണന്റുകളും അസംബിൾ ചെയ്താണ് ഐഫോൺ പുറത്തിറക്കുന്നത്. ആരും ഇത്തരം കാര്യങ്ങൾ അത് ഡിസ് എഗ്രി ചെയ്യുന്നില്ല-പ്രസാദ് കൊച്ചു കുഞ്ഞു പറയുന്നു.

കൊക്കോണിക്‌സ് എന്ന കമ്പനിക്ക് പിന്നിൽ ഐടി ഭീമനായ യുഎസ്‌ടി ഗ്ലോബലാണ് എന്ന വാർത്ത പ്രസാദ് നിഷേധിക്കുന്നില്ല. ഇത് സംബന്ധമായി പ്രസാദ് ഒന്നും പറഞ്ഞില്ല. ആക്‌സിലറോൺ-യുഎസ്‌ടി ബന്ധമാണ് പ്രസാദ് തള്ളിക്കളഞ്ഞത്. കൊക്കോണിക്‌സിന് പിന്നിൽ ഐടി ഭീമനായ യുഎസ്‌ടി ഗ്ലോബൽ ഉണ്ടെന്നത് തർക്കമറ്റ വസ്തുതയാണ്. കപ്യുട്ടറും അനുബന്ധ ഉത്പ്പന്നങ്ങളും സെന്ട്രലൈസ്ഡ് സംവിധാനത്തിലൂടെ വാങ്ങിക്കാൻ സർക്കാരിനു വേണ്ടി ഐടി സെക്രട്ടറി എം.ശിവശങ്കർ ഉത്തരവിറക്കിയപ്പോൾ ആ ഉത്തരവ് കൊക്കോണിക്‌സ് എന്ന കമ്പനിക്ക് വേണ്ടി ഇറക്കിയതാണ് എന്നാണ് ശിവദാസൻ നായർ ആരോപിച്ചത്. ഇതാണ് മറുനാടൻ വാർത്തയാക്കിയത്. കൊക്കോണിക്‌സിനു പുറകിലുള്ള ചീഞ്ഞ കഥകൾ ആണ് മുൻ എംഎൽഎ പുറത്ത് വിട്ടത്. അസറ്റ് ഒന്നുമിലാത്ത കമ്പനി രൂപീകരിച്ച് സർക്കാർ സ്വത്ത് ഈ കമ്പനിക്ക് തീറെഴുതി സർക്കാർ സ്വത്ത് പണയം വെച്ച് കമ്പനി പ്രവർത്തന ഫണ്ട് കണ്ടെത്തിയത് ആണ് മറുനാടൻ വാർത്തയാക്കിയത്. കൊക്കോണിക്‌സസിന് വേണ്ടി കെൽട്രോൺ അതിന്റെ കയ്യിലുള്ള മൺവിളയിലെ 61 സെന്റ് സ്ഥലമാണ് വിട്ടു നൽകിയത്. ഈ സ്ഥലം പണയം വെച്ചിട്ടാണ് 24 കോടി രൂപ കമ്പനി എസ്‌ബിഐയിൽ നിന്നും ലോൺ എടുത്തത്. ഈ തുക ഇപ്പോൾ 28 കോടി ആയെന്നാണ് അറിയാൻ കഴിഞ്ഞത്.

സ്വകാര്യ കുത്തകകൾക്ക് സംസ്ഥാനം തീറെഴുതിക്കൊടുക്കുന്നതിന് എന്നും സിപിഎം എതിരായിരുന്നു. ഈ ഇടപാടുകളുടെ പേരിൽ യുഡിഎഫ് ഭരണകാലങ്ങളിൽ സിപിഎം തുറന്ന സമരരമുഖങ്ങൾക്ക് കയ്യും കണക്കുമില്ല. എന്നാൽ പിണറായി ഭരണത്തിൽ സംഭവിക്കുന്നതും ഇത് തന്നെയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് കൊക്കോണിക്‌സ് സ്റ്റോറി ഞങ്ങൾ നൽകിയത്. യുഎസ്‌ടി ഗ്ലോബൽ എന്ന സ്വകാര്യ ഐടി ഭീമന് വേണ്ടി പിണറായി സർക്കാർ ചെയ്ത വഴിവിട്ട സഹായങ്ങളുടെ ചീഞ്ഞളിഞ്ഞ ഒരു അഴിമതി കഥയാണ് പുറത്ത് വന്നത്. . സ്വകാര്യ കുത്തകയ്ക്ക് സർക്കാർ സ്വത്തുക്കൾ അടിയറവെച്ച് സംസ്ഥാനത്തിന്റെ ചോരയൂറ്റിക്കുടിച്ച് വളരാൻ എങ്ങനെ സഹായിക്കുന്നു എന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണിത്. കപ്യുട്ടറും അനുബന്ധ ഉത്പ്പന്നങ്ങളും സെന്ട്രലൈസ്ഡ് സംവിധാനത്തിലൂടെ വാങ്ങിക്കാൻ ഉത്തരവിറക്കിയത് ഐടി സെക്രട്ടറിയായ ശിവശങ്കർ ആണ്. ശിവശങ്കർ തന്നെ ഡയരക്ടർ ആയ കമ്പനിക്ക് വേണ്ടിയാണ് മുൻകൂട്ടി തന്നെ ഈ ഉത്തരവ് ഇറങ്ങിയത്. സർക്കാർ സ്ഥാപനങ്ങൾക്ക് വേണ്ട കമ്പ്യുട്ടർ നൽകുന്നതുകൊക്കോണിക്‌സ് ആണ്.

