കരുനാഗപ്പള്ളി: അമ്മയോടൊപ്പം തീവണ്ടിയിൽനിന്ന് ഇറങ്ങുന്നതിനിടയിൽ കാൽവഴുതി തീവണ്ടിക്കടിയിൽപ്പെട്ട് മകൾ മരിച്ചു. രക്ഷപ്പെടുത്താൻ ശ്രമിച്ച അമ്മയ്ക്ക് പരിക്കേറ്റു. കരുനാഗപ്പള്ളി ആദിനാട് കാട്ടിൽക്കടവ് ഗിരീഷ് ഭവനിൽ രവീന്ദ്രന്റെയും സതിയുടെയും മകൾ സൂര്യ(23)യാണ് മരിച്ചത്. അമ്മ സതി(50)ക്കാണ് പരിക്ക്. തിങ്കളാഴ്ച രാത്രി എട്ടരയോടെ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

അങ്കമാലിയിൽ പഠിക്കുന്ന ഇളയ മകളെ കോളജിലാക്കി ഷൊർണൂർ തിരുവനന്തപുരം വേണാട് എക്പ്രസിൽ മടങ്ങുകയായിരുന്നു ഇരുവരും. ഉറങ്ങിപ്പോയതിനാൽ കരുനാഗപ്പള്ളി സ്‌റ്റേഷനിൽ എത്തിയത് അറിഞ്ഞില്ല. ട്രെയിൻ സ്‌റ്റേഷനിൽനിന്ന് നീങ്ങി തുടങ്ങിയപ്പോൾ ചാടി ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു. ആദ്യം സതിയാണ് ചാടിയത്. പ്ലാറ്റ് ഫോമിലേക്ക് വീണ സതിയുടെ തല നിലത്തിടിച്ച് ബോധം മറഞ്ഞു. ഇതുകണ്ട് ബാഗുമായി ചാടിയിറങ്ങുന്നതിനിടെ സൂര്യ പ്ലാറ്റ്‌ഫോമിന്റെയും ട്രെയിനിന്റെയും ഇടയിലേക്ക് വീഴുകയായിരുന്നു. അപകടമുണ്ടായ ഉടൻ ആരോ ചങ്ങലവലിച്ച് തീവണ്ടി നിർത്തി.

മൃതദേഹം പാളത്തിൽനിന്ന് നീക്കിയശേഷമാണ് തീവണ്ടി വിട്ടത്. ഒരു മണിക്കൂറോളം തീവണ്ടി സ്റ്റേഷനിൽ കിടന്നു. സഹയാത്രക്കാരും സ്‌റ്റേഷനിലുള്ളവരും ബഹളം വച്ചതോടെ ലോക്കോപൈലറ്റ് ട്രെയിൻ ബ്രേക്ക് ചെയ്തു. സൂര്യയുടെ മൃതദേഹം ചിതറിത്തെറിച്ച നിലയിലായിരുന്നു. പൊലീസ് മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. എറണാകുളത്ത് പഠിക്കുന്ന സഹോദരി ആതിരയെ ഓണാവധിക്കുശേഷം കൊണ്ടുവിട്ടിട്ട് വരികയായിരുന്നു ഇരുവരും. അങ്കമാലിയിൽനിന്നാണ് ഇരുവരും തീവണ്ടിയിൽ കയറിയത്. രവീഷ് ആണ് സഹോദരൻ.