സർക്കാർ വകുപ്പുകൾക്ക് കേരളത്തിന്റെ തനത് ലാപ്‌ടോപ്പ് നൽകാൻ എന്ന രീതിയിൽ സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെയാണ് കൊക്കോണിക്‌സ് കമ്പനി രൂപീകരിച്ചത്. എന്നാൽ 51 ശതമാനം ഷെയർ കൊക്കോണിക്‌സിനും 49 ശതമാനം ഷെയർ സർക്കാരിനുമാണ്. 49 ശതമാനം ഷെയർ ആണ് കൊക്കോണിക്‌സ് ഉള്ളത്. രണ്ടു ശതമാനം ഷെയർ ഈ കമ്പനിക്ക് ആക്‌സിലറോൺ കമ്പനിക്കാണ്. ഇതോടെയാണ് പ്രൈവറ്റ് കമ്പനിക്ക് 51 ശതമാനം ഷെയറുകൾ കൈവശമായത്.

സർക്കാർ രൂപീകരിക്കുന്ന കമ്പനിയിൽ സർക്കാരിനു മേജർ ഓഹരി പങ്കാളിത്തമില്ലാത്തത് സംശയമുയർത്തുന്നു. ഇതോടെ തന്നെ സർക്കാർ കമ്പനി എന്ന ലേബൽ തന്നെ ഇല്ലാതായി. പക്ഷെ സർക്കാർ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ കമ്പനിക്ക് കഴിയുകയും ചെയ്തു. ഇതാണ് വീഡിയോയിൽ നേരിട്ട് വന്നു ശിവദാസൻ നായർ ചൂണ്ടിക്കാണിച്ചത്. കൊക്കോണിക്‌സ്, ആക്‌സിലറോൺ കമ്പനിയെക്കുറിച്ച് അന്വേഷണം വേണം എന്നാണ് ശിവദാസൻ നായർ മറുനാടനോട് പറഞ്ഞത്.

മുഖ്യമന്ത്രി ഭരിക്കുന്ന ഐടി വകുപ്പിൽ നടക്കുന്നത് ദുരൂഹമായ കാര്യങ്ങളാണ്. കൊക്കോണിക്‌സ്, കമ്പനിയെക്കുറിച്ചും ആക്‌സിലറോൺ കമ്പനിയെക്കുറിച്ചും അന്വേഷണം വേണം. സർക്കാർ കമ്പനി ആകുമ്പോൾ 51 ശതമാനം ഷെയറുകൾ സർക്കാരിനു നിർബന്ധമായും വേണം. ഇവിടെ 49 ശതമാനം ഷെയറുകൾ മാത്രമേയുള്ളൂ. അതെങ്ങിനെ തീരുമാനിക്കാൻ കഴിയും. 51 ശതമാനം ഷെയറുകൾ സ്വകാര്യ കമ്പനിക്ക് വിട്ടു നൽകാൻ എങ്ങനെ കഴിയും. എല്ലാം ബ്രേക്ക് ചെയ്തിരിക്കുന്നത് യുഎസ്‌ടി ഗ്ലോബലിന്റെ മേൽ വിലാസത്തിലാണ്. കൊക്കോണിക്‌സ് കമ്പനിയുടെ പ്രസാദും വൃന്ദാ വിജയനും ചേർന്നാണ് ആക്‌സിലറോൺ രൂപീകരിച്ചത്. രണ്ടു ശതമാനം ഷെയർ ആണ് ആക്‌സിലറോൺ കൈവശമാക്കിയിരിക്കുന്നത്. രജിസ്റ്റർ ചെയ്ത് മൂന്നു മാസത്തിനുള്ളിലാണ് രണ്ടു ശതമാനം കൊക്കോണിക്‌സ് ഷെയർ ഇവർ സ്വന്തമാക്കുന്നത്. സംശയാസ്പദമായ കാര്യങ്ങൾ ആണ് ഈ രണ്ടു കമ്പനികളുടെ കാര്യത്തിലും നടന്നത്. അതിനാൽ അന്വേഷണം വേണം-ശിവദാസൻ നായർ പറഞ്ഞു. ശിവദാസൻ നായർ ആക്‌സിലറോണിനെക്കുറിച്ച് പറയുന്നതാണ് കമ്പനി എംഡി പ്രസാദ് നിഷേധിച്ചത